Advertisment

തൊഴിൽ മേഖലയിലെ വരേണ്യവൽക്കരണം അവസാനിക്കുക തന്നെ വേണം... (ലേഖനം)

New Update

-എൻ. രഘുനാഥക്കുറുപ്പ്

Advertisment

publive-image

ജൻമിയും കുടിയാനും, ഉയർന്ന ജാതിയും, കീഴ് ജാതിയും, തൊട്ടുകൂടായ്മയും, തീണ്ടിക്കൂട്ടായ്മയും. ഇങ്ങനെ എത്രയോ അസമത്വങ്ങൾ ചുരുക്കം ചിലരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നിലനിർത്തിയിരുന്ന നാടായിരുന്നു ഇത്.

അതൊക്കെ പുതിയ തലമുറയ്ക്ക് കേട്ടറിവു മാത്രമാണ്. പുസ്തകങ്ങളിലൂടെയും നാടകങ്ങളി ലൂടെയും, ഗാനങ്ങളിലൂടെയും, സിനിമകളിലൂടെയും മറ്റുമാണ് അവർക്കിത് മനസ്സിലാക്കാൻ കഴിയുന്നുള്ളൂ.അതായത് നേരിട്ടുള്ള അസമത്വാനുഭവങ്ങൾ അനുഭവിച്ചിട്ടില്ല എന്നു പറയാം.

പണ്ടെങ്ങോ ഉണ്ടായിരുന്ന സാമൂഹ്യാവസ്ഥകൾ കേട്ടും അറിഞ്ഞും പഠിച്ചും നോവലുകളും നാടകങ്ങളും എഴുതി നാം പണം വാങ്ങുന്നു കയ്യടി നേടുന്നു.അതേ സമയം ഇന്ന്,എല്ലാവരുടേയും കൺമുന്നിൽ നടക്കുന്ന, ജാതീയമല്ലാത്ത, തൊഴിൽപരമായ ചില അസമത്വങ്ങൾ നാം കാണാതെ പോവുകയോ കണ്ടാൽ തന്നെ കണ്ണടക്കുകയോ ചെയ്യുന്നു.

തൊഴിലിടങ്ങളിലെ അസമത്വങ്ങൾ ഏറ്റവും പ്രകടമായ രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. പ്രത്യേകിച്ച് ശുചീകരണ തൊഴിലുകൾ. ഹീനജാതി, കീഴ്ജാതി പരിണാമം സംഭവിച്ച് ഹീനജോലിയായി മാറിയിരിക്കുന്നു.

റെയിൽവേ സ്റ്റേഷനിൽ ഫാനിന് കീഴെ കാലിൻ മേൽ കാലു കയറ്റി വച്ച് അന്തസോടെ പുസ്തകവും, പത്രവുമൊക്കെ വായിച്ച് ട്രെയിൻ വരാൻ കാത്തിരിക്കുമ്പോൾ, ട്രാക്കിലെ മലമൂത്ര വിസർജ്യങ്ങൾ കഴുകി വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികളെ ശ്രദ്ധിക്കാറുണ്ടോ? അവരില്ലെങ്കിൽ മൂക്കുപൊത്താതെ  നമുക്കവിടെ ഇരിക്കാൻ കഴിയുമോ? വഴി നടക്കാൻ കഴിമോ?

അവരൊന്നു പണി മുടക്കിയാൽ തകർന്നു വീഴുന്ന അന്തസ്സും തലയെടുപ്പുമൊക്കയേ നമ്മുടെ സമൂഹത്തിനൊള്ളൂ. വിമാനത്താവളങ്ങളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, പൊതു സ്ഥാപനങ്ങളിൽ, നിരത്തുകളിൽ റോഡുകളിൽ,ചന്തകളിൽ മാളുകളിൽ ആശുപത്രികളിൽ

അങ്ങനെ മനുഷ്യനും ജീവജാലങ്ങളും വിഹരിക്കുന്ന ഇടങ്ങളിലെല്ലാം ശുചീകരണത്തിനും ശുചിത്വത്തിനും ശുചീകരണ തൊഴിലാളികൾക്കും ചെറുതല്ലാത്ത പ്രാധാന്യമാണുള്ളതെന്ന് പറയേണ്ടതില്ലല്ലോ.

അവർക്ക് ന്യായമായ കൂലിയും, ആനുകൂല്യങ്ങളും, കൊടുക്കാറുണ്ടോ? അന്ന് പാടത്ത് പണിയെടുത്ത് , വിളവുകൾ തമ്പ്രാനു കാഴ്ചവെയ്ക്കുമ്പോൾ, എറിഞ്ഞു കൊടുക്കുന്ന തുച്ഛമായ

പ്രതിഫലവും വാങ്ങി പോകുന്ന അടിയാൻമാർ ഇന്ന് പുനർജനിച്ചിരിക്കുന്നു. ശുചീകരണ ജോലി ചെയ്യുന്നവർ അടിയാൻമാരും, നിയന്ത്രിക്കുന്ന മേലാളൻമാർ പഴയ ജൻമികളും.

ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ ചാരംമൂടിക്കിടക്കുന്ന കനൽച്ചൂട് അഥവാ ചാതുർവർണ്യത്തിന്റെ ബൈ പ്രെഡക്ടാണ് ഇന്ന് ശുചിത്വ തൊഴിലാളികളുടെ ജീവിതാവസ്ഥകളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഇവർക്ക് ഒരു ക്ലാർക്കിനു നൽകുന്ന ശമ്പളവും, ആനുകൂല്യങ്ങളും, നൽകാത്തതെന്താണെന്ന് ആരും ചോദിച്ചു കണ്ടില്ല.

ഒരു പക്ഷെ എന്തെങ്കിലും കൂട്ടിത്തരണേ എന്ന് യാചിക്കാൻ പോലും ഇക്കൂട്ടർക്ക് ധൈര്യമില്ല.

ദിവസക്കൂലിക്കാരും, കരാർ ജോലിക്കാരും മറ്റുമാണ് ഭൂരിപക്ഷവും. മിണ്ടിയാൽ ഉള്ള പണിയും പോകുമോയെന്ന് ഭയന്നു ജീവിക്കുന്നവർ. അന്ന് വാഴക്കുല ഞങ്ങളുടേതാണെന്നു പറയാതിരുന്ന കുടികിടപ്പുകാരൻ്റെ മനസ്സിലും ഈ പേടിയായിരുന്നു. കൂരയിൽ നിന്ന് ഇറക്കിവിട്ടാലോ എന്ന ഭയം.

അതു കൊണ്ടു തന്നെ എന്തു കഷ്ടപ്പെട്ട പണി ആയാലും അതു ചെയ്ത് നക്കാപ്പിച്ച കിട്ടുന്നതും കൊണ്ടു ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട അടിമകളായിരിക്കുന്നു ഇവർ... 'പുലർച്ചെ ടൗണിലെത്തുമ്പോൾ എല്ലാം അടിച്ചുവാരി വൃത്തിയാക്കി മാലിന്യങ്ങൾ വണ്ടിയിൽ വാരിക്കയറ്റി എല്ലാം നല്ല വൃത്തിയാക്കിയിരിക്കുന്നത് ജോലിയുടെ ഭാഗമെന്ന സങ്കല്പം മാറണം. മറിച്ച് അതൊരു സമൂഹ്യ നൻമയുമാണെന്ന തിരിച്ചറിവെങ്കിലും നമുക്കും നമ്മെ ഭരിക്കുന്നവർക്കും ഉണ്ടായേ മതിയാവൂ.

ഇനി ഇവർ ചെയ്യുന്നത് അത്ര പ്രാധാന്യമോ അത്യാവശ്യമോ ഇല്ലാത്ത ജോലി ആയിരുന്നെങ്കിൽ പോട്ടെ, ഇങ്ങനെയൊക്കെ മതി എന്നു കരുതമായിരുന്നു. പക്ഷെ അതല്ലല്ലോ സത്യം. പുതിയ പുതിയ മഹാരോഗങ്ങൾ, വൈറസുകൾ, കൊതുകു പരത്തുന്ന പുതിയ രോഗങ്ങൾ പരിസര ശുചീകരണമാണ് ഏക പോംവഴിയെന്നറിയാത്തവരല്ല നാം.

മഹാമാരികളിൽ നിന്ന് മാലിന്യങ്ങളിൽ നിന്ന്, പകർച്ചാവ്യാധികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ "വൃത്തിയാക്കൽ" ജീവിതവൃതമാക്കി മാറ്റിയ ഇത്തരം മനുഷ്യർ എങ്ങനെ നമുക്ക് അസ്പർശ്യരായി. നാലാം തരക്കാരായി?

ഡോക്ടർക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കുമ്പോൾ നേഴ്സന് അഞ്ചായിരം മുതൽ പത്തായിരം വരെ മതിയെന്നു തീരുമാനിച്ചതാര്? 42 ഡിഗ്രി ചൂടിൽ റോഡിൽ ടാറുരുക്കി ഒഴിക്കുന്നവന്, കുടയും ചൂടി പണിയെടുക്കുന്നുണ്ടോ എന്ന മേൽനോട്ടം വഹിക്കുന്നവൻ്റെ ശമ്പളം അധ്വാനിക്കുന്നവന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആവണമെന്ന് നിശ്ചയിച്ചതാരാണ്?

'തൊഴിലിടങ്ങളിലെ അസമത്വങ്ങൾ' എഴുതിയാലും പറഞ്ഞാലും തീരില്ല'. എവിടെ തിരിഞ്ഞാലും അസമത്വങ്ങളും, അനീതികളും മാത്രമാണ്. ശുചീകരണ ജോലിക്കാരെ കൈ പിടിച്ചുയർത്തി, അവർക്ക് നല്ല വേതനവും ആനുകൂല്യങ്ങളും നൽകി അവരുടെ സാമൂഹ്യ മഹത്വം ഉയർത്താൻ ഇനിയും നമ്മൾ വൈകിക്കൂടാ.

അന്ന് ഭുപരിഷ്ക്കരണ നിയമം പാവപ്പെട്ടവൻ്റെ രക്ഷയ്‌ക്കെത്തിയെങ്കിൽ, ഒരു തൊഴിൽ പരിഷ്ക്കരണ നിയമം കൊണ്ട് താഴെത്തട്ടിലെ അടിമത്തൊഴിലാളികളെ രക്ഷിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ മേലുള്ള ജൻമിത്തം അവസാനിപ്പിച്ചു. പക്ഷെ ജൻമിത്തവാസന, അതിനവസാനമില്ല.

വേഷം മാറി, രൂപം മാറി വളരാൻ കഴിയുമെന്നുള്ളിടത്തൊക്കെ പുനർജനിക്കുകയും അള്ളിപ്പിടിച്ചു കയറുകയും ചെയ്യുന്നു. ഓരോ കാലത്തും ഭരണവർഗ്ഗം അടിസ്ഥാന വർഗ്ഗത്തിനു മേൽ തേരോട്ടം നടത്തുന്നു. ഇവർ ചിതലുകളെപ്പോലെയാണ്. പ്ലാവിന്റെ കാതലിന് കടി ഏൽക്കില്ലെന്ന് തോന്നുമ്പോൾ ചിതൽ തന്റെ തിന്നുതീർക്കൽ പ്രവണത മാറ്റുകയല്ല ചെയ്തത് , മറിച്ച് കട്ടി കുറഞ്ഞ മരങ്ങളിൽ നശീകരണം തുടരുകയാണ്.

ജൻമി കുടിയാൻ വ്യവസ്ഥ അവസാനിക്കുമെന്നാരെങ്കിലും കരുതിയോ? പക്ഷെ അവസാനിപ്പിച്ചില്ലേ? അതു പോലെ തൊഴിൽ മേഖലയിലെ ജൻമിത്വവും വരേണ്യവൽക്കരണവും ഒരു നാൾ അവസാനിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.

voices
Advertisment