ബാംഗ്ലൂർ: ജ്യോതിരാദിത്യ സിന്ധ്യയെ ബി ജെ പിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയ മധ്യപ്രദേശിലെ കോൺഗ്രസിന്റെ അവസ്ഥ അടുത്തതായി കാത്തിരിക്കുന്നത് കർണ്ണാടകയിലാണ്. ഒരു പി സി സി പുനഃസംഘടന ഒരു വർഷത്തോളമായി തീരുമാനമാകാതെ കിടക്കുകയാണ് കർണ്ണാടകയിൽ.
ഇവിടെ പാർട്ടിയുടെ ഏറ്റവും ജനപ്രിയ നേതാവായ ഡി കെ ശിവകുമാറിനെ പി സി സി അധ്യക്ഷനാക്കണമെന്നതാണ് ഭൂരിപക്ഷ നിർദ്ദേശം. പക്ഷെ, ഡൽഹിയിലെ വയോധിക നേതൃത്വത്തിന് അതിലത്ര താല്പര്യമില്ല.
ഒഖലിഖ സമുദായാംഗമായ ശിവകുമാർ പ്രസിഡന്റും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എം ബി പാട്ടീൽ വർക്കിംഗ് പ്രസിഡന്റും മറ്റൊരു ജനപ്രിയ നേതാവ് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവുമായാൽ സംസ്ഥാനത്തെ പ്രബല ശക്തിയായി കോൺഗ്രസ് മാറും. സമുദായ സമവാക്യങ്ങളും ഗ്രൂപ്പും ജനപ്രിയത പരിഗണിച്ചുള്ള സമവാക്യമാണിത്.
പക്ഷെ, കർണ്ണാടകയിലെ പുതിയ ചിത്രം ഡി കെയുടെ വരവ് തടയാൻ സിദ്ധരാമയ്യ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ കൂട്ടുപിടിച്ചിരിക്കുന്നതാണ്. ദേവഗൗഡ പറഞ്ഞാൽ ഹൈക്കമാന്റ് കേൾക്കും.
ദേവഗൗഡയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമാണ് ഒഖലിഗ സമുദായത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ. അതിൽ മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമിയും ആരോഗ്യപരമായി സുരക്ഷിതമായ സ്ഥിതിയിലല്ല.
മറ്റൊരു മകൻ ദേവണ്ണയ്ക്ക് ജനപിന്തുണയില്ല. ദേവഗൗഡയ്ക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുള്ളതായി ജനം കാണുന്നില്ല.
പിന്നെയുള്ളത് ലിംഗായത്ത് സമുദായാംഗമായ യെദ്യൂരപ്പയാണ്. ബി ജെ പിയിലെ പ്രായപരിധി മാനദണ്ഡം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിന് യെദ്യൂരപ്പയ്ക്ക് തടസമാണ്. അദ്ദേഹത്തെ മാറ്റാൻ ബി ജെ പി ആലോചിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ ഒഖലിഖ സമുദായത്തിന് ഇനി പ്രതീക്ഷ ഡി കെ ശിവകുമാറിലാണ്. ശിവകുമാറിനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നാൽ ഒഖലിഗ സമുദായത്തിന്റെ ഭൂരിപക്ഷ പിന്തുണ കോൺഗ്രസിലേക്ക് തിരിയും.
യെദ്യൂരപ്പ കഴിഞ്ഞാൽ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ എം ബി പാട്ടീലിനാണ്. പാട്ടീലിനെ വർക്കിംഗ് പ്രെസിഡന്റാക്കിയാൽ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയും നേടാം. ഇത് രണ്ടുമാണ് കർണ്ണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഘടകകക്ഷികൾ.
കുറുബ സമുദായം അത്ര ശക്തമല്ലെങ്കിലും ഈ സമുദായത്തിൽ നിന്നുള്ള സിദ്ധരാമയ്യ ജനപ്രിയ നേതാവാണ്. അദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവാക്കുന്നതും ഗുണം ചെയ്യും.
പക്ഷേ ഹൈക്കമാന്റ് തീരുമാനമെടുത്തിട്ട് ഒരു കാര്യവും നടക്കില്ലെന്നതാണ് കർണ്ണാടകയിലെ സ്ഥിതി. ശിവകുമാറിനെ അനുകൂലിക്കുന്ന വിഭാഗം അസ്വസ്ഥരാണ്. ശിവകുമാറിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി ജെ പി കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്.
അതിനിടെയിൽ മധ്യപ്രദേശിലേതുപോലെ ഹൈക്കമാന്റ് ഭാഗത്ത് നിന്നും നിസംഗത തുടർന്നാൽ കർണ്ണാടകയിലും പാർട്ടി നിലംപരിശാകുന്നതാകും ഫലം.