കഴിഞ്ഞ ദിവസം നടന്ന ടി 20 മത്സരത്തിൽ നിർണ്ണായകമായ ക്യാച്ച് കൈവിട്ട ഹസൻ അലിക്കെതിരെ പാകിസ്ഥാൻ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. ഒപ്പം ട്രോളുകളുടെയും പ്രളയമാണ്.
" ഇവൻ ഇന്ത്യൻ ചാരൻ, ഇന്ത്യയുമായി ചേർന്ന് ഫിക്‌സിംഗ് നടത്തിയ രാജ്യദ്രോഹി, ഇന്ത്യക്കാരിയായ ഭാര്യക്കുവേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തവൻ, ഇയ്യാളെയും ഭാര്യയെയും പാക്ക് മണ്ണിൽ കാലുകുത്തി യാലുടൻ വെടിവച്ചുകൊല്ലണം, ഇവൻ ഷിയയാണ് , ഇനിയും ചതിക്കും.. ഇങ്ങനെപോകുന്നു ട്രോളുകളും ഭീഷണികളും".
ഷിയാ വംശജനായ ഹസൻ അലിയുടെ ട്വിറ്റർ അക്കൗണ്ടിൽ ട്രോളുകളുടെ പ്രളയമാണ്. ഭാര്യയെയും ആളുകൾ വെറുതെവിടുന്നില്ല.ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. അതിനുകാരണം ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയാണെന്നതുതന്നെ.
ഹസൻ അലിയുടെ ഭാര്യ സമിയ ആർസൂ ( Samiya Arzoo ) ഹരിയാന സ്വദേശിനിയാണ്. അവർ ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ചാന്ദ്നി ഗ്രാമനിവാസി ലിയാഖത്ത് അലിയുടെ മകളും എമിറേറ്റ്സ് എയർലൈൻസിൽ ഫ്ലൈറ്റ് എഞ്ചിനീ യറുമാണ്. ഹരിയാനയിലെ മാനവ് രചന യൂണിവേഴ്സിറ്റിയിൽ നിന്നാണ് സമിയ ആർസൂ എയ്റോനോട്ടിക്സിൽ ബി.ടെക്ക് കരസ്ഥമാക്കിയത്. ആദ്യം മൂന്നുവർഷം അവർ ജെറ്റ് എയർവെയ്‌സിലാണ് ജോലിചെയ്തിരുന്നത്.
ഹരിയാനയിൽ സർക്കാർ സർവീസിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറായിരുന്ന ലിയാഖത്ത് അലി മകളുടെ വിവാഹം 2019 ൽ വളരെ ആർഭാടമായാണ് പാക്കിസ്ഥാൻ ക്രിക്കറ്റർ ഹസൻ അലിയുമായി നടത്തി യത്. ലിയാഖത്ത് അലിയും ഷിയാ വിഭാഗക്കാരനാണ്.
ഇപ്പോൾ മകൾക്കും മരുമകനുമെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ലിയാഖത്ത് അലിയും കുടുംബവും ദുഖിതരാണ്. ഒരു രാജ്യവും ഒരു സംസ്കാരവുമായിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ - ബംഗ്ളാദേശ് രാജ്യങ്ങൾ ആ ഐക്യം ഇനിയെങ്കിലും കാത്തുസൂക്ഷിക്കണമെന്നും പരസ്പര സാഹോദര്യം പുലർത്തണ മെന്നും അതിൻ്റെ മുന്നോടിയായി വിസാ സമ്പ്രദായം തന്നെ നിർത്തലാക്കണമെന്നും അദ്ദേഹം അഭിപ്രായ പ്പെടുന്നു.
സമാനമായ ആക്രമണം ഇന്ത്യ - പാക്ക് മത്സരത്തിലെ ഇന്ത്യൻ തോൽവിക്കുശേഷം ബോളർ മുഹമ്മദ് ഷമിക്കുനേരെയും നടന്നിരുന്നു.