അമ്പലപ്പുഴ: തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി സന്നദ്ധസംഘടനയായ ആക്കോക്ക് അമ്പലപ്പുഴ കച്ചേരിമുക്കിൽ സ്ഥാപിച്ച അലമാരയിലേക്ക് ഭക്ഷണസാധനമെത്തിച്ച് കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാസർ മാതൃകയായി.
വിശപ്പ് രഹിത ഭക്ഷണ അലമാരയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്ന നാസർ ലോട്ടറി കച്ചവടവും സുമനസുകൾ നൽകുന്ന പണവും സ്വരൂപിച്ചുവെച്ചാണ് അലമാരയിൽ ഭക്ഷണ സാധനങ്ങൾ നിറച്ചത്.
വർഷങ്ങളായി അമ്പലപ്പുഴയുടെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാസർ,തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് താൻ സ്വരൂപിച്ച് പണമുപയോഗിച്ച് ഉച്ചഭക്ഷണവും കുടിവെള്ളവും എത്തിക്കുവാൻ തയ്യാറാകുകയായിരുന്നു.
നാസർ എത്തിച്ച ഭക്ഷണ സാധനങ്ങൾ ആക്കോക് രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് അംഗവുമായ യു എം കബീർ, അക്കോക് അമ്പലപ്പുഴ പ്രസിഡന്റ് അജിത് കൃപാലയം, സെക്രട്ടറി രാജേഷ് സഹദേവൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹരീഷ്കുമാർ, സുധി, രാജീവൻ, മനീഷ്, യാസീം മോൻ എന്നിവർ സംബന്ധിച്ചു.