ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കൊറോണ രോഗികളുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കൊറോണ ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊറോണ വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.
ആശുപത്രിയിലെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകിയപ്പോഴാണ് മൃതദേഹം മാറി നൽകിയത്. കായംകുളം സ്വദേശിയുടെ മൃതദേഹം ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് നൽകി. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ ചേർത്തലയിലേക്ക് പോവുകയും ചെയ്തു.
ഇതേ സമയം മെഡിക്കൽ കോളേജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയത് തിരക്കിയപ്പോഴാണ് മൃതദേഹം മാറി നൽകി എന്നത് വ്യക്തമായത്.
മൃതദേഹം മാറി നൽകിയത് തിരിച്ചറിഞ്ഞതോടെ ചേർത്തലയിലേക്ക് പോയ ആംബുലൻസ് തിരികെ വിളിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിൽ വാക്ക് തർക്കമുണ്ടായി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ച് ഇവരെ ഒഴിപ്പിച്ചത്.