ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്നു പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച യോഗം ചേർന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്ത് നിലവില്‍ സജീവമായ ആകെ കോവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്‌നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്ന് രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശരി 100ല്‍ താഴെയായി തുടരുന്നു. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റ് നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.