കോഴിക്കോട്: നടിയെ ആക്രമിച്ച കേസിനെ തകിടം മറിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങിനിരിക്കെയാണ് കേസിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ രണ്ടാം പ്രതി മാർട്ടിൻ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഗൂഢാലോചന നടത്തിയത് ആക്രമിക്കപ്പെട്ട നടിയും, സുനിയും, പ്രശസ്ത നടനും ചേര്‍ന്നാണെന്നാണ് മാര്‍ട്ടിന്റെ പുതിയ മൊഴി. പീഡനം നടി സ്വയം ആസൂത്രണം ചെയ്തതെന്ന മാര്‍ട്ടിന്റെ മൊഴി നടിയെ അപകീര്‍ത്തിപ്പെടുത്തി കേസ് അട്ടിമറിക്കാനെന്നാണ് സംശയം.
താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി കോടതിയെ അറിയിച്ചത്.
ഇതേത്തുടര്‍ന്നു അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്കി. നടന്‍ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ മാര്‍ട്ടിന്റെ പിതാവ് പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ക്കു മറുപടിയുണ്ടായില്ല. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍ എഴുതി നല്കി. എന്നാല്‍, പരാതി വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണിയുണ്ടെന്നുള്ള പരാതിയില്‍, വേണ്ട സുരക്ഷ നല്കാന് നിര്‍ദേശവും നല്കി.
നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ആസൂത്രണം ചെയ്ത മാസ്റ്റര്‍പ്ലാനായിരുന്നു കേസും, തട്ടിക്കൊണ്ടു പോകലും എന്നും വാഹനമോടിച്ച രണ്ടാംപ്രതി വെളിപ്പെടുത്തി .
നടിയെ ആക്രമിച്ച കേസില്‍ ഇരുപക്ഷത്തും നില്‍ക്കുന്നത് സിനിമയിലെ പ്രമുഖരായ വ്യക്തികളാണ്. എട്ടാം പ്രതിസ്ഥാനത്താണ് നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു. അത്തരം സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് കേസില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുകള്‍. പ്രതിസ്ഥാനത്ത് പ്രമുഖനാണ് എന്നത് കൊണ്ട് തന്നെ മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത സംശയത്തിലാണ്.
ഗൂഢാലോചന നടത്തിയത് നടിയും, സുനിയും, നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ മംഗളം ചാനലാണ് പുറത്തു വിട്ടിരിക്കുന്നത്.
പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്.
നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. നടിയെ കൊണ്ട് ചെന്നാക്കാന്‍ ആവശ്യപ്പെട്ടത് പള്‍സര്‍ സുനിയാണ്. ലാല്‍ ക്രിയേഷന്‍സിലെത്തിക്കാനാണ് നടി ആവശ്യപ്പെട്ടത്. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി. യാത്രയിലാകെ സുനിയുടെ ഫോണ്‍ നടി എടുത്തുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടി ഫോണ്‍ തിരിച്ച് കൊടുത്തത് ലാല്‍ ക്രിയേഷന്‍സിലെത്തിയപ്പോളാണ് എന്നും മാര്‍ട്ടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്‍ട്ടിന്‍ പിതാവിനോട് വെളിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു. കേസിലെ പോലീസ് അന്വേഷണം കെട്ടുകഥയാണെന്നും മാപ്പ് സാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
മാര്‍ട്ടിന്‍ വെളിപ്പെടുത്തിയതായി ടെലിവിഷന്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്: നടിയുടെ വീട്ടിലെത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി പറഞ്ഞിരുന്നു. സുനി വല്ലതും പറഞ്ഞ് വിട്ടിരുന്നോ എന്ന് നടി തന്നോട് ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി സംസാരിച്ചു.
എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്പോള്‍ പറയണമെന്ന് തന്നോട് നിര്‍ദേശിച്ചു. സിഗ്നല്‍ എത്തിയപ്പോള്‍ തന്നോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. അതിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ കാണുമ്പോള്‍ വണ്ടി നിര്‍ത്തണം എന്ന് പറഞ്ഞു. നടിയും അവരും തമ്മില്‍ കോടികളുടെ കണക്ക് പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു.
പാലാരിവട്ടം കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടിയുള്ള വാഹനം കാക്കനാട്ടേക്ക് ഓടിച്ച് പോയി. രാത്രി 7.38 മുതല്‍ സുനി നടിയുമായി സംസാരിച്ചത് 15 മിനുറ്റ് ആയിരുന്നു.
കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു. തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ് കാരവനില്‍ നിന്നും ഇറക്കി വിട്ടു. വാഹനത്തില്‍ നടിയും പള്‍സര്‍ സുനിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുത് എന്ന് നടി പള്‍സര്‍ സുനിയോട് പറയുന്നത് കേട്ടതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തി.