"പാക്കിസ്ഥാൻ ലജ്ജിക്കുന്നു (“a day of shame for Pakistan”). സിയാൽകോട്ടിൽ ശ്രീലങ്കൻ മാനേജരെ ജീവനോടെ തീവച്ചു കൊലപ്പെടുത്തിയത് എൻ്റെ രാജ്യത്തിനുതന്നെ നാണക്കേടാണ്. അന്വേഷണത്തിന് ഞാൻതന്നെയാണ് മേൽനോട്ടം വഹിക്കുന്നത്. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും " - പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
എന്താണ് സിയാൽകോട്ടിൽ നടന്നത് ? ഇസ്ലാമാബാദിൽ നിന്നും 200 കിലോമീറ്റർ ദൂരെ സിയാൽകോട്ടിലെ വാജിറാബാദ് റോഡിൽ സ്ഥിതിചെയ്യുന്ന രാജ്കോ ഇന്‍ഡസ്ട്രി (Rajco industry) എന്ന ഒരു മൾട്ടി നാഷണൽ കമ്പനിയിൽ എക്സ്പോർട്ട് മാനേജർ ആയി ജോലിചെയ്തുവന്ന 40 കാരനായ ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാര (Priyantha Diyawadana) യെ ഇന്നലെ ഫാക്ടറിയിലെ ജീവനക്കാരുൾപ്പെടുന്ന ജനക്കൂട്ടം പ്രവാചക നിന്ദ ആരോപിച്ച് ഓഫീസിൽ നിന്നും പിടിച്ചിറക്കി കൂട്ടത്തോടെ തല്ലിയ ശേഷം റോഡിൽ കൊണ്ടുവന്ന് പ്രട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഘം ചേർന്നുള്ള മർദ്ദനസമയത്തുതന്നെ അദ്ദേഹം മരിച്ചതായും പറയപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് 11.30 നായിരുന്നു സംഭവം. കൃത്യം നടക്കുമ്പോൾ അവിടെ നാമമാത്രമായ പോലീസ് സേന മാത്രമാണുണ്ടായിരുന്നത്. ഭയം മൂലം അവർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ തുനിഞ്ഞതുമില്ല.
എന്തായിരുന്നു ഈ ക്രൂരതയ്ക്കുള്ള കാരണം ? പാക്കിസ്ഥാൻ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കുകയും അടുത്തിടെ ഇമ്രാൻ ഖാൻ അവരുടെ നിരോധനം അവസാനിപ്പിക്കുകയും അതിൻ്റെ തലവനായ സാദ് റിസ്‌വി ഉൾപ്പെടെ 1500 ആളുകളെ ജയിൽ മോചിതരാക്കുകയും ചെയ്ത തെഹ്രീക്ക്-ഇ-ലബ്ബെയ്ക്ക് പാക്കിസ്ഥാന്‍ ( Tehreek-e-Labbaik - Pakistan) എന്ന സംഘടനയാണ് ഈ കൊലയ്ക്കുപിന്നിൽ.
പരസ്യമോ നോട്ടീസോ പതിക്കാൻ അനുവാദമില്ലാത്ത പ്രിയന്ത കുമാര ജോലിചെയ്തിരുന്ന ഓഫീസ് ചുവരിൽ തെഹ്രീക്ക്-ഇ-ലബ്ബെയ്ക്ക് പാക്കിസ്ഥാന്‍ പതിച്ച നോട്ടീസുകൾ അദ്ദേഹം നീക്കം ചെയ്യുകയും അവ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് ചില ജീവനക്കാർ കാണുകയുണ്ടായി. അവർ ഇത് സംഘടനാനേതൃത്വത്തെ അറിയിച്ചു. ആ നോട്ടീസിൽ ഖുർആനിലെ ആയത്തുകളായിരുന്നത്രേ എഴുതിയിരുന്നത്.
ഞൊടിയിടയിൽ ടിഎല്‍പിയുടെ നൂറുകണക്കിന് അനുയായികൾ അവിടെത്തി. അവർ പ്രിയന്ത കുമാരയ് ക്കെതിരേ മുദ്യാവാക്യം മുഴക്കിക്കൊണ്ട് ഓഫീസിൽക്കയറി അദ്ദേഹത്തെ വലിച്ചുപുറത്തിട്ട് കൂട്ടത്തോടെ മർദ്ദിക്കുകയായിരുന്നു. ശരീരമാകെ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ അദ്ദേഹത്തെ വലിച്ചിഴച്ചു റോഡിൽ കൊണ്ടുവന്നശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അപ്പോഴും പോലീസ് മൂകദർശകരായി ദൂരെ നിലയുറപ്പിച്ചു. അതുകഴിഞ്ഞും ആൾക്കാർ ഇസ്‌ലാം അനുകൂല മുദ്രാവാക്യം മുഴക്കിയാണ് സംഭവസ്ഥലത്ത് നിലകൊണ്ടത്.
കത്തിയെരിയുന്ന മൃതദേഹത്തിൻ്റെ വീഡിയോ മൊബൈലിൽ പകർത്താനും ആളുകളുടെ തിരക്കായിരുന്നു. ഉറുദു വശമില്ലാത്ത പ്രിയന്തയ്ക്ക് ഖുർആൻ വചനങ്ങളാണ് ആ നോട്ടീസുകളിൽ എഴുതിയിരുന്നതെന്ന് അറിയില്ലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതൊന്നും ആൾക്കൂട്ടം കണക്കാക്കിയില്ല. ടി 20 ക്രിക്കറ്റിനുള്ള സാമഗ്രികളാണ് ആ ഫാക്ടറിയിൽ നിർമ്മിച്ചിരുന്നത്.
സംഭവം പാകിസ്താനെ അക്ഷരാർത്ഥത്തിൽ നടുക്കിക്കളഞ്ഞു. രാഷ്ട്രീയ നേതൃത്വവും പാക്കിസ്ഥാന്‍ ഉലമ കൗണ്‍സിലും ഈ അരുംകൊലയെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. ശ്രീലങ്ക തങ്ങളുടെ പൗരന്റെ നിഷ്ടൂര കൊലപാതകത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലോകമെമ്പാടുനിന്നുമുള്ള പ്രതിഷേധ സന്ദേശങ്ങൾ പാക്കിസ്ഥാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ഈ നരഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തികളും ആളുകളുമാണ് ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നതെന്ന് പാക്കിസ്ഥാൻ ഉലേമ കൗൺസിൽ ചെയർമാൻ താഹിർ മെഹമൂദ് അഷ്‌റഫി പറഞ്ഞു.
സിയാൽക്കൊട്ടിൽ 2010 ലും തെഹ്രീക്ക്-ഇ-ലബ്ബെയ്ക്ക് പാക്കിസ്ഥാന്‍റെ നേതൃത്വത്തിൽ രണ്ടു സഹോദരങ്ങളെ മോഷ്ടാക്കൾ എന്ന കുറ്റമാരോപിച്ച് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.