Advertisment

പി. ചിദംബരത്തിന് ജാമ്യം, ഇന്ന് ജയില്‍മോചിതനാകും

New Update

ന്യൂഡല്‍ഹി:  മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഐ.എന്‍.എക്സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്.

Advertisment

ഇതുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും. 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്.

publive-image

രണ്ടു ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന് വിദേശത്തു പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

തെളിവുകളുമായി നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

തിഹാര്‍ ജയിലിലാണ് അദ്ദേഹമുള്ളത്. ഓഗസ്റ്റ് 21-നാണ് സി.ബി.ഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല.

ജസ്റ്റീസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എന്‍.എക്സ്. ഇടപാടിലെ സി.ബി.ഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ജാമ്യ വിധി വായിച്ചത്.

ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിര്‍ത്തിരുന്നു.

കസ്റ്റഡിയിലിരിക്കുമ്പോള്‍പോലും നിര്‍ണായകസാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു.

ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ധനമന്ത്രിയായിരിക്കേ ചിദംബരം ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കിയെന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐയും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്.

Advertisment