Advertisment

നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ ശ്വാസം മുട്ടിമരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ദമ്പതിമാരും കുട്ടികളും ; മരിച്ചവരില്‍ നാലു പേര്‍ കൊച്ചുകുട്ടികള്‍ ; സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത് സഹപാഠികള്‍ ഒരുക്കിയ ഗെറ്റ് ടുഗദറില്‍ പങ്കെടുത്ത ശേഷം

New Update

നേപ്പാൾ : നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ ശ്വാസം മുട്ടിമരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ദമ്പതിമാരും കുട്ടികളും . അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.

Advertisment

publive-image

ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34 ) തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത് കുമാര്‍ ടി.ബി (39) ഭാര്യ ഇന്ദു രഞ്ജിത് (34) ഇവരുടെ മക്കളായ ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗെറ്റ് ടുഗദറിൽ പങ്കടുത്ത ശേഷമാണ് സംഘം നേപ്പാളിലേക്ക് വിനോദ യാത്ര പോയത്.

ഇവർ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. ഹീറ്ററില്‍നിന്ന് വാതകം ചോർന്നതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. നേപ്പാളിലെ മക്‌വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് മലയാളി സംഘം ഈ റിസോർട്ടിൽ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളിൽ ഹീറ്റർ ഓൺ ചെയ്താണ് ഇവർ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.

എല്ലാ വാതിലുകളും ജനലുകളും പൂട്ടിയിരുന്നതായി ഹോട്ടൽ മാനേജർ പറഞ്ഞു. നാലു മുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും 8 പേരും ഒരു മുറിയിലാണ് താമസിച്ചതെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യൻ എംബസിയിലെ ജീവനക്കാർ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന കഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി. 15 അംഗ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ റോഡു മാർഗം കഠ്മണ്ഡുവിലേക്ക് എത്തുകയുമാണ്.

Advertisment