ദേവപ്രീതിക്കായി നേപ്പാളില്‍ നടക്കുന്ന മൃഗബലി ! ഞെട്ടലുളവാക്കുന്ന വാര്‍ത്ത തന്നെയാണ്. ആരും കാട്ടാൻ മടിക്കുന്ന കൊടും ക്രൂരത. നേപ്പാള്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ബാറാ ജില്ലയിലെ ബാരിയാര്‍പൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാരമാണ് ഈ മൃഗബലി. മൃഗങ്ങളെ ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ മൈതാനത്ത് നിരത്തി നിര്‍ത്തിയാണ് വെട്ടിക്കൊല്ലുന്നത്.
മൃഗബലി ദേവപ്രീതിക്ക് ഉത്തമമാണെന്നും അതുവഴി തങ്ങള്‍ക്കു സമൃദ്ധിയും ഐശ്വര്യവും കൈവരുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ ക്ഷേത്രങ്ങളില്‍ മൃഗബലി ഇന്നും നി രോധിച്ചിട്ടില്ല.
കഴിഞ്ഞ 2009 ല്‍ ഈ ക്ഷേത്രത്തില്‍ രണ്ടര ലക്ഷം മൃഗങ്ങളെ ബലികൊടുത്തിരുന്നു. 2014 ൽ അഞ്ചു ലക്ഷം മൃഗങ്ങളെയും, പക്ഷികളെയും ബലികൊടുത്തു. മനുഷ്യാവകാശ പ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും ശക്തമായ എതിർപ്പുകൾ "ഗഡിമായി" എന്ന് പേരുള്ള ഈ ആഘോഷത്തിനെതിരേ ലോകമെമ്പാടുനിന്നും ഉയർന്നുവന്നതിനാൽ 2019 ൽ മൃഗബലിയിൽ അൽപ്പം കുറവുവന്നു. എങ്കിലും രഹസ്യമായി അവർ അനേകം മൃഗങ്ങളെ കൊന്നൊടുക്കുകയുണ്ടായി.
ബലിക്കു ശേഷം മൃഗങ്ങളുടെ തലയും, ഉടലും കുഴിച്ചു മൂടുകയാണ് പതിവ്. തോല്‍ വ്യവസായ ശാലയ്ക്ക് വില്‍ക്കപ്പെടുന്നു. ബലിനൽകിയ മൃഗങ്ങളുടെ രക്തം പാത്രത്തിലാക്കി വിശ്വാസികള്‍ വീട്ടില്‍ കൊണ്ടുപോയി കുടിക്കുകയും ചെയ്യാറുണ്ട്.
നേപ്പാളിന്‍റെ വിവിധ ഭാഗങ്ങള്‍ കൂടാതെ ഉത്തരേന്ത്യയില്‍ നിന്നുവരെ ആയിരക്കണക്കിനു് മൃഗങ്ങളും ആളുകളും രാപകലില്ലാതെ ഇവിടെ ഗഡിമായി മൃഗബലിക്കായി എത്തെപ്പെടുന്നു.അടുത്ത ഗഡിമായി ആഘോഷം 2024 ലാണ്.
വന്യജീവി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ വുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുമൂലം കനത്ത സുരക്ഷാ കാവലാണ് സര്‍ക്കാര്‍ മൃഗബലിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"തറയില്‍ ഒഴുകുന്ന ചുടുരക്തം, മരണവേദനയാല്‍ പിടയുന്ന മൃഗങ്ങള്‍, മൂര്‍ച്ചയേറിയ വെട്ടുകത്തിയുമായി പാഞ്ഞുനടക്കുന്ന കശാപ്പുകാര്‍. ഈ ദൃശ്യങ്ങള്‍ കാണുന്ന കുഞ്ഞുങ്ങള്‍... എത്ര ക്രൂരമാണിത്.."
ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അധ്യക്ഷന്‍ ജയസിംഹ നൂഗുഹള്ളി ഈ ആഘോഷത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് മുകളില്‍. വളരെ അന്വര്‍ഥമായ വാക്കുകള്‍. സത്യത്തില്‍ ഈ ക്രൂരത അറപ്പുളവാക്കുന്നു.