ഡൽഹി: മധ്യപ്രദേശ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ സെപ്തംബർ 8 നായിരുന്നു മുതിർന്ന നേതാവ് എ കെ ആന്റണി അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നത്.
ആറു മാസം മുമ്പ് ആന്റണി സമിതി തുടങ്ങിവച്ച മധ്യപ്രദേശ് ഒപ്പറേഷന് ഫലം കണ്ടത് മാർച്ച് 10 നും. അന്നാണ് മധ്യപ്രദേശിലെ യുവതാരം ജ്യോതിരാദിത്യ സിന്ധ്യ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു നൽകിയശേഷം അമിത് ഷായുടെ കാറിൽ കയറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പോയിക്കണ്ട് ബി ജെ പിയിൽ ചേരാൻ അനുഗ്രഹം വാങ്ങുന്നത്.
ഇത് സംഭവിക്കുമ്പോൾ കോൺഗ്രസിലെ മുതിർന്നു മടുത്ത നേതാവ് എ കെ ആന്റണി കുടുംബാംഗങ്ങൾക്കും വീട്ടിലെ ജോലിക്കാർക്കും മക്കൾക്കുമൊപ്പം ഹോളി ആഘോഷിച്ചു സന്തോഷിക്കുകയായിരുന്നു. ആറു മാസത്തെ കഠിന പരിശ്രമത്തിന് ഫലം കണ്ടതിന്റെ ആഹ്ളാദം. മണിക്കൂറുകൾക്കകം മധ്യപ്രദേശിലെ കമൽ നാഥ് സർക്കാരും രാജിവയ്ക്കും ! ഓപ്പറേഷൻ ശുഭം !
ജനകീയ അടിത്തറയില്ലാത്ത നേതാക്കൾ അവസരങ്ങൾക്കായി മറുകണ്ടം ചാടുന്നത് ദേശീയ രാഷ്ട്രീയത്തിൽ പുതുമയല്ല, കോൺഗ്രസിൽ പ്രത്യേകിച്ചും. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ തന്നെ പാർട്ടിയെ വെല്ലുവിളിച്ച് മുമ്പ് കോൺഗ്രസിൽ നിന്നും പുറത്തായതാണ്. രക്ഷയുമില്ലാതെ തിരികെ പാർട്ടിയിലെത്തുകയും ചെയ്തു.
ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ ഒന്നടങ്കം കോൺഗ്രസിനെ ഉപേക്ഷിച്ച് പുറത്ത് പോയതാണ്. അന്ന് കുറച്ചു യുവ നേതാക്കൾ മാത്രമാണ് പാർട്ടിയിൽ അവശേഷിച്ചിരുന്നത്. പക്ഷെ പിന്നീട് തിരികെ വന്ന കോൺഗ്രസ് വീണ്ടും പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചു.
കഴിഞ്ഞ ഇലക്ഷനിൽ സ്വന്തം ലോക്സഭാ മണ്ഡലത്തിൽ പോലും തോറ്റ ജ്യോതിരാദിത്യ സിന്ധ്യയുടെ ചുവടുമാറ്റം കോൺഗ്രസിന് പ്രത്യേകിച്ചൊരു പ്രതിസന്ധിയും സൃഷ്ടിക്കാൻ പോകുന്നില്ലായിരിക്കാം. പക്ഷെ ഉള്ള സംവിധാനത്തെ നേരാംവണ്ണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിലവിലുള്ള നേതൃനിര പരാജയപ്പെട്ടു എന്ന സന്ദേശമാണ് സിന്ധ്യയുടെ ചുവടുമാറ്റം നൽകുന്നത്.
മോദിയെ വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും പോന്ന നേതൃനിര കോൺഗ്രസിൽ ശക്തമാണ്. പക്ഷെ അവരെ തലപൊക്കാൻ അനുവദിക്കില്ലെന്നതാണ് ഹൈക്കമാന്റിനെ ഹൈജാക്ക് ചെയ്ത് വച്ചിരിക്കുന്ന ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് മുതലുള്ള വൃദ്ധനിരയുടെ നിലപാട്.
അധീർ രഞ്ജൻ ചൗധരിക്ക് പകരം ശശി തരൂർ ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവായിരുന്നെങ്കിൽ മോദിക്കെതിരായ വാക്കുകൾക്ക് അന്തർദേശീയ ശ്രദ്ധ കിട്ടുമായിരുന്നു.
അതിനുപകരം ബംഗാളിൽ നിന്നുള്ള ചൗധരിയെ പിടിച്ച് ലോക്സഭാ നേതാവാക്കി. അദ്ദേഹമാണെങ്കിൽ മോദിയെയും കടത്തിവെട്ടില്ല, മുതിർന്ന നേതാക്കളുടെയൊക്കെ മുമ്പിൽ വന്നു വണങ്ങി നിൽക്കും. അവർ പറയുന്ന എല്ലാ വിഡ്ഢിത്തരങ്ങളും കേട്ട് 'ഉഗ്രൻ' എന്ന് വാഴ്ത്തും.
ഇതിനെതിരെയാണ് കോൺഗ്രസ് രണ്ടാം നിര മുതലിങ്ങോട്ടുള്ള പ്രവർത്തകരുടെ രോക്ഷ പ്രകടനം തുടരുന്നത്. സിന്ധ്യ പോയത് മഹാ അബദ്ധമായെന്ന ചിന്ത കോൺഗ്രസിലാർക്കുമില്ല. പക്ഷെ കൊള്ളാവുന്ന നേതാക്കളെ ഉപയോഗപ്പെടുത്താൻ പാർട്ടിക്ക് കഴിയണം എന്നാണ് കോൺഗ്രസിലെ വിലാപം.