-ഡോ. മേരി കളപ്പുരയ്ക്കൽ
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നുപോയ സമൂഹത്തിനു വേണ്ടിയാണ് ഈ കുറിപ്പ്. വൃദ്ധരെ ഐസിയുവിൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.
മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.
സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും. കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐസിയുവിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക. അന്ത്യ നിമിഷം എത്തുമ്പോൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?
ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം. ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം. മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.
രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്. ഐസിയുവിൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.
മരണത്തെ തെറ്റായ ഒരു സംഗതിയായി കാണേണ്ട ആവശ്യമില്ല. അതനിവാര്യമാണ്. മരണം ഉള്ളതുകൊണ്ടാണ് ജീവനുള്ളത്. യഥാര്‍ത്ഥത്തില്‍ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ആ നിമിഷം ചുറ്റുമുള്ളവരാൽ സന്തോഷിക്കുന്നതാകട്ടെ.