ഇന്ത്യയുമായി അടുപ്പമുള്ള അയൽരാജ്യങ്ങളെയെല്ലാം കയ്യിലെടുക്കുക എന്ന രഹസ്യതന്ത്രം അവരുടെ നയതന്ത്രത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു, അതിനവർ ഏതു വേഷവും കെട്ടും, എന്തും ചെയ്യും.
ഇന്ത്യയുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന മാലദ്വീപ് അവരുടെ വരുതിയിലായി. ശ്രീലങ്കയും അവരുടെ അനുചരരായി മാറിയത് അടുത്ത വർഷങ്ങളിലാണ്. ഈ രണ്ടുരാജ്യങ്ങളിലും ചൈന വൻതോതിൽ നിക്ഷേപങ്ങളും വികസനപ്രവർത്തനങ്ങളുമാണ് നടത്തുന്നത്.
ശ്രീലങ്കൻ എയർപോർട്ടിൽ നിന്നും കൊളോമ്പോ തുറമുഖം വരെയുള്ള പാതയിൽ അതിശയകരമായ വികസനമാണ് ചൈന നടത്തിയിരിക്കുന്നത്. യൂറോപ്യൻ മോഡലിൽ റോഡും റെയിലും സമന്വയിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുകയാണ്.
ശ്രീലങ്കയിലെ സിംഹളമേഖലകളിൽ ആധിപത്യമുറപ്പിച്ച ചൈനയെ വടക്കൻ തമിഴ് മേഖലയായ ജാഫ്‌ന, മന്നാർ പ്രദേശങ്ങൾ അടുപ്പിച്ചിരുന്നില്ല. അവിടെ തമിഴ് ജനതയ്ക്കായി ഇന്ത്യ വീടുകളുൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾ ഇപ്പോഴും നടത്തിവരുകയാണ്.
എന്നാൽ രണ്ടുദിവസം മുൻപ് ജാഫ്‌നയിലെ നല്ലൂർ കൊണ്ടസ്വാമി ക്ഷേത്രത്തിൽ തികഞ്ഞ ഹിന്ദുവേഷധാരിയായി കസവുമുണ്ടുടുത്ത് മേൽവസ്ത്രം ധരിക്കാതെ, താലത്തിൽ പൂക്കളും പഴങ്ങളും പൂജാദ്രവ്യങ്ങളുമായി ശ്രീലങ്കയിലെ ചൈനീസ് അംബാസിഡർ ചി ജെൻഹോംഗ് (Qi Zhenhong ) തൻ്റെ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം പൂജചെയ്യാനെത്തിയത് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മതവിശ്വസിയല്ലാത്ത നിരീശ്വരവാദിയായ ചി ജെൻഹോംഗിന്റെ ഈ രൂപമാറ്റവും പ്രവർത്തിയുമാണ് ആളുകളെ അമ്പരപ്പിച്ചത്.
പൂജയ്ക്കുശേഷം ക്ഷേത്രത്തിനു വെളിയിൽ കൂടിനിന്ന ഭക്തർക്ക് പഴങ്ങളും പ്രസാദവും വിതരണം ചെയ്തതുകൂടാതെ നല്ലൊരു സംഖ്യ ക്ഷേത്രത്തിലേക്ക് സംഭാവനയും നൽകുകയുണ്ടായി.
ഇതിനുശേഷം അദ്ദേഹം ശ്രീലങ്കയുടെ നോർത്തേൺ പ്രൊവിൻസ് ഗവർണ്ണറും തമിഴ് വംശജനുമായ ജീവൻ ത്യാഗരാജയെ സന്ദർശിച്ച് തമിഴ് മക്കളുടെ ജീവിതനിലവാരവും ദൈനംദിന വരുമാനവും വർദ്ധിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി.
ജാഫ്‌നയിലെയും മന്നാറിലെയും കടലോരമേഖലകളിൽ ചൈനീസ് സംഘം മീൻവലകളൂം മൽസ്യബന്ധ നസാമഗ്രികളും മാസ്‌ക്കുകളും ഫുഡ് പാക്കറ്റുകളും സൗജന്യമായി വിതരണം ചെയ്തതുകൂടാതെ ജാഫ്‌ന പബ്ലിക് ലൈബ്രറിക്ക് ലാപ്പ് ടോപ്പുകളും പുസ്‍തകങ്ങളും വിതരണം ചെയ്യുകയുമുണ്ടായി.
ഈ ദുരിതകാലത്ത് തങ്ങൾ സദാ ശ്രീലങ്കൻ തമിഴ് സമുദായത്തോടൊപ്പമുണ്ടാകുമെന്നും തങ്ങളുടെ പ്രത്യേക ടീം ഈ മേഖലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും ചി ജെൻഹോംഗ് അവർക്ക് ഉറപ്പുനൽകി.
ഇന്ത്യ, ജാഫ്‌നയിൽ തമിഴ് വംശജർക്കായി നിർമ്മിച്ചുനൽകിയ വീടുകൾ
ചി ജെൻഹോംഗ് ടീമിന്റെ ഈ സന്ദർശനം ശ്രീലങ്കയിൽ മാത്രമല്ല ചൈനയിലെ എല്ലാ പത്ര ദൃശ്യമാദ്ധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.