തൃശൂർ: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ മുഴുവൻ സംസ്കൃതികളെയും തമസ്ക്കരിക്കുംന്നതാണെന്ന് ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോർട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാർവ്വത്രികമായ പല സൗജന്യങ്ങളും ഇല്ലാതാക്കുകയും കോർപ്പറേറ്റുകൾക്ക് വിദ്യാഭ്യാസ മേഖലയിൽ കടന്നുകയറാൻ വലിയ അവസരം ഉണ്ടാകുകയും ചെയ്യുന്നതാണ് പുതിയ നയം.
സ്വാതന്ത്ര്യ സമരത്തെയും പൂർവികരെയുമെല്ലാം തമസ്കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാർ ശക്തികളുടെ കാവി വൽക്കരണത്തിന്റെ കൂടി സൂചകങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിൽ കാണാൻ സാധിക്കും. ഈ നയത്തെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള ഏക പാർലമെന്റ് അംഗംമാണ്ടി എൻ പ്രതാപൻ.എംഎസ്എഫ് പുറത്തിറക്കിയ പഠനാർഹമായ റിപ്പോർട്ടിനെ അദ്ദേഹം അഭിനന്ദിച്ചു. സമൂഹത്തിനും പൊതു നന്മയ്ക്കും വേണ്ടിയുള്ള കാര്യങ്ങളിൽ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകി.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ. അൽറെസിൻ പഠന റിപ്പോർട്ട് കൈമാറി.
ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ, ഭാരവാഹികളായ മുഹമ്മദ് നഈം, ഷഫീക് ആസിം, സി.എ സൽമാൻ, ഫഈസ് മുഹമ്മദ്, മൊയ്തീൻ ഷാ, അബ്‌ദുൾ ഹക്ക്, ബിലാൽ സലിം, മുഹമ്മദ് സയീദ് എന്നിവർ പങ്കെടുത്തു.