തിരുവനന്തപുരം: അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും സംസ്ഥാനത്ത് കൊവിഡ് സൂപ്പര്‍ സ്പ്രെഡും സമൂഹവ്യാപനവും സംഭവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.
ഇന്ത്യയിലാകെ കോവിഡ് ഏറ്റവും കൂടുതൽ പടർന്നതു നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. ജനസാന്ദ്രത കൂടിയതിനാലും മറ്റു പ്രദേശങ്ങളിൽനിന്നു വരുന്നവർ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും കൂടും. ഇതു മറ്റിടങ്ങളിലേക്കു പടരുകയും ചെയ്യും. ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാൻ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.