ഏംഗൽസിന്റെ ((Engels) വിവാഹത്തിൽ പങ്കെടുക്കാൻ മാർക്സ് (Marx) പറന്നെത്തിയത് ദുബായിൽ നിന്നാണ്.അതോടൊപ്പം ലെനിനും (Lenin) ഹോചിമിനും (Ho chi minh) പങ്കെടുത്ത വിവാഹം നാടിനുതന്നെ ആവേശമായി മാറി.
ഇതേതോ ഭാവനയായി തോന്നാമെങ്കിലും സംഭവം സത്യമാണ്. സിപിഎം (CPM) അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹമാണ് നടന്നത്. വധു ബിസ്മിത അങ്കമാലി തുറവൂര്‍ വള്ളിക്കാടന്‍ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ്.
ഏംഗല്‍സിന്റെ സഹോദരന്റെ പേരാണ് ലെനില്‍. ഹോചിമിനും മാര്‍ക്‌സും സുഹൃത്തുക്കള്‍. മാര്‍ക്‌സ് വിദേശത്തുനിന്നാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലായിരുന്നു വിവാഹം.
സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കറുകുറ്റിക്കാരന്‍ തോമസും ഇതേരീതി പിന്‍തുടര്‍ന്നു. അദ്ദേഹം തന്റെ മക്കള്‍ക്ക് ഏംഗല്‍സ്, ലെനിന്‍ എന്നിങ്ങനെ പേരുകളിട്ടു.
വിവാഹക്ഷണക്കത്തിൽ വിവാഹം ക്ഷണിച്ചിരിക്കുന്നത് സിപിഎം ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ് കുമാറായിരുന്നു .സി.പി.എം ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വധൂവരന്മാർക്ക് വിവാഹമാല എടുത്തു നൽകിയത്.നിരവധി പ്രാദേശിക നേതാക്കൾ വിവാഹത്തിന് ഒത്തുകൂടിയിരുന്നു.
പേരുകളിലും ചടങ്ങുകളിലും ഏറെ പുതുകളുള്ള ഒരു വിവാഹമായിരുന്നു ഇത്.