ഞാൻ അച്ഛന്റെ മകളാണ്...ദാനം നൽകേണ്ട വസ്തുവല്ല ....!! വിവാഹവേദിയിൽ കന്യാദാന ചടങ്ങിനെ എതിർത്ത ഐഎഎസ് മകൾ തൻ്റെ അച്ഛനോട് പറഞ്ഞ വാക്കുകളാണിവ. വളരെ ഹൃദയഹാരിയായിരുന്നു ആ രംഗം. വിവാഹച്ചടങ്ങുകൾ പൂർത്തിയായശേഷം കന്യാദാനത്തിനായി പിതാവ് വേദിയിലെത്തിയപ്പോഴായിരുന്നു മകളുടെ ഈ പ്രതികരണം.
" ഞാൻ അച്ഛന്റെ മകളാണ്. മരിക്കും വരെ ആ ബന്ധത്തിന് മാറ്റമില്ല. അതുകൊണ്ടുതന്നെ ഞാൻ ദാനമായി നൽകപ്പെടേണ്ട വസ്തുവല്ല. ഇവിടെ രണ്ടു കുടുംബങ്ങൾ ഒന്നാകുന്ന അവസരത്തിൽ ഈ ദാനം നൽകൽ ചടങ്ങിന്റെ ആവശ്യമില്ല. "
ആ മകളുടെ വാക്കുകൾ കേട്ട് അവിടെകൂടിനിന്നവരെല്ലാം കയ്യടിച്ചു. പലരും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. മാതാപിതാക്കളുടെ കാൽതൊട്ട് വന്ദിച്ച് അവരുടെ അനുഗ്രഹം വാങ്ങിയശേഷം മകൾ ഭർതൃഗൃഹത്തിലേക്ക് പ്രസന്നവതിയായി യാത്രയാകുകയും ചെയ്തു.
2018 ബാച്ചിലെ ഐഎഎസ് ഓഫീസർ തപസ്യ പരിഹാറും (മധ്യപ്രദേശ് കേഡര്‍) ഐഎഫ്എസ് അധികാരി ഗാര്‍വിത് ഗാംഗ്വാറും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിലുള്ള തപസ്യ പരിഹാറിന്റെ ജന്മനാടായ ജോബാ ഗ്രാമത്തിൽ നടന്നപ്പോഴാണ് ഈ ദൃശ്യം അരങ്ങേറിയത്.
ഈ വിവാഹവും തപസ്യ പരിഹാർ ഐഎഎസിന്റെ കന്യാദാനത്തിനെതിരായ പരാമർശങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്.