തിരുവനന്തപുരം: പുതിയ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാല് മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണ്. ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന് സിപിഐ ചർച്ചയിൽ ആവശ്യപ്പെട്ടു. ചീഫ് വിപ്പ് പദവി വിട്ടുനൽകാമെന്നും അവർ വ്യക്തമാക്കി. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.
ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎമ്മും സിപിഐയും ഇനി ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തും. 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക.