ഡൽഹി: അതിതീവ്ര കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. അമേരിക്കയിലും ഫ്രാൻസിലും കാനഡയിലും യുഎഇയിലും രോഗബാധ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഇതുവരെ 7 പേർക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശിലെ മീററ്റിൽ രണ്ട് വയസുകാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും മടങ്ങിയത്തെിയ കുടുംബത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ മാതാപിതാക്കളിൽ കൊറോണ വൈറസിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയത്. നേരത്തെ, യുകെയിൽ നിന്നെത്തിയ ആറ് പേർക്ക് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ വാക്സിൻ ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. കെ വിജയ് രാഘവൻ അറിയിച്ചു. ബ്രിട്ടണിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് അപകടകാരിയല്ല.
വാക്സിൻ കുത്തിവെയ്പിലൂടെ മനുഷ്യ ശരീരത്തിൽ ആന്റിബോഡികൾ ഉത്പ്പാദിപ്പിക്കപ്പെടുകയും പ്രതിരോധ ശേഷി വർദ്ധിക്കുകയുമാണ് ചെയ്യുന്നത്. വൈറസിൽ വകഭേദം സംഭവിച്ചാലും വാക്സിൻ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.