മുംബൈ: എൻ സി പി അധ്യക്ഷൻ ശരത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശിവസേന - എൻ സി പി - കോൺഗ്രസ് സഖ്യത്തിൽ ആദ്യ പകുതിയിൽ ശരത് പവാറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
രണ്ടാം പകുതിയിൽ ഉദ്ധവ് താക്കറെയായിരിക്കും മുഖ്യമന്ത്രി. എന്നാൽ 5 വർഷവും ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് വഹിക്കും.
അജിത് പവാർ ഉൾപ്പെടെ എൻ സി പിയിൽ മുഖ്യമന്ത്രി സ്ഥാനമോഹികളുടെ കിടമത്സരം ശക്തമായിരുന്നു. അതിനിടെയാണ് ശരത് പവാറിന്റെ പേര് പാർട്ടി ഒറ്റക്കെട്ടായി നേതൃത്വത്തിലേക്ക് നിർദ്ദേശിക്കുന്നത്.
ഇത്തവണ ബി ജെ പിയുടെ കടുത്ത വെല്ലുവിളിയെ ഒറ്റയ്ക്ക് നിന്ന് അതിജീവിച്ച് പ്രതിപക്ഷത്തെ ശക്തമായ നിലയിലേക്ക് എത്തിച്ചത് പവാറിന്റെ നേതൃത്വമായിരുന്നു. സംസ്ഥാനത്ത് വീണ്ടും ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാവ് പവാർ തന്നെയെന്ന് ജനം അംഗീകരിച്ചതിന് തെളിവായിരുന്നു തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം.
മാത്രമല്ല, ശിവസേനയെ ഒതുക്കാൻ ബി ജെ പി ഉയർത്തിയ വെല്ലുവിളികളെപ്പോലും തന്ത്രപരമായ പ്രതിപക്ഷ നിലപാടുകളിലൂടെ തകർത്തത് പവാറിന്റെ നീക്കങ്ങളായിരുന്നു.
ബി ജെ പിയോട് വിലപേശാനുള്ള ശിവസേനയുടെ ധൈര്യം ശരത് പവാറായിരുന്നു. പരാജയപ്പെട്ടാൽ താനുണ്ട് കൂടെ എന്ന് ശിവസേനയെ ബോധ്യപ്പെടുത്താൻ പവാറിന് കഴിഞ്ഞു.
മാത്രമല്ല, ഇനി സർക്കാർ രൂപീകരിക്കാൻ ശിവസേനയെ മുന്നിൽനിർത്തിക്കാനായില്ലെങ്കിൽ കൂടി ബി ജെ പി മുന്നണിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ പവാർ തന്ത്രങ്ങളൊരുക്കി. അവിടെയാണ് ബി ജെ പിയുടെ നീക്കങ്ങൾ പൊളിഞ്ഞത്.
തങ്ങളുടെ പകുതി മാത്രം സീറ്റുകളുള്ള ശിവസേനയുമായി നേർപകുതി കാലാവധിയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയെന്നത് ബി ജെ പിക്ക് ആലോചിക്കാൻ കൂടി കഴിയില്ല.
പക്ഷെ, ശിവസേന വിട്ടുപവാർ സേനയ്ക്ക് കൊടുക്കാൻ തയാറല്ലായിരുന്നു. കാരണം ശിവസേനാ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കും എന്ന ഉറപ്പ് പവാർ സേനയ്ക്ക് നൽകിയിരുന്നു. അങ്ങനെയെങ്കിൽ അങ്ങനൊരവസരം എന്തിന് ഇല്ലാതാക്കണമെന്നു ശിവസേനയും ചിന്തിച്ചു. അതോടെ ബി ജെ പി - ശിവസേനാ സഖ്യവും തകർന്നു.
മഹാരാഷ്ട്ര കൂടി കൈവിടുന്നതോടെ രാജ്യത്തെ മറ്റൊരു വമ്പൻ സംസ്ഥാനം കൂടിയാണ് ബി ജെ പിയെ കൈവിടുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ മഹാരാഷ്ട്രയിലും കോൺഗ്രസ് പ്രാതിനിധ്യമുള്ള സർക്കാർ അധികാരത്തിലെത്തുകയാണ്.
ഹരിയാനയിൽ സർക്കാർ ഉണ്ടാക്കാനായെങ്കിലും തൃപ്തികരമായ ഭൂരിപക്ഷമല്ല ബി ജെ പിയ്ക്കുള്ളത്.