തന്റെ അഞ്ചാമത്തെ ഭർത്താവ് സാമുവേൽ ഡോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയായിരുന്നു നാനി.കോടതിമുറിയിൽ ഉണ്ടായിരുന്നവരുടെ മുഖത്തു തെളിഞ്ഞ പരിഭ്രാന്തിയുടെ ആഴങ്ങളിലുണ്ടായിരുന്നു നാനിയെന്ന വനിതാ സീരിയൽ കില്ലർ എത്രമാത്രം ഭയപ്പെടുത്തുന്ന ജീവിതമാണു നയിച്ചിരുന്നതെന്ന്.
നല്ലവണ്ണം ഉണങ്ങിയ കറുത്ത മുന്തിരി പോലെ, മധുരിക്കുന്ന പ്ലം പഴം അയാൾക്കു വളരെ ഇഷ്ടമായിരുന്നു. പഴുത്ത നല്ല ഒന്നാന്തരം പ്ലം ഒരു പെട്ടി നിറയെ ഞാൻ അയാൾക്കു തിന്നാൻ െകാടുത്തു. കൈ നിറയെ പലഹാരം ലഭിച്ച കുട്ടിയെപ്പോലെ ആർത്തിയോടെ അയാൾ അതു തിന്നുന്നതു ഞാൻ നോക്കി നിന്നു. അതിൽ പക്ഷേ ഞാൻ എലി വിഷം കലർത്തിയിരുന്നു...’ കോടതിയിൽ വിചാരണയ്ക്കിടെയായിരുന്നു നാനി ഡോസ് ഇതു പറഞ്ഞത്.
എലിവിഷം പക്ഷേ സാമുവേലിന് ഏറ്റില്ല, ദിവസങ്ങൾക്കു ശേഷം അദ്ദേഹം ആശുപത്രി വിട്ടു. വീട്ടിലെത്തിയതിനു പിന്നാലെ നാനി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഭർത്താവിനു വിളമ്പി. ഇത്തവണ ഭക്ഷണത്തിൽ ചേർത്തത് ആർസെനിക് എന്ന െകാടുംവിഷമായിരുന്നു. അങ്ങനെ നാനിയുടെ രണ്ടാം ശ്രമത്തിൽ, 1954ല്‍, സാമുവേൽ മരിച്ചു.
സ്വാഭാവിക മരണമായി തള്ളിക്കളയേണ്ടതായിരുന്നു അത്. എന്നാൽ സാമുവേലിന്റെ ഡോക്ടർ നിർബന്ധം പിടിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആർസെനിക്കിന്റെ അംശം കണ്ടെത്തുന്നത്.
സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചു. അതോടെ ചുരുളഴിഞ്ഞത്, അതുവരെ സ്വാഭാവിക മരണം എന്നെഴുതിത്തള്ളിയ മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണങ്ങൾ. സ്വാഭാവിക മരണങ്ങളെല്ലാം കൊലപാതകങ്ങളായി മാറി, അവയെല്ലാം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതാകട്ടെ നാനി ഡോസും.
ലോകം കണ്ട കൊടുംകുറ്റവാളികളായ സ്ത്രീകളിൽ മുൻനിരയിലാണ് യുഎസിലെ അലബാമയിൽ നിന്നുള്ള നാനി ഡോസ്. കോഴിക്കോട് കൂടത്തായിൽ അരങ്ങേറിയ കൊലപാതക പരമ്പരയോട് എറെ സാമ്യം പുലർത്തുന്നതാണ് അലബാമയിലെ െകാലപാതക പരമ്പരയും 1920നും 1954നും ഇടയിലുള്ള കാലയളവിൽ 11 പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
കൂടത്തായി െകാലപാതക പരമ്പരയിലേതു പോലെ ബോധപൂർവം കൃത്യമായ ഇടവേളകൾ എടുത്തു നടത്തിയ ദാരുണ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇതില്‍ നാനിയുടെ അമ്മ, നാലു മുന്‍ഭര്‍ത്താക്കന്മാര്‍, രണ്ടുകുട്ടികള്‍, കൊച്ചുമകന്‍, ഭർതൃമാതാവ് എന്നിവരുള്‍പ്പെടും. വിചാരണ വേളയിൽ തെല്ലും കുറ്റബോധമില്ലാതെ കോടതി മുറിയിൽ െപാട്ടിച്ചിരിച്ച നാനി ഡോസിനെ ‘അലബാമയിലെ കുണുങ്ങിച്ചിരിക്കുന്ന മുത്തശ്ശി’ എന്നയാളാണ് രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
11 പേരെ കൊലപ്പെടുത്തിയ കേസിൽ കയ്യാമം വച്ചു നടത്തുമ്പോൾ ‘ഞാൻ എന്റെ യഥാർഥ പങ്കാളിയെ കാത്തിരിക്കുകയായിരുന്നു, എന്തുകൊണ്ടാണ് നിങ്ങൾ വരാൻ വൈകിയത് ? എന്നായിരുന്നു െപാലീസ് ഉദ്യോഗസ്ഥരോട് അവർ ചോദിച്ചത്.
കർഷകുടുംബത്തിൽ 1905ൽ ജനിച്ച നാനിയുടെ കുട്ടിക്കാലം നിറമുള്ളതായിരുന്നില്ല. ലൂസിയ, ജെയിംസ് ഹസേൽ ദമ്പതികളുടെ മകളായി പിറന്ന നാനിയെ പിതാവ് സ്കൂളിൽ അയച്ചില്ല. പാടത്ത് പൂട്ടിയ കന്നുകളുടെ വില പോലും പിതാവ് തനിക്കു തന്നിരുന്നില്ലെന്നു നാനി ഡോസ് പലപ്പോഴും പറയുമായിരുന്നു. നാനിക്കൊപ്പം അമ്മ ലൂസിയയുടെയും പേടിസ്വപ്നവും വെറുപ്പുമായിരുന്നു ജയിംസ്. വാരികകൾ വായിച്ച് അക്ഷരം പഠിച്ച നാനി ആ വാരികകളിലെ സുന്ദരന്മാരെ വിവാഹം കഴിക്കുന്നതായി സ്വപ്നം കണ്ടു.
നാലു മാസം മാത്രം പരിചയമുള്ള ചാർലി ബ്രാഗിസിനെ 16–ാം വയസിൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ചു. ചാർലി നല്ലവനായിരുന്നുവെങ്കിലും ചാർലിയുടെ അമ്മയിൽ തന്റെ പിതാവിനെ തന്നെയാണ് നാനി കണ്ടത്. ക്രൂരപീഡനങ്ങളും കുത്തു വാക്കുകളും ഭർതൃമാതാവിൽ നിന്നു നാനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
1928ൽ വിവാഹമോചനം നേടി മൂത്തമകൾ മെൽവിനയെയും ഒക്കത്തേറ്റി നാടുവിട്ട ചാർലി ബ്രാഗിസ് നാനിയുടെ െകാലക്കത്തിക്ക് ഇരയാകാതെ രക്ഷപ്പെട്ടു. ചാർലിക്കു ശേഷം നാലു പേരെ നാനി വിവാഹം കഴിച്ചു. ആ നാലുപേരും പല കാലഘട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ െകാല്ലപ്പെടുകയായിരുന്നു.
ഇരകളുടെ മരണത്തിനു ശേഷം കൃത്യമായി തനിക്ക് ഇൻഷൂറൻസ് തുക ലഭിക്കും വിധം ഇൻഷുറൻസ് പോളിസികൾ നാനി ഡോസ് എടുത്തിരുന്നു. സ്വാഭാവിക മരണമായി ചിത്രീകരിച്ച ശേഷം ആ തുക കൃത്യമായി ഇവർ കൈപ്പറ്റി. ആദ്യ ഭർത്താവിൽ പിറന്ന മെൽവിനയുടെ കുഞ്ഞുങ്ങളെ െകാലപ്പെടുത്തിയതാണ് കൂട്ടത്തിൽ ഏറ്റവും ദാരുണം. മെൽവിനയുടെ മൂത്ത കുട്ടിയും തന്റെ പേരക്കുട്ടിയുമായ രണ്ടുവയസ്സുകാരൻ ആൽബർട്ടിനെ ശ്വാസം മുട്ടിച്ചു െകാന്നതു താനാണെന്ന് നാനി ഡോസ് സമ്മതിച്ചിരുന്നു.
മെൽവിനയുടെ തന്നെ ഇളയകുഞ്ഞിനെ ഹെയർപിൻ തലയിൽ അടിച്ചു കയറ്റി കൊല്ലുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ട കുഞ്ഞിനെ കൊന്നത് മെൽവിനയോടും ആദ്യഭർത്താവിനോടുമുള്ള പ്രതികാരമായിട്ടാണെന്നു നാനി മൊഴി നൽകി. എന്നാൽ ഈ കൊലപാതകങ്ങളിൽ ഒന്നും ആർക്കും നാനിയെ സംശയമില്ലായിരുന്നു. ഈ മരണങ്ങളുടെയും ഇൻഷുറൻസ് തുക കൃത്യമായി നാനി കൈപ്പറ്റിയിരുന്നു
ഓരോ െകാലപാതകത്തിനു ശേഷവും ഏറെ വൈകാതെ അടുത്ത ഇരയെ നാനി കെണിയിൽ കുടുക്കിയിരുന്നു. ഡേറ്റിങ് ക്ലബുകളിലൂടെയാണ് മിക്കവാറും അവർ തന്റെ പുതിയ ഭർത്താക്കന്മാരെ കണ്ടെത്തിയിരുന്നത്. നിസ്സാര കാരണങ്ങളാണ് ഒരോ കൊലപാതകത്തിലും അവർക്കു പറയാനുണ്ടായിരുന്നത്.
സാമുവേൽ ഡോസിന്റെ മരണത്തിൽ തന്നെ ഡിറ്റക്ടിവ് നോവലുകൾ വായിക്കാനോ റേഡിയോ കേൾക്കാനോ അനുവദിക്കാത്തതിനാൽ കൊന്നുതള്ളിയെന്നാണ് അവർ കോടതിയിൽ പറഞ്ഞത്. മൂന്നാംഭർത്താവ് അർലി ലാനിങ്ങിന്റെ മരണശേഷം വീടിനു തീവച്ച് ഇൻഷുറൻസ് തുക ഇവർ കൈക്കലാക്കിയതായി കണ്ടെത്തിയ ലാനിങ്ങിന്റെ സഹോദരിയും ദുരൂഹ സാഹചര്യത്തിൽ െകാല്ലപ്പെട്ടു.
ഭർത്താക്കന്മാരിൽ പലരും ഹൃദയഘാതം മൂലമാണ് മരിച്ചതെന്ന് പലയിടത്തും നാനി ഡോസ് പ്രചരിപ്പിച്ചു. തുടർകൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ഉറ്റ ബന്ധുക്കൾ പോലും നാനി ഡോസിനെ സംശയിച്ചിരുന്നില്ല.
അസുഖബാധിതയായ സഹോദരിയെ ശുശ്രൂഷിക്കാനെന്ന നാട്യത്തിൽ അവരോടോപ്പം താമസിച്ച നാനി ഏറെ താമസിയാതെ സഹോദരിയെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊന്നു. നാനിയുടെ ഭർത്താക്കന്മാരിൽ ഭൂരിഭാഗവും മദ്യപാനികളും രോഗികളും ആയിരുന്നതിനാൽ എല്ലാം സ്വഭാവിക മരണങ്ങളായി ചിത്രീകരിക്കാൻ അവർക്കു വിഷമം ഉണ്ടായിരുന്നില്ല