ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും മാറിനില്‍ക്കാന്‍ രാഹുല്‍ഗാന്ധിയെ പ്രേരിപ്പിച്ചത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ ഒറ്റിക്കൊടുക്കലെന്നു സൂചന.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് ആഗ്രഹിച്ചവര്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക സമിതികളില്‍ പോലും ഉണ്ടായിരുന്നെന്നും പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനങ്ങള്‍ പോലും അപ്പപ്പോള്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഫോണുകളിലേക്ക് മേസേജായി പോകുന്നുണ്ടായിരുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിച്ച പ്രധാന ഘടകങ്ങളെന്നു സൂചന.
പാര്‍ട്ടിയില്‍ ഇടതും വലതും നിന്ന ചിലര്‍തന്നെ എതിരാളികള്‍ക്ക് ഒറ്റുകൊടുക്കുകയായിരുന്നെന്ന നിര്‍ണ്ണായക വിവരങ്ങളാണ് രാഹുലിനെ കടുത്ത തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ചില മുതിര്‍ന്ന നേതാക്കള്‍ പോലും രാഹുല്‍ പ്രധാനമന്ത്രിയാകരുതെന്ന വാശിയോടെ പാര്‍ട്ടിക്കെതിരെ കരുക്കള്‍ നീക്കിയെന്ന വിവരം രാഹുലിന് ലഭിച്ചിരുന്നു. സുപ്രധാന വിഷയങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗങ്ങളില്‍ നിന്നുപോലും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ഫോണുകളിലേക്ക് സന്ദേശങ്ങള്‍ പാഞ്ഞിരുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടുകളും രാഹുലിന് ലഭിച്ചിരുന്നു.
വിശ്വസിക്കാന്‍ പോലും കഴിയാതിരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് രാഹുലിന് ബോധ്യമാകുന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴായിരുന്നത്രേ. ഇ വി എം മെഷീനുകളെക്കാള്‍ തന്നെ ചതിച്ചത് സ്വന്തം സഹപ്രവര്‍ത്തകരായിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് രാഹുല്‍ ഗാന്ധിയെ ഏറെ വേദനിപ്പിച്ചതത്രേ.
'ഞാനാരെ വിശ്വസിക്കും... ഇവരെയും കൊണ്ട് എങ്ങനെയാണ് ഞാന്‍ ഈ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകുക' - എന്നാണ് രാഹുല്‍ ഒപ്പം നിന്നവരോട് ചോദിച്ചതത്രേ. അതിനാല്‍ തന്നെ മനസ് അപ്പുറത്തും ശരീരം ഇപ്പുറത്തുമായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ സ്വയം പുറത്തുപോകുകയോ, അവര്‍ക്ക് പുറത്ത് പോകാനുള്ള സാഹചര്യം സൃഷ്ടിച്ച് ഇവരെ പുറത്താക്കുകയോ ചെയ്തശേഷമേ ഇനി പാര്‍ട്ടി അധ്യക്ഷന്റെ കസേരയിലേക്ക് മടക്കമുള്ളു എന്ന വാശിയിലാണ് രാഹുല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും ഒടുവില്‍ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വച്ച് കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ പ്രമേയം കൊണ്ടുവരാന്‍ സമ്മതിച്ച് മീറ്റിംഗ് കഴിഞ്ഞ് പോയ രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഉച്ചകഴിഞ്ഞപ്പോള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത് രാഹുലിനെപ്പോലും ഞെട്ടിച്ചു.
ഇതോടെയാണ് പാര്‍ട്ടിക്കൂറ് ഇല്ലാത്തവര്‍ പുറത്തുപോകട്ടെ എന്ന കര്‍ശന നിലപാടിലേക്ക് രാഹുല്‍ തിരിഞ്ഞത്. അക്കരപ്പച്ച കാത്ത് നില്‍ക്കുന്നവരെയുമായി പാര്‍ട്ടിയെ നയിക്കാനും രക്ഷിക്കാനും ആവില്ലെന്നാണ് രാഹുലിന്റെ നിലപാട്.
റഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമൊട്ടാകെ 50 മുതിര്‍ന്ന നേതാക്കള്‍ പത്രസമ്മേളനം നടത്തണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം. പക്ഷെ, നടത്തിയത് 5 പേര്‍ മാത്രം. അതിനാലാണ് ഞാന്‍ മോഡി സര്‍ക്കാരിനെതിരെ പൊരുതിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളോട് രാഹുല്‍ ചോദിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പക്ഷെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ദയനീയമായി തോറ്റു. ഗുജറാത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നിയമസഭയിലുണ്ടായിരുന്നത് 10 സീറ്റുകളുടെ വ്യത്യാസം മാത്രം.
പക്ഷെ, അവിടെ ഒരു സീറ്റ് പോലും ലോക്സഭയിലേക്ക് കിട്ടിയില്ല. ഇവിടങ്ങളിലൊക്കെ കമല്‍ നാഥും അശോക് ഗെലോട്ടും അഹമ്മദ് പട്ടേലും എന്തെടുക്കുകയായിരുന്നെന്നാണ് രാഹുല്‍ ചോദിച്ചത്. അതിനാല്‍ 2004 മുതല്‍ 2014 വരെയുള്ള യു പി എ സര്‍ക്കാരിന്‍റെ കാലത്ത് പാര്‍ട്ടിയെ വരിഞ്ഞുമുറുക്കി സ്വന്തം കാര്യത്തിനായി ഉപയോഗപ്പെടുത്തി സംഘടനയെ ഇല്ലാതാക്കിയ നിര്‍ഗുണ നേതൃത്വത്തെ നിര്‍ണ്ണായക പദവികളില്‍ നിന്നും പടിയിറക്കി പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്നതാണ് അടുത്ത രണ്ടു വര്‍ഷങ്ങള്‍കൊണ്ട് രാഹുല്‍ഗാന്ധി ലക്ഷ്യം വയ്ക്കുന്നത്.