ഫെമിനിസ്റ്റായതിന്റെ കാരണം വെളിപ്പെടുത്തിയ റിമയെ പരിഹസിച്ച് സോഷ്യല്‍മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. പുരുഷ മേധാവിത്വത്തെക്കുറിച്ച് സംസാരിച്ച റിമയ്ക്ക് മറുപടിയുമായി മുരളി തുമ്മാരുകുടി രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛന്‍ ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വേണമെങ്കില്‍ അദ്ദേഹത്തെ ഫെമിനച്ഛന്‍ എന്നും വിളിക്കാമെന്നും മുരളി പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സ്വന്തം കുടുംബങ്ങളില്‍ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താന്‍ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞതിനെ സ്ത്രീകള്‍ ഉള്‍പ്പടെ ഇത്രയധികം ആളുകള്‍ കളിയാക്കുന്നത് കണ്ടിട്ട് എനിക്ക് അതിശയം തോന്നുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും സ്ത്രീപുരുഷ റോളുകളുടെ തരംതിരിവും വിവേചനവും തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലും ചെറുത്തുനില്‍ക്കലും തുടങ്ങേണ്ടതും അവിടെനിന്നു തന്നെയാണ്.
ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ എന്റെ വീട്ടില്‍ പുരുഷന്മാരും കുട്ടികളും ഭക്ഷണം കഴിച്ചതിനു ശേഷമാണ് സ്ത്രീകള്‍ ഭക്ഷണം കഴിക്കാറ്. ഒരു നാടന്‍ കോഴിയെ ഓടിച്ചിട്ട് പിടിച്ച് (അതും അതിഥികള്‍ വരുമ്പോള്‍), പതിനഞ്ചോളം പേര്‍ക്ക് വിളമ്പിയാല്‍ അവസാനം കഴിക്കുന്നവര്‍ക്ക് എന്ത് കിട്ടിക്കാണുമെന്ന് ഇന്നെനിക്ക് ഊഹിക്കാം. അന്നങ്ങനെയൊന്നും ആരും ചിന്തിക്കുന്നില്ല, അത്രമാത്രം ‘സ്വാഭാവികമായി’ ഇത്തരം പ്രവര്‍ത്തികള്‍ കുടുംബങ്ങളില്‍ നടന്നിരുന്നു. ഇന്നത്തെപ്പോലെ രണ്ടു കിലോ കോഴി വാങ്ങി നാലുപേര്‍ക്ക് കറിവെക്കുന്ന കാലം മാത്രം കണ്ടിട്ടുള്ളവര്‍ക്കും, അത് മാത്രം ഓര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും പഴയകാലത്തെ വിസ്മരിക്കാം, അന്നത്തെ പെണ്‍കുട്ടികള്‍ക്ക് എന്ത് തോന്നിക്കാണും എന്നതിനെ നിസ്സാരവല്‍ക്കരിക്കാം.
വിവേചനങ്ങള്‍ പക്ഷെ കോഴിക്കറിയിലും വറുത്തമീനിലും അവസാനിക്കുന്നില്ല. കുട്ടികള്‍ ഏതു വരെ പഠിക്കണം, ഏതു സ്‌കൂളില്‍ പഠിക്കണം, എപ്പോള്‍ പുറത്തുപോകണം, വിനോദയാത്രക്ക് പോകാമോ, കൂട്ടുകാരുടെ വീട്ടില്‍ പോകാമോ, പോയി താമസിക്കാമോ എന്നിങ്ങനെ എല്ലാ കാര്യത്തിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് മിക്ക കുടുംബങ്ങളിലും അന്നുണ്ടായിരുന്നത്. ലോകത്തെവിടെയും ഭൂരിഭാഗം കുടുംബങ്ങളിലും ഇന്നും അത് തുടരുന്നു. ഇതിനെ കളിയാക്കിയിട്ടോ കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ കാര്യമില്ല. ഇതിനെ പറ്റി സംസാരിക്കുന്നവരെ ഫെമിനിച്ചിയാക്കിയതുകൊണ്ട് വിഷയത്തിന്റെ ഗൗരവം കുറയുന്നില്ല.
ഞാന്‍ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛന്‍ ആയിരുന്നു. ചേച്ചിമാരുടെ ഇഷ്ടങ്ങള്‍ക്കാണ് അച്ഛന്‍ എപ്പോഴും മുന്‍തൂക്കം നല്‍കിയത്. ചേച്ചിമാരെ അവര്‍ എത്ര വരെ പഠിക്കാന്‍ തയ്യാറായിരുന്നോ അതുവരെ അച്ഛന്‍ പഠിപ്പിച്ചു. വിനോദയാത്രകള്‍ക്ക് പോകാന്‍ ചേച്ചിമാര്‍ക്ക് എപ്പോഴും കൂടുതല്‍ അവസരം നല്‍കി. ആദ്യം വീട് വിട്ട് ദൂരെ പോയി പഠിച്ചത് ചേച്ചിയാണ്, ചേച്ചിമാര്‍ ജോലിക്ക് പോകുന്നതില്‍ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ‘ഇവരുടെ ഭര്‍ത്താക്കന്മാര്‍ ഏത് സ്വഭാവക്കാര്‍ ആയിരിക്കുമെന്നും, എന്റെ മക്കള്‍ക്ക് എത്ര സ്വാതന്ത്ര്യം നല്‍കുമെന്നും എനിക്കറിയില്ല, അതുകൊണ്ട് അവര്‍ എന്റെ കൂടെയുള്ളപ്പോള്‍ പരമാവധി അവസരങ്ങള്‍ അവര്‍ക്ക് കൊടുക്കണം’ എന്നതായിരുന്നു അച്ഛന്റെ വാദം. നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമായി പങ്കാളിയെ കണ്ടുപിടിച്ച ചേച്ചിക്കും അച്ഛന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. അന്നൊന്നും അച്ഛന്‍ കാലത്തിന് എത്ര മുന്‍പാണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
എനിക്ക് പെണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അച്ഛനെപ്പോലെ ഒരു ഫെമിനിച്ഛന്‍ ആകുമായിരുന്നോ എന്നത് പറയാന്‍ പറ്റില്ല. എന്നാല്‍ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും എന്റെ ചുറ്റിലുമുള്ള സ്ത്രീകള്‍ക്ക് പരമാവധി അവസരങ്ങള്‍ കൊടുക്കാനും പറ്റുമ്പോളൊക്കെ അവരെ പ്രൊമോട്ട് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. എന്നുവെച്ച് ഞാന്‍ ഇക്കാര്യത്തില്‍ എല്ലാം ശരിയായി ചെയ്യുന്ന ആളോ, എല്ലായ്‌പോഴും ശരിയായി ചെയ്യുന്ന ആളോ അല്ല. വളരെ പാട്രിയാര്‍ക്കല്‍ ആയ ഒരു സമൂഹത്തില്‍ വളര്‍ന്നതിന്റെ കുഴപ്പങ്ങള്‍ എനിക്കും ഉണ്ട്, പക്ഷെ അതറിയാനും അറിയുമ്പോളെല്ലാം തിരുത്താനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്, ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. തെറ്റ് ചെയ്യാത്തവര്‍ ആരുണ്ട് ഗോപൂ?
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ഒരു ഔദാര്യമായി ചെയ്യുന്നതല്ല, ചെയ്യേണ്ടതും അല്ല. സമൂഹത്തിലെ എല്ലാവരുടെയും കഴിവുകളുടെ പരമാവധി സമൂഹനന്മക്ക് വേണ്ടി ഉപയോഗിക്കുമ്‌ബോളാണ് സമൂഹത്തിന് പുരോഗതിയുണ്ടാകുന്നത്. അതിനാല്‍ പെണ്‍കുട്ടികള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ മുന്നോട്ടുവരണമെന്നും, മുന്നോട്ടു വരുന്നവര്‍ക്ക് അവസരങ്ങള്‍ കൊടുക്കണമെന്നും ഞാന്‍ വാദിക്കുമ്‌ബോള്‍ അത് സ്ത്രീകളോടുള്ള പ്രത്യേക പരിഗണനയല്ല, മൊത്തം സമൂഹനന്മയിലുള്ള താല്പര്യമാണ്.
കേരളത്തില്‍ സ്ത്രീകള്‍ ദിനം തോറും ശക്തി പ്രാപിക്കുകയാണ്. സാമ്പത്തികമായി വളരുന്ന കേരളത്തില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ ഏറിവരുന്ന കേരളത്തില്‍, ആ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നത് പെണ്‍കുട്ടികള്‍ തന്നെയാണ്. കേരളത്തിനകത്തെങ്കിലും പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ അത്ര വിമുഖതയോ വിവേചനമോ കാണിക്കുന്നില്ല. പക്ഷെ പഠനം കഴിയുന്നതോടെ വിവാഹമാണ് പ്രധാനം എന്ന ചിന്ത സ്ത്രീകളിലും മറ്റുള്ളവരിലും കുത്തിവെച്ച് സമൂഹം നമ്മുടെ പെണ്‍ കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചക്ക് തടയിടുന്നു, വിവാഹം കഴിഞ്ഞാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തവും കുട്ടികളും കൂടിയാകുമ്പോള്‍ പൊതുരംഗത്തും തൊഴില്‍ രംഗത്തും വേണ്ടത്ര എത്തിപ്പറ്റാനോ ശ്രദ്ധിക്കാനോ മുന്നേറാനോ അവര്‍ക്ക് കഴിയാതെയാകുന്നു. വിവാഹത്തിന് മുന്‍പോ ശേഷമോ ഒറ്റക്ക് ജീവിക്കുന്നത് തെറ്റാണെന്ന ചിന്ത സമൂഹത്തില്‍ നില നില്‍ക്കുന്നതിനാലും സാമ്പത്തികമായി സ്വയം പര്യാപ്തമാണെങ്കിലും ഒറ്റക്ക് സ്ത്രീകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലും സ്ത്രീകള്‍ കുടുംബത്തിന്റെ അതിരുകളില്‍ നില്‍ക്കുന്നു, നിയന്ത്രണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നു. ഈ സ്ഥിതി പുരുഷന്മാര്‍ മുതലെടുക്കുന്നു.
പക്ഷെ ഇതൊക്കെ മാറാന്‍ പോവുകയാണ് നഗരവല്‍ക്കരണവും ‘ഫ്‌ളാറ്റ്’വല്‍ക്കരണവുമൊക്കെ നമ്മുടെ സ്ത്രീകളുടെ അവസ്ഥയെ മെച്ചപ്പെടുത്തും. ഒറ്റക്ക് ജീവിക്കുന്നത് ഒരു ബുദ്ധിമുട്ടാല്ലാതാകും, അടുത്ത വീട്ടിലെ സദാചാരം അന്വേഷിക്കാന്‍ അയല്‍ക്കാര്‍ക്ക് അവസരം കുറയും. എന്നാലും സ്ത്രീകള്‍ സ്വന്തമായി അഭിപ്രായം പറയുമ്‌ബോഴും സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ആവശ്യപ്പെടുമ്പോഴും അവരെ പാരമ്ബര്യത്തിന്റെയും മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരുപറഞ്ഞ് കുറച്ചു നാള്‍ കൂടി പിടിച്ചുകെട്ടാന്‍ ആളുകള്‍ ശ്രമിക്കും. അത് പറ്റാതെ വരുമ്‌ബോള്‍ തെറി പറഞ്ഞും, ‘ഫെമിനിച്ചി’ എന്ന് ആക്ഷേപിച്ചും പിന്നോട്ടടിക്കാന്‍ ശ്രമിക്കും. ഇതൊക്കെ ചെയ്യുന്നത് പുരുഷന്മാര്‍ മാത്രമല്ല എന്നതാണ് എന്നെ അതിശയപ്പെടുത്തുന്നത്.
പക്ഷെ ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ പിന്നോട്ട് പോകില്ല. ഇങ്ങനെ സ്ത്രീകളെ വിരട്ടാന്‍ നോക്കുന്നവരെ കാണുമ്പോള്‍ ഇടശ്ശേരിയുടെ പൂതത്തെ ആണ് എനിക്ക് ഓര്‍മ്മ വരുന്നത്.
പൂതപ്പാട്ടിലെ കുട്ടിയെ ചോദിച്ചു വരുന്ന അമ്മയെ,
‘പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം, പേടിക്കാതെങ്ങനെ നിന്നാളമ്മ.
നരിയായും പുലിയായും വന്നു പൂതം
തരികെന്റെ കുഞ്ഞിനെ എന്നാളമ്മ’
ഇങ്ങനെ പല തരത്തില്‍ അമ്മയെ പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും ശ്രമിച്ചതിന് ശേഷം പൂതത്തിന് എന്ത് സംഭവിച്ചു എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
‘തൊഴുതു വിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങി പൂതം’
സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അതിനെ പറ്റി സംസാരിക്കുന്ന സ്ത്രീകളെ പേടിപ്പിക്കാനുള്ള ‘ആണത്ത’ പൈതൃകത്തിന്റെ ചെലവില്‍ അര്‍മ്മാദിക്കുന്ന ആണ്‍ പൂതങ്ങളുടെയും ആണത്ത പൈതൃകത്തിന്റെ നുകങ്ങള്‍ സംസ്‌കാരത്തിന്റെ ആഭരണം ആയി തെറ്റിദ്ധരിച്ച പെണ്‍പൂതങ്ങളുടെയും അവസാന അടവാണീ ഫെമിനിച്ചി വിളിയൊക്കെ. ഒരു തലമുറക്കകം ഈ പൂതങ്ങള്‍ ഒക്കെ ‘തോറ്റുമടങ്ങി അടങ്ങും’. കേരളത്തിലെ സ്ത്രീകള്‍ അവര്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യവും സ്വാതന്ത്ര്യവും അവസരങ്ങളും അവകാശങ്ങളും നേടിയെടുക്കും. എനിക്ക് ഒരു സംശയവുമില്ല.
ഇതൊരു സ്ത്രീ വിഷയം മാത്രം അല്ലേ അല്ല. മുന്‍പ് പറഞ്ഞ പോലെ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങളും അവകാശങ്ങളും ലഭിക്കുമ്പോള്‍ വിജയിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല സമൂഹം മൊത്തത്തില്‍ ആണ്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വീട്ടിലും ജോലി സ്ഥലത്തും ഒക്കെ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ എന്താണ്, ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പ് എന്താണ്, അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല സമൂഹത്തിന് മൊത്തം എന്താണ് നഷ്ടമാകുന്നത് എന്നതൊക്കെ നാം എല്ലാവരേയും പറഞ്ഞു മനസ്സിലാക്കണം. ഇക്കാര്യത്തില്‍ പുരുഷന്മാരുടെ ചിന്ത മാത്രമല്ല ഏറെ സ്ത്രീകളുടെ ചിന്തയും മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇതിനു വേണ്ടി ശ്രമിക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കൂടിയാണ്. അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആണുങ്ങളെ വേണമെങ്കില്‍ ഫെമിനച്ചന്‍ എന്ന് വിളിച്ചോളൂ.. എന്ന്, സന്തോഷത്തോടെ, അഭിമാനത്തോടെ, സ്വന്തം ഇഷ്ടപ്രകാരം ‘ഫെമിനിച്ചന്‍’ ആയ ഒരാള്‍.