ഡൽഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്.
എന്നാല്‍, ആ നീക്കത്തെ താന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. മികച്ച വ്യക്തിബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ വെളിപ്പെടുത്തി.
ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശം വച്ചപ്പോള്‍ തന്നെ അത് സാധിക്കില്ലെന്ന് പ്രധാനമന്ത്രിയെ താന്‍ അറിയിച്ചു. അദ്ദേഹവുമായി അടുത്തബന്ധം ഇപ്പോഴുമുണ്ട്. തനിക്ക് രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.സി.പി എം.പിയും മകളുമായ സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കാമെന്നാണ് പ്രധാനമന്ത്രി തന്നോട് പറഞ്ഞതെന്നും ശരദ് പവാര്‍ വെളിപ്പെടുത്തി.
അതേസമയം, എപ്പോഴാണ്, ഏതു കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ ശരദ് പവാര്‍ തയാറായില്ല. മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടെ ശരദ് പവാറും മോഡിയും തമ്മില്‍ നടത്തിയ കുടിക്കാഴ്ച മഹാസഖ്യത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു.