ഡല്‍ഹി: ഇടുക്കി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ നേരിടുന്ന പ്രശ്നത്തിൽ അടിയന്തിര നടപടികൾക്കായി ഡീൻ കുര്യാക്കോസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുജോലിക്കാരെയും മറ്റു പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെയും ബോധ്യപ്പെടുത്തി.
കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും പുനരാരംഭിച്ചതോടുകൂടി തട്ടിപ്പും വെട്ടിപ്പും പീഡനവും സംബന്ധിച്ച കേസുകളുടെ എണ്ണവും കൂടി. ഇതോടെ പ്രശ്നങ്ങളില്‍ അകപ്പെട്ട് കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് കയറ്റിവിടാന്‍ നടപടി സ്വീകരിക്കണം.
പ്രശ്നങ്ങളില്‍പ്പെട്ട് എംബസിയില്‍ അഭയം പ്രാപിക്കാന്‍ ചെല്ലുന്നവരുടെ സംരക്ഷകരായി ചുറ്റിപ്പറ്റി നടക്കുന്ന ചിലര്‍ എംബസി പരിസരം കേന്ദ്രീകരിച്ച് സമാന്തര ഏജന്‍സികള്‍ നടത്തിവരുന്ന സംഭവങ്ങളും നിലവിലുണ്ട്. ഒടുവില്‍ ഇവരെ ഉപയോഗിച്ച് വേറെ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് ഇവരുടെ ജോലി. സമാന്തര ഏജന്‍സികളുടെ പിടിയിലകപ്പെട്ട പ്രവാസികളും നാട്ടില്‍ എത്തിയ ശേഷം ഇവരുടെ പീഡന പരാതികള്‍ ഉന്നയിച്ച സംഭവങ്ങളും സാധാരണമാകുകയാണ്.
ഈ സാഹചര്യത്തില്‍ പ്രവാസ ലോകത്ത് പ്രശ്നങ്ങളില്‍ അകപ്പെടുന്നവരെയും നിരാലംബരായി മാറുന്നവരെയും സഹായിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി വി മുരളീധരനോട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.