ഈ അരുംകൊല ഇസ്ലാമികമല്ല - മതപണ്ഡിതർ ഒന്നടങ്കം വിധിയെഴുതി ! വ്യത്യസ്ത നിലപാടുകാരുൾപ്പെടെയുള്ള പാക്കിസ്ഥാനിലെ ഉലേമകൾ (മതപണ്ഡിതർ) ഒന്നടങ്കം പ്രഖ്യാപിക്കുകയായിരുന്നു.
"മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ മാനേജരെ സിയാൽക്കോട്ടിൽ ആൾക്കൂട്ടം തല്ലിക്കൊന്നശേഷം മൃതദേഹം കത്തിച്ച നടപടി ഇസ്‌ലാം വിരുദ്ധമാണ്. കുറ്റവാളികൾക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണം. ഒരു വിട്ടുവീഴ്ചയും ഈ ഹീനകൃത്യം നടത്തിയവരോട് കാണിക്കരുത് "
ഉലേമമാരുടെ സംഘം ഇന്ന് പാക്കിസ്ഥാനിലെ ശ്രീലങ്കൻ സ്ഥാനപതിയെ സന്ദർശിച്ച് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയശേഷം ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടു ത്തിയത്. ഇതുകൂടാതെ പ്രിയന്ത കുമാരയുടെ അരുംകൊലയിൽ പ്രതിഷേധിച്ച് ഡിസംബർ 10 ന് പാക്കിസ്ഥാനിൽ "നിന്ദ ദിനം" ആയി ആചരിക്കാനും ഉലേമകൾ ആഹ്വാനം ചെയ്തു.
പ്രിയന്ത കുമാര വളരെ കാർക്കശ്യക്കാരനായ മാനേജരായിരുന്നു. അദ്ദേഹം സമയത്തിൽ കൃത്യനിഷ്‌ഠപാലിച്ചിരുന്നതും ജോലിയിൽ അലംഭാവവും കാട്ടുന്നവരെ ശകാരിച്ചിരുന്നതും പലർക്കും ഇഷ്ടമായിരുന്നില്ല. താമസിച്ചുവരുന്നവരെയും പരസ്യമായി ശകാരിച്ചിരുന്നു. ജോലിക്കാരിൽ നല്ലൊരു വിഭാഗം അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായി.
മതനിന്ദ ആരോപിച്ചു ജനക്കൂട്ടം അദ്ദേഹത്തിൻ്റെ ഓഫീസിനുമുന്നിൽ തടിച്ചുകൂടിയപ്പോൾ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന വർക്ക്സ് മാനേജർ 'മല്ലിക്ക് അദ്നാൻ' പ്രിയന്തയെ ഓഫീസിൽ നിന്നും മാറ്റി ഒരു സോളാർ പാനലിനടിയിൽ ഒളിപ്പിച്ചിരുന്നു. പക്ഷേ ആൾക്കൂട്ടം അദ്ദേഹത്തെ കണ്ടുപിടിച്ചു. പ്രിയന്തയെ രക്ഷിക്കാൻ അദ്നാൻ അവരുടെ കാലുപിടിച്ചെങ്കിലും രക്ഷയുണ്ടായില്ല. സ്വയം അദ്നാൻ ക്രൂരമായ മർദ്ദനത്തിനു വിധേയനായിട്ടും പ്രിയന്തയെ രക്ഷിക്കാനുള്ള അദ്നാന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല.
പ്രിയന്തയുടെ ജീവൻ രക്ഷിക്കാൻ മല്ലിക്ക് അദ്നാൻ ജീവൻ പണയം വച്ച് നടത്തിയ പരിശ്രമങ്ങൾക്കുള്ള പ്രതിഫലമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അദ്ദേഹത്തിന് പാക്കിസ്ഥാനിലെ സർവോന്നത വീരതാ പുരസ്‌കാരമായ തംഗ-ഇ-സുജാത് (Tamga-e-Shujaat) നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മല്ലിക്ക് അദ്നാന് ജീവന് ഭീഷണി നിലനിൽക്കുന്നതിനാൽ അദ്ദേഹം ഇപ്പോഴും പോലീസ് സംരക്ഷണയിലാണ് കഴിയുന്നത്.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 124 ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരും ഒളിവിലാണ്. അവർക്കായുള്ള തിരച്ചിൽ വ്യാപമാക്കിയിട്ടുണ്ട്.
ചിത്രങ്ങളിൽ കാണുക - പ്രിയന്തയും ഭാര്യ നിരുഷീ ഡിസനായകെയും മക്കളും, മൃതദേഹം കത്തിച്ച സ്ഥലം, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച മല്ലിക് അദ്നാൻ , പാക്കിസ്ഥാ ബഹുമതി Tamga-e-Shujaat .