നാഗാലാൻഡിൽ എന്താണ് സംഭവിക്കുന്നത് ? ഇക്കഴിഞ്ഞ ഡിസംബർ 5 ന് ഇന്ത്യൻ ആർമി നടത്തിയ വെടിവയ്പ്പിൽ 14 സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് നാഗാലാൻഡിൽ അശാന്തി പടരുകയാണ്. അവിടെ ഇന്റർനെറ്റ് നിരോധിക്കുകയും പലയിടത്തും കർഫ്യു ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ 5 ന് നാഗാലാൻഡിലെ മ്യാന്മാറിനോട് ചേർന്ന 'മോൻ' ജില്ലയിൽ ആർമിയുടെ സെർച്ചിംഗ് ടീം, കൽക്കരിഖനിയിലെ തൊഴിലാളികളുമായി പൊയ്‌ക്കൊണ്ടിരുന്ന ഒരു ട്രക്കിൽ വെടിവച്ചതിനെത്തുടർന്ന് 6 തൊഴിലാളികൾ തൽക്ഷണം മരണപ്പെട്ടു. ഇതിൽ കുപിതരായ അവിടുത്തെ ജനങ്ങളുമായുള്ള സേനയുടെ സംഘർഷത്തിൽ ഒരു സൈനികനുൾപ്പെടെ 7 പേർ കൂടി വീണ്ടും കൊല്ലപ്പെടുകയായിരുന്നു.
അതേത്തുടർന്ന് ഞായറാഴ്ച സേനാകേന്ദ്രത്തിൽ ജനങ്ങൾ അതിക്രമിച്ചുകടക്കുകയും സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൂടി കൊല്ലപ്പെടുകയുമായിരുന്നു. അതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരാണ് മരണപ്പെട്ടിരിക്കുന്നത്.
സൈന്യത്തിന്റെ വിശദീകരണത്തിൽ മ്യാന്മറിൽ നിന്നും തീവ്രവാദികളുടെ ഒരു ഗ്രൂപ്പ് നാഗാലാൻഡിൽ കടന്നെന്ന വിശ്വാസപൂർണ്ണമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സേർച്ചിലാണ് തൊഴി ലാളികളുടെ വാഹനം തെറ്റിദ്ധരിച്ച് ആക്രമിക്കാനിടയായത് എന്നാണ്. തീവ്രവാദികൾ നാഗാലാൻഡിൽ ആക്രമണം നടത്തിയശേഷം അതിർത്തി കടന്ന് മ്യാൻമാറിലേക്ക് രക്ഷപ്പെടുന്നത് പതിവാണ്.
ഈ വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചയാവുകയും സൈന്യവും കേന്ദ്രസർക്കാരും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അബദ്ധം പിണഞ്ഞതിന്റെ വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ മാനവഹത്യ എന്നാണ് ഈ സംഭവത്തെ ചൈന അവരുടെ അന്താരാഷ്ട്രമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.
നാഗാലാൻഡിലെ പ്രശ്‍നം യഥാർത്ഥത്തിൽ എന്താണ് ? 70 വർഷമായി നാഗാലാൻഡിൽ സംഘർഷം നടക്കുകയാണ്.അതായത് 1950 മുതലെന്നു പറയാം. നാഗാലാ ൻഡ്, ആസ്സാം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവയ്‌ക്കൊപ്പം മ്യാൻമറിലെ നാഗാ വംശജർ പാർക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര രാഷ്ട്രമാണ് അവർ ലക്ഷ്യമിടുന്നത്.
1975 ൽ സർക്കാരുമായുണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരം പ്രധാന നാഗാ തീവ്രവാദഗ്രൂപ്പായ 'നാഗ നാഷണൽ കൗൺസിൽ' ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. അപ്പോഴും മറ്റൊരു പ്രമുഖ ഗ്രൂപ്പായ നാഷണൽ സോഷ്യ ലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ( NSCN) ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളിക്കളയുകയും പോരാട്ടം ശക്തമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. NSCN തീവ്രവാദികൾക്ക് ചൈനയിൽ നിന്ന് ട്രെയിനിങ്ങും ആയുധങ്ങളും നിർലോഭം ലഭിച്ചുവന്നു.
പിന്നീട് എന്‍.എസ്.സി.എന്‍ മെല്ലെമെല്ലെ രണ്ടു ഗ്രൂപ്പുകളായി വിഘടിക്കുകയും 'ടി.മുയിവ' യുടെ നേതൃത്വത്തിലുള്ള പ്രധാന ഗ്രൂപ്പ് സർക്കാരുമായി ഒത്തുതീർപ്പ് ചർച്ചകൾക്ക് മുന്നോട്ടുവരുകയും ചെയ്തു. ചർച്ചകൾ വർഷങ്ങളോളം നീണ്ടു പോയി. ഒടുവിൽ 2015 ൽ ഒരു ഒത്തുതീർപ്പ് ഫോർമുല രൂപം കൊണ്ടെങ്കിലും തങ്ങൾക്ക് പ്രത്യേക ദേശീയ പതാകയും ഭരണഘടനയും വേണമെന്ന എന്‍.എസ്.സി.എന്‍ ഗ്രൂപ്പിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
അപ്പോഴും വാർത്താലാപത്തിന്റെ വേദി ഈ ഗ്രൂപ്പ് കൈവിടുകയുണ്ടായില്ല. ഇരു കൂട്ടർക്കും സ്വീകാര്യമായ ഒരു തീരുമാനം ഉരുത്തിരിയും എന്ന പ്രതീക്ഷയാണ് സർക്കാരിനും എന്‍.എസ്.സി.എന്‍ ഗ്രൂപ്പിനും ഇപ്പോഴുമുള്ളത്. അതുകൊണ്ടുതന്നെ ഒളിപ്പോരാട്ടവും ആക്രമണങ്ങളും ഇവർ നടത്തുന്നുമില്ല.
എന്‍.എസ്.സി.എന്‍ മുയിവ ഗ്രൂപ്പിന്റെ എതിരാളികളായ അതേ പേരിലുള്ള മറ്റൊരു ഗ്രൂപ്പാണ് നാഗാലാൻഡിൽ ഇപ്പോൾ ഒളിപ്പോരാട്ടവും ആക്രമണങ്ങളും നടത്തുന്നത്.മ്യാൻമറിലെ 'സാഗിങ്' ഏരിയ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.ഇന്ത്യൻ സൈന്യം ഇവിടെ പലതവണ സർജിക്കൽ സ്ട്രൈക്ക് നടത്തിയുട്ടുമുണ്ട്.
ഇന്ത്യയും മ്യാന്മാറും തമ്മിൽ 1,643 കിലോമീറ്റർ ദൂരം അതിർത്തി പങ്കിടുന്നുണ്ട്. ഈ വിസ്തൃതമായ അതിർ ത്തിപ്രദേശം വനനിബിഢമായ മലനിരകളാണ്. ഈ ഭൂഭാഗത്ത് നിരവധി തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുമുണ്ട്. അതിലൊന്നാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ). ഇവർ മണിപ്പൂരിലാണ് ഗറില്ലാ മോഡൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസം മണിപ്പൂരിൽ സൈനിക പെട്രോളിങ് സംഘത്തിനുനേരേ ഇവർ നടത്തിയ ആക്രമണത്തിൽ ഒരു മേജറും, ഭാര്യയും അവരുടെ മകനും കൊല്ലപ്പെട്ടിരുന്നു.
ഇതുകൂടാതെ ആ മേഖലകളിൽ സജീവമായിട്ടുള്ള ചെറുസംഘങ്ങളും ആ പ്രദേശത്തിന്റെ ഭൂഘടന മുതലെ ടുത്തുകൊണ്ട് ഇരു രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്നുണ്ട്. സൈന്യത്തിന് പെട്ടെന്നൊന്നും എത്തി പ്പെടാൻ കഴിയാത്ത ദുർഘടമായ പ്രദേശമായതിനാൽ തീവ്രവാദികൾക്ക് ആക്രമണം നടത്തി ഞൊടിയി ടയിൽ അതിർത്തി കടക്കുക എളുപ്പമാണ്.
അതുകൊണ്ടുതന്നെ ഈ മേഖലയിൽ സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് (Armed Forces Special Powers Act - AFSPA) നിയമം പ്രാബല്യത്തിലുണ്ട്. എന്നാൽ സൈനിക അതിക്രമങ്ങൾ തടയാൻ ഈ നിയമം പിൻവലിക്കണമെന്ന ആവശ്യം കാലാകാലങ്ങളായി ഉയർന്നുവരുകയും ഇപ്പോൾ അതുതന്നെ നാഗാലാൻഡ് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.