തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
രണ്ട് സംസ്ഥാനങ്ങളും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് സംഘർഷഭരിതമായ അന്തരീക്ഷമല്ല വേണ്ടത് സൗഹാർദ്ദപരമായ അന്തരീക്ഷമാണ് വേണ്ടതെന്നത് സംബന്ധിച്ച് തമിഴ് നാട് സർക്കാരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് നേരത്തെ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
സർക്കാർ തലത്തിൽ പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനത്തിന് ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സെപ്തംബർ 25ന് ചേർന്ന സർക്കാർ തല ചർച്ചയിൽ തീരുമാനിച്ചത് പ്രകാരം സാങ്കേതിക വിദഗ്ധരുടെ സംയുക്തകമ്മിറ്റി രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.