Advertisment

എറണാകുളം ബോട്ട്ജെട്ടിയിൽ കൗമാരക്കാരന്റെ കയ്യിൽ നവജാത ശിശു: പയ്യൻസിനെ പൊക്കിയപ്പോൾ പുറത്തുവന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : കൗമാരക്കാരന്റെ കയ്യിലെ നവജാത ശിശു, പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍. എറണാകുളം ബോട്ട് ജെട്ടിയിലാണ് സംഭവം.

Advertisment

publive-image

ബോട്ട ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്റെ കയ്യില്‍ 10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞിനെ കണ്ടതോടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുറപ്പിച്ച നാട്ടുകാര്‍ പയ്യന്‍സിനെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചുരുളഴിഞ്ഞതു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍.

ഇന്നലെ രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരന്‍ നവജാത ശിശുവുമായി ബസ് സ്റ്റോപ്പില്‍ എത്തിയത്.

കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യവും പയ്യന്റെ പരുങ്ങലും കണ്ടുനിന്നവരില്‍ സംശയമുണര്‍ത്തി. നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തി.

കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും തന്റെ ജ്യേഷ്ഠനാണു കുട്ടിയുടെ അച്ഛനെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്കു പോവുകയാണെന്നും സൂചിപ്പിച്ചു.

എന്നാല്‍ കോട്ടയത്തേക്കു പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്നു ചോദിച്ചപ്പോള്‍ കാഴ്ച കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. 10 ദിവസം പ്രായമുള്ള കുട്ടിയുമായാണോ കാഴ്ച കാണാനിറങ്ങിയതെന്ന ചോദ്യത്തിനും ഇത്ര ചെറിയ കുഞ്ഞിനെ വിട്ട് എന്തിനാണ് അമ്മ നാട്ടിലേക്കു പോയതെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല.

പൊലീസുകാരന്‍ വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു.

കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്ബര്‍ വാങ്ങി ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കി. അടുത്ത ബന്ധുക്കളെയും കൂട്ടി ഇവര്‍ വൈകിട്ടോടെ സെന്‍ട്രല്‍ സ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ മുന്‍പിലെത്തിയതോടെ കഥയില്‍ ട്വിസ്റ്റ്! കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്.

നഗരത്തിലെ ഐടി കമ്ബനിയില്‍ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്. വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച്‌ ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജനു നിര്‍ദേശവും നല്‍കി.

Advertisment