കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ നിയമപരമായി കാര്യങ്ങൾ പരിഗണിക്കുന്നതിൽ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച സംഭവിച്ചതായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല,പോലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകള്‍ പരിശോധിച്ചില്ല, ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടു പരിശോധിക്കാനോ പോലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്‌ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വെളിച്ചമില്ലാത്ത സ്ഥലത്തുവച്ചാണ് മജിസ്‌ട്രേറ്റ് രാജ്കുമാറിനെ പരിശോധിച്ചത്.
അവരുടെ വീടുവരെ വാഹനം പോകുമായിരുന്നിട്ടും വീട്ടില്‍നിന്നിറങ്ങിപ്പോയാണ് രാജ്കുമാറിനെ പരിശോധിച്ചത്.അതിനാല്‍ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് മുന്‍പും രശ്മി രവീന്ദ്രന്റെ ഭാഗത്തുനിന്ന് സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്നും സി.ജെ.എം.
ചൂണ്ടിക്കാണിക്കുന്നുണ്ട്.