മുംബൈ: അന്താരാഷ്ട്ര കരിയറില്‍ ബ്രയാന്‍ ലാറ, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെ ബോള്‍ എറിയാനാണ് താന്‍ ഏറ്റവും പേടിച്ചിരുന്നതെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ‘ക്രിക്ഇൻഫോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുരളീധരന്റെ വെളിപ്പെടുത്തൽ.
‘സച്ചിനെതിരെ ബോൾ ചെയ്യാൻ ഒരിക്കലും ഭയം തോന്നിയിട്ടില്ല. കാരണം, സേവാഗിനേപ്പോലെ അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, സേവാഗിനെതിരെ ബോൾ ചെയ്യാൻ ഭയക്കണം. അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ച വേദനകൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ. സച്ചിൻ തിരിച്ചാണ്. അദ്ദേഹം നമ്മെ വേദനിപ്പിക്കില്ല. പക്ഷേ, പുറത്താക്കാൻ ബുദ്ധിമുട്ടാണ്’ – മുരളീധരൻ പറഞ്ഞു.