ഹൈദരാബാദ്: സംസ്ഥാനങ്ങളില്‍ വിഭാഗീയത സി പി എമ്മിന് പുത്തരിയല്ല. എന്നാല്‍ പി ബിയിലും കേന്ദ്ര കമ്മിറ്റിയിലും അച്ചടക്കത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. പക്ഷെ ഇത്തവണ ആ രാഷ്ട്രീയം മാറി.
സി പി എമ്മില്‍ കേട്ടുകേള്‍വിയില്ലാത്തതും സി പി എമ്മുകാര്‍ക്ക് പരിചിതമല്ലാത്തതുമായ പുതിയ രാഷ്ട്രീയമാണ് ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരെ ജനറല്‍സെക്രട്ടറിയുടെ ബദല്‍ രേഖ.
പ്രഖ്യാപിത നയത്തിലൂന്നിയ രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍സെക്രട്ടറി അവതരിപ്പിക്കുമ്പോള്‍ ബദല്‍ രേഖ അവതരിപ്പിക്കുന്നത് ജനറല്‍സെക്രട്ടറി തന്നെയാണെന്നതാണ് മറ്റൊരു ആശ്ചര്യം !
ഫലത്തില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മിലുള്ള ബലാബലം തന്നെയാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകത. കാരാട്ടിന്‍റെത് സി പി എമ്മിന്റെ മുന്‍കാല നയങ്ങളുടെയും പ്രത്യയ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലപാടാണ്. ഒറ്റയ്ക്ക് നില്‍ക്കണം, രാജ്യത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കണം - എന്നത്.
എന്നാല്‍ യെച്ചൂരി പറയുന്നത് പ്രായോഗികതയാണ്; കാലഘട്ടത്തിനനുസരിച്ചുള്ളതും അതിനു മുമ്പ് 'എവിടെ എത്തിനില്‍ക്കുന്നു, എങ്ങോട്ട് പോകുന്നു' എന്ന് മനസിലാക്കണമെന്ന മുന്നറിയിപ്പുമാണ്.
കാരാട്ടിന്റേത് അന്തമായ കോണ്‍ഗ്രസ് / മന്‍മോഹന്‍ വിരോധമാണെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. അതേസമയം, യെച്ചൂരിക്ക് അധികാര ഭരമവും പാര്‍ലമെന്‍ററി വ്യാമോഹവുമാണെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.
രണ്ടും തമ്മില്‍ ചേരില്ല. മുമ്പ് ജ്യോതി ബാസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരവും സോമനാഥ് ചാറ്റര്‍ജിക്ക് രാഷ്ട്രപതിയാകാനുള്ള അവസരവും നിഷേധിച്ച ആണവ കരാറിന്റെ പേരില്‍ യു പി എ ബന്ധം ഉപേക്ഷിച്ച ചരിത്രപരമായ വിഡ്ഢിത്തരങ്ങള്‍ ആവര്‍ത്തിച്ചതിന്റെ തിക്ത ഫലങ്ങളാണ് സി പി എം ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് യെച്ചൂരി പറയുന്നത്.
ബംഗാള്‍ കൈവിട്ടു പോയി. അവിടെ ഉടനെയെങ്ങും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാന്‍ പോലും വയ്യ. ഇപ്പോള്‍ ത്രിപുരയും കൈവിട്ടു. അവിടെയും മടങ്ങിവരവ് പ്രവചനാതീതമാണ്. ആകെയുള്ളത് കേരളമാണ്. കേരളത്തിലും സര്‍ക്കാരിന്റെ നില ഒട്ടും ഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കാലഘട്ടത്തിനനുസരിച്ച രാഷ്ട്രീയമാണ് സി പി എം സ്വീകരിക്കേണ്ടതെന്നാണ് യെച്ചൂരിയുടെ പക്ഷം.
അതേസമയം, കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുമുള്ള ഒരു ബന്ധത്തെപ്പറ്റി ആലോചിക്കാന്‍ പോലുമുള്ള മാനസികാവസ്ഥയിലല്ല പ്രകാശ് കാരാട്ട്. ആണവ കാരാറിന്റെ പേരിലുള്ള തന്റെ കടുംപിടുത്തത്തെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ പരാജയപ്പെടുത്തിയ ഡോ. മന്‍മോഹന്‍സിങ്ങിനോടുള്ള വിരോധം എത്രകാലം കഴിഞ്ഞാലും മറക്കില്ലെന്ന വാശിയിലാണ് കാരാട്ട്.
ഇങ്ങനെ യെച്ചൂരി - കാരാട്ട് പക്ഷങ്ങള്‍ അടുക്കാനാകാത്തവിധം അകന്നു നില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടല്‍ ഉറപ്പാണ്. ദേശീയതലത്തിലായതിനാല്‍ ഇതിനെ വിഭാഗീയതയെന്ന്‍ വിളിക്കാമോ എന്ന് വ്യക്തമല്ല.
ഇതിനിടെ യെച്ചൂരിയെ മാറ്റി പുതിയ ജനറല്‍സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്. അതിനായി എം എ ബേബിയുടെ പേരിനാണ് കേരളത്തിന് പുറത്ത് നിന്നുള്ള പി ബി അംഗങ്ങള്‍ക്ക് താല്പര്യമെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പ് ഉറപ്പാണ്.
അങ്ങനെയെങ്കില്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ പേരിനായിരിക്കും മുന്‍തൂക്കം. അദ്ദേഹം തന്നെ ജനറല്‍സെക്രട്ടറിയാകാനാണ് സാധ്യതയും (ഹൈദരാബാദില്‍ നിന്നും).