യു പി: മിര്‍സാപ്പൂരില്‍ 24 മണിക്കൂര്‍ പിന്നിടുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധ സമരം വെട്ടിലാക്കിയത് യു പി സര്‍ക്കാരിനെ. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ ശുഷ്കമായിപ്പോയ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് പ്രിയങ്കയെ തടഞ്ഞ നടപടി.
യോഗി സര്‍ക്കാരിന്റെ നടപടി പ്രിയങ്ക ശക്തമായ ആയുധമാക്കി മാറ്റിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
സോന്‍ ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ മുഴുവന്‍ ബന്ധുക്കളെയും അവിടെയെത്തി സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. എന്നാല്‍ ഗ്രാമത്തില്‍ പ്രിയങ്ക എത്തുന്നത് തടയാനായി ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെങ്കിലും അത് ലംഘിക്കാതെ ഒപ്പം നാല് പേരെ മാത്രം കൂട്ടി സംഭവസ്ഥലം സന്ദര്‍ശിക്കാമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. അതും സര്‍ക്കാര്‍ തടഞ്ഞതോടെ പ്രിയങ്ക സമരത്തിനിരിക്കുകയായിരുന്നു.
പ്രിയങ്കയെ പിന്‍വലിപ്പിക്കാനായി മരിച്ചവരുടെ ചില ബന്ധുക്കളെ സമരപ്പന്തലിലെത്തി സന്ദര്‍ശിക്കാന്‍ അനുവദിച്ചെങ്കിലും മരിച്ചവരുടെ മുഴുവന്‍ ബന്ധുക്കളെയും അവിടെയെത്തി കാണാതെ പിന്തിരിയില്ലെന്ന വാശിയില്‍ പ്രിയങ്ക ആരംഭിച്ച ധര്‍ണ്ണ ഒരു രാത്രിയും ഒരു പകലും പിന്നിട്ടു. പ്രിയങ്കയുടെ വീറോടെയുള്ള പോരാട്ടം ഭാവി കോണ്‍ഗ്രസ് അധ്യക്ഷയായി പ്രിയങ്കയെ കാണുന്ന രാജ്യമൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ആവേശം വിതറിയിരിക്കുകയാണ്.
ദയനീയ പരാജയത്തോടെ തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കാന്‍ മാത്രമേ പ്രിയങ്കയെ തടഞ്ഞ നടപടി ഉപകരിക്കൂ എന്നാണു ബി ജെ പിയുടെ വിലയിരുത്തല്‍.