ഡൽഹി: 6 വർഷം മുമ്പുള്ള 15 വർഷക്കാലം ഒറ്റയ്ക്ക് ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. ഭരണം നഷ്ടപ്പെട്ട് ഒരു വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായി മാറിയ കോൺഗ്രസിന്റെ വോട്ടുവിഹിതം 9.7 ശതമാനമായിരുന്നു.
ഇത്തവണ ആ വോട്ടുവിഹിതം പോലും പരമ ദയനീയമായി പകുതിയിൽ താഴെയായി കുറഞ്ഞു 4.3 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതിലുണ്ടായ പരാജയവും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലുണ്ടായ വീഴ്ചയും ജനപ്രിയ നേതാക്കളെ ഉയർത്തികൊണ്ടുവരുന്നതിൽ സംഭവിച്ച പോരായ്മകളും ഡൽഹിയിൽ ആ പാർട്ടിയെ തന്നെ ഇല്ലാതാക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഡൽഹിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയത് എ ഐ സി സി ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവുമായ പി സി ചാക്കോയായിരുന്നു.
സ്വന്തം ചുമതലയുള്ള സംസ്ഥാനത്ത് പോയി ഗ്രൂപ്പുകളിച്ച് അവിടെയുള്ള നേതാക്കൾക്കെതിരെ ലോബിയിങ് നടത്തി പാർട്ടിയിലെ കെട്ടുറപ്പ് നശിപ്പിച്ചെടുത്തതിൽ നിർണ്ണായക പങ്കുവഹിച്ച ഈ എ ഐ സി സി ചുമതലക്കാരൻ തന്നെയാണ് ഡൽഹിയിലെ കോൺഗ്രസിന്റെ പരാജയങ്ങളുടെ മുഖ്യ ശില്പി.
സംപൂജ്യനായി ഡൽഹിയിൽ നിന്നും തിരികെയെത്തുന്ന അദ്ദേഹം ശിഷ്ടകാലം തന്റെ സേവനം കേരളത്തിൽ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
കോൺഗ്രസിൽ ഈ പരാജയത്തിന് ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും പി സി ചാക്കോയാണ്. ചുമതലയേറ്റ ഉടൻ ഡൽഹിയിലെ ജനപ്രിയ നേതാവായ ഷീലാ ദീക്ഷിതുമായി ചാക്കോ തെറ്റി. അവർക്കെതിരെ ഹൈക്കമാന്റിന് കത്ത് നൽകി. ആ വിവാദം അവസാനിച്ചത് അവരുടെ മരണത്തോടെയായിരുന്നു.
പാർട്ടിയുടെ സംഘടനാ സംവിധാനം തീർത്തും ഇല്ലാതാക്കിയത് നോക്കി നടത്താനാണോ പി സി ചാക്കോ സംസ്ഥാന ചുമതല വഹിച്ചതെന്ന ചോദ്യമാണ് പ്രവർത്തകർ ഉയർത്തുന്നത്.
അതിനിടെയാണ് താൻ സമ്മാനിച്ച തോൽവി ഹൈക്കമാന്റിന്റെ പോലും തലയിൽ കെട്ടിവച്ച് കേരളത്തിൽ പാർട്ടി പടുത്തുയർത്താനുള്ള ആഗ്രഹവുമായി ചാക്കോ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പേ മുൻകൂർ ജാമ്യമെടുത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്തായാലും കോൺഗ്രസിൽ പി സി ചാക്കോയ്‌ക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ എ പി കോൺഗ്രസുമായി സഖ്യം ചേരാൻ അവസാന നിമിഷം വരെ കാത്തിരുന്നതാണ്. എന്നാൽ പാർട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെടുമെന്നും നിയമസഭാ ഇലക്ഷനിൽ നഷ്ടമുണ്ടാകുമെന്നും പറഞ്ഞു ചാക്കോയും സംഘവും ഈ നീക്കത്തെ എതിർത്തു.
അന്ന് ആ നീക്കം ഗുണം ചെയ്തത് ബി ജെ പിക്കാണ്. ഡൽഹി ബി ജെ പി തൂത്തുവാരി. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോൾ നിയമസഭാ എ എ പിയും തൂത്തുവാരി. കോൺഗ്രസ് കാഴ്ചക്കാരായി മാറി.
അന്ന് ആ സഖ്യം യാഥാർഥ്യമായിരുന്നെങ്കിൽ 2 എം പിമാരെയെങ്കിലും കോൺഗ്രസിന് ഡൽഹിയിൽ നിന്നും ലഭിക്കാമായിരുന്നു. നിയമസഭയിലേക്ക് 5 എം എൽ എമാരെയെങ്കിലും നേടിയെടുക്കാനും കഴിയുമായിരുന്നു.
അതെല്ലാം ഇല്ലാതാക്കിയ ശേഷമാണ് ഇപ്പോൾ ഹൈക്കമാന്റിന്റെ കുറ്റം പറയുന്നത്. മുമ്പ് തന്റെ സിറ്റിങ് സീറ്റ് വിട്ട് കെ പി ധനപാലന്റെ സീറ്റ് തട്ടിപ്പറിച്ച് 2 സീറ്റും പാർട്ടിക്ക് നഷ്ടപ്പെടുത്തിയപ്പോഴും ചാക്കോയ്ക്ക് പറയാൻ ന്യായങ്ങളുണ്ടായിരുന്നത്രെ !