ബിഷപ്പ് ഫ്രാങ്കോയ്ക്കും സ്വാഭാവിക നീതിക്ക് അവകാശമുണ്ട് - മലയാളിക്ക് നല്ലതല്ലാത്ത ഒരു സ്വഭാവമുണ്ട്. ഇഷ്ടപെടാത്ത കാര്യമാണ് നടക്കുന്നതെങ്കിൽ അതിനെ അംഗീകരിക്കില്ല.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ശിക്ഷ ലഭിക്കും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നവർ ഇപ്പോൾ സമനില തെറ്റിയ മട്ടിലാണ്. വിധി ബിഷപ്പിന് അനുകൂലമായപ്പോൾ ന്യായാധിപനെ തെറി വിളിക്കാൻ തുടങ്ങിയിരിക്കുന്നു.
ജഡ്ജിമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഈ ന്യായാധിപനും ഉൾപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തെ മാറ്റിയത് കേസ് അട്ടിമറിക്കാൻ ആണെന്നും തിരികെ കൊണ്ടുവരണമെന്നും പരാതിക്കാരിയെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടിരുന്നു. അവരുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹത്തെ തിരികെ കൊണ്ട് വരികയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ വിധി മറിച്ചായപ്പോൾ അദ്ദേഹം കൊള്ളരുതാത്തവനായി.
ഇത് എന്തൊരു ഏർപ്പാടാണ്? എസ്.പി. ഹരിശങ്കർ പറയുന്നത് ഈ വിധി ഒരു തെറ്റായ സന്ദേശം നൽകും എന്നാണ്. അതായത് തെളിവില്ലെങ്കിലും വേണ്ടില്ല ബിഷപ്പിനെ ശിക്ഷിക്കണമായിരുന്നു എന്ന്. വിധിന്യായത്തിൽ പ്രോസിക്യൂഷൻ പരാജയത്തെ വ്യക്തമാക്കുന്ന വാചകങ്ങൾ ഉണ്ട്.
മറ്റ് സാക്ഷികളുടെ മൊഴികൾ വിശ്വാസത്തിലെടുക്കാൻ പറ്റില്ല എന്ന് കണ്ട കോടതി പരാതിക്കാരിയുടെ മൊഴിയിലേക്ക് വന്നു.
അവിടേയും അനവധി പൊരുത്തക്കേടുകൾ . എന്നാൽ കുറ്റകൃത്യം സ്ഥാപിക്കുവാൻ പര്യാപ്തമായ തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല. പിന്നെ എങ്ങിനെയാണ് ബിഷപ്പിനെ ശിക്ഷിക്കുന്നത് ? യഥാർത്ഥത്തിൽ ഇവരെല്ലാം അദ്ദേഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്.
എന്നാൽ അതിന് മലയാളിയുടെ ദുരഭിമാനം സമ്മതിക്കില്ല.