അതിവേഗം വ്യാപിക്കുന്ന പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വ്യാപനത്തിനെതിരേ മുൻകരുതലുകൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. അതിൻ്റെ ഫലമായി ഡൽഹിയിൽ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ നിരോധിച്ചിരിക്കുന്നു.
ഗുജറാത്തിൽ ഡിസംബർ 31 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സ്‌കൂളുകൾ അടച്ചു, എല്ലാ ആഘോഷങ്ങൾക്കും വിലക്ക്. കർണ്ണാടകയിൽ പുതുവത്സര ആഘോഷങ്ങൾ വിലക്കിയിരിക്കുന്നു.
ഉത്തർപ്രദേശിൽ നോയിഡയിലും ലക്‌നൗ വിലും 144 പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിൽ രാത്രി കർഫ്യു ഏർപ്പെടുത്തി. ഒഡീഷയിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്. തെലുങ്കാനയിൽ 10 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ഒമിക്രോൺ വ്യാപനം യുകെയിൽ റിക്കാർഡ് മുന്നേറ്റത്തിലാണ്. ഇന്നലെ രോഗികൾ ഒരു ലക്ഷത്തിനുമുകളിലായി. രണ്ടു ഡോസ് വാക്സിൻ കൂടാതെ ബൂസ്റ്റർ എടുത്തവരിലും ഒമിക്രോൺ വ്യാപിക്കുന്നു. ഒമിക്രോൺ, കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ വ്യാപനത്തിൻ്റെ 5 ഇരട്ടി വ്യാപനശേഷിയുള്ളതാണ്.
ഡെൽറ്റാ വൈറസ് 100 ദിവസം കൊണ്ട് വ്യാപിച്ചതിനുതുല്യമായ നിലയിൽ ഒമിക്രോൺ ലോകത്ത് ഇതുവരെ വ്യാപിച്ചുകഴിഞ്ഞു. പലപ്പോഴും ടെസ്റ്റിൽ ഇതിനെ പിടികൂടാൻ കഴിയാറില്ല. എങ്കിലും ഒമിക്രോൺ അത്ര അപകടകാരിയല്ല എന്നാണ് വിദഗ്ദ്ധ ഡോക്ട്ർമാരുടെ അഭിപ്രായം.
ഒമിക്രോൺ ബാധിതർ ഗുരുതരമായി രോഗബാധിതരാകുന്നില്ല. അതുകൊണ്ടുതന്നെ ആശുപത്രിവാസം പലർക്കും ആവശ്യമായിവരുന്നില്ല. പനി, തലവേദന, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ പ്രധാനല ക്ഷണങ്ങൾ.
രുചിക്കാനും മണം പിടിക്കാനുമുള്ള കഴിവ് ഒമിക്രോൺ ബാധിതരിൽ നഷ്ടപ്പെടുന്നില്ല എന്നും പൊതുവായ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കലശലായ ചുമയും ശ്വാസം മുട്ടലും ഉണ്ടാകുന്നതും അപൂർവ്വമത്രേ. എങ്കിലും നമ്മൾ ജാഗ്രത തുടർന്നേ മതിയാകൂ... കരുതലാണ് ഏറ്റവും വലിയ കരുത്ത്...