നൂറനാട് : നവനീത് യാത്രയായത് ഏറെ സ്‌നേഹിച്ച അനുജന്റെ കൂട്ട് വിട്ട് . അനുജനെ സ്കൂൾ ബസിൽ യാത്രയാക്കിയിട്ടാണ് അവൻ സ്കൂളിലേക്കു പുറപ്പെട്ടിരുന്നത്. ഇന്നലെയും ചിരിച്ചു കൈവീശി അനുജനോടു യാത്ര പറഞ്ഞതാണു നവനീത്. വൈകിട്ടു തിരിച്ചെത്തിയാൽ രണ്ടുപേരും മാത്രമാണു കളിക്കൂട്ടുകാർ. അച്ഛനും അമ്മയും വീട്ടിലില്ലെങ്കിൽ നവനീതും നവീനും ഗേറ്റ് പൂട്ടിയിരിക്കും.
വീടായിരുന്നു നവനീതിന്റെ ആനന്ദം. അച്ഛനും അമ്മയും അനുജനും അവനു കൂട്ടുകാർ തന്നെയായിരുന്നു. ആ വളപ്പു മാത്രമായിരുന്നു നവനീതിന്റെയും അനുജൻ നവീനിന്റെയും കളിയരങ്ങ്.
അതിരാവിലെ എഴുന്നേറ്റു കുളിച്ചു പ്രാർഥിക്കുന്നതായിരുന്നു നവനീതിന്റെ ശീലം. ട്യൂഷനുള്ള ദിവസം നേരത്തെ ഇറങ്ങും. വിശാലമായ പേരുവേലിച്ചാൽ പുഞ്ചയുടെ സമീപത്താണു വീട്. തൊട്ടടുത്തെങ്ങും അവർക്കു കളിക്കൂട്ടുകാരില്ല. സൗമ്യനും ശാന്തനുമായിരുന്നു നവനീതെന്നു നാട്ടുകാരും കൂട്ടുകാരും അധ്യാപകരും പറയുന്നു.
കുഞ്ഞു നവീൻ വൈകിട്ടു സ്കൂൾ ബസിറങ്ങുമ്പോൾ വീടിനു മുന്നിൽ ചെറിയ ആൾക്കൂട്ടമുണ്ടായിരുന്നു. തോർന്ന മഴയുടെ നേരിയ ഇരുട്ടും. ബന്ധുവിന്റെ കൈപിടിച്ചു വീട്ടിലേക്കു കടക്കുമ്പോഴും അവനൊന്നും മനസ്സിലായില്ല. അകത്ത് അച്ഛന്റെ അടുത്തിരിക്കുമ്പോൾ അവൻ വലിയൊരു നഷ്ടത്തിന്റെ തണുപ്പറിഞ്ഞിട്ടുണ്ടാവും...