2010 വരെ മീശ നന്നായി സംരക്ഷിക്കുന്ന പോലീസുകാർക്ക് പ്രതിമാസം 100 രൂപ അലവൻസ് നൽകിയിരുന്ന മദ്ധ്യപ്രദേശ് പോലീസ് ഇപ്പോൾ കുറച്ചുദിവസമായി ഒരു മീശയുടെ പിന്നാലെയാണ്. ഭോപ്പാലിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഐജിയുടെ ഡ്രൈവറായ രാകേഷ് റാണ, എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദനെപ്പോലെ മീശ വച്ചത് മേലുദ്യോഗസ്ഥന് ഒട്ടും ദഹിച്ചില്ല.
റാണയോട് മേലധികാരി കല്പിച്ചതിങ്ങനെ... " താങ്കളുടെ മുടി ഏറെ വളർന്നിരിക്കുന്നു. മീശയാകട്ടെ വികൃതമായ രീതിയിൽ കവിളിലാണ് കാണപ്പെടുന്നത്. ആയതിനാൽ മുടി നിയമാനുസൃതം വെട്ടുകയും മീശ മാന്യമായ രീതിയിൽ സെറ്റ് ചെയ്യുകയും വേണമെന്ന് നിർദ്ദേശിക്കുന്നു "
മേലധികാരിയുടെ ഉത്തരവിനെതിരേ റാണ ശക്തമായി പ്രതികരിച്ചു. മീശയുടെ ഘടനമാറ്റാനാകില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇതേത്തുടർന്ന് മേലധികാരിയുടെ ഉത്തരവ് പാലിക്കാതിരുന്ന റാണയെ ഇക്കഴിഞ്ഞ 7 -ന് ഭോപ്പാൽ ഐജി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
വിഷയം വളരെ വൈറലായി. റാണയ്ക്കനുകൂലമായി സാംസ്കാരിക- രാഷ്ട്രീയ നേതാക്കളും രജപുത്ര സമുദായവും പോലീസ് സേനയും ശക്തമായ നിലപാടുകളുമായി രംഗത്തുവന്നു. വലിയ കപ്പടാ മീശ വയ്ക്കുന്നത് രാജപുത്രരുടെ മൗലിക അവകാശമാണെന്ന് സമുദായനേതാക്കൾ വാദിച്ചു.
റാണയ്ക്കനുകൂലമായ നിലപാട് എല്ലാ രംഗത്തുനിന്നും ഉയർന്നുവന്നതോടെ സർക്കാർ ഇടപെടലു ണ്ടാകുകയും മൂന്നു ദിവസത്തിനുശേഷം ഇന്ന് ഐജി യുടെ സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചുകൊണ്ട് റാണയെ മുൻകാലപ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുക്കുന്നതായുള്ള ഉത്തരവ് പുറപ്പെടുക്കുവാൻ പോലീസ് മേധാവി നിര്ബന്ധിതനാകുകയായിരുന്നു.
വിഷയം തൽക്കാലം കെട്ടടങ്ങിയെങ്കിലും 2010 മുതൽ നിർത്തലാക്കിയ മീശ അലവൻസ് ഉടൻ പുനഃസ്ഥാപിക്കണമെന്നും 100 രൂപയുടെ സ്ഥാനത്ത് അത് 500 രൂപയാക്കണമെന്നുമുള്ള ആവശ്യം പോലീസ് സേനാംഗംങ്ങൾ ഉന്നയിച്ചിട്ടുണ്ട്.