ഓർക്കുന്നുവോ പ്രിയന്ത കുമാര ദിയാവദന എന്ന നിർഭാഗ്യവാനായ ശ്രീലങ്കൻ വ്യക്തിയെ ? ഇക്കഴിഞ്ഞ ഡിസംബർ 3 ന് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ രാജ്കോ ഇൻഡസ്ട്രിയിൽ മാനേജരായിരുന്ന പ്രിയന്ത കുമാര എന്ന ശ്രീലങ്കൻ വ്യക്തി, വിശുദ്ധ ഖുർആനെ അപമാനിച്ചു എന്ന കുറ്റം ചാർത്തി ആൾക്കൂട്ടം ഓഫീസിൽ നിന്ന് അദ്ദേഹത്തെ വലിച്ചിറക്കി മർദ്ദിച്ചശേഷം നടുറോഡിലിട്ട് പരസ്യമായി അഗ്നിക്കിരയാക്കി കൊലപ്പെടുത്തിയ സംഭവം വലിയ ചർച്ചയായതായിരുന്നു.
ഈ അരുംകൊല പാക്കിസ്ഥാനിൽ വലിയ പ്രതിഷേധത്തിനിടയാക്കി. സമൂഹത്തിലെ നല്ലൊരു വിഭാഗം മതതീവ്രവാദികൾക്കെതിരേ രംഗത്തുവരികയും രാജ്യവ്യാപക ഹർത്താലും പ്രതിഷേധങ്ങളും അരങ്ങേറുകയും ചെയ്തതാണ്. തുടർന്ന് കുറ്റവാളികളായ ഏകദേശം 150 ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തു.
പാക്ക് ജനത പ്രിയന്ത കുമാരയുടെ ഭാര്യയോടും മക്കളോടും ക്ഷമാപണം നടത്തുന്നതും സ്‌കൂൾ കുട്ടികൾ അവർക്കായി തെരുവിൽ മൗനജാഥകൾ സംഘടിപ്പിക്കുന്നതും രാഷ്ട്രീയ സാമൂഹ്യസംഘടനകളും ഭരണകൂടവും ആ കുടുംബത്തിന് ഐക്യദാർഢ്യവുമായി നിലകൊണ്ടതിനും ലോകം സാക്ഷിയായി.
ഇപ്പോൾ ഇതാ സിയാൽകോട്ടിലെ വ്യവസായ സമൂഹം സമാഹരിച്ച ഒരു ലക്ഷം ഡോളർ (ഏകദേശം 2 കോടിയിലധികം ശ്രീലങ്കൻ രൂപ) പ്രിയന്ത കുമാരയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അവർ ട്രാൻസ്ഫർ ചെയ്തിരിക്കുന്നു.
ഇതുകൂടാതെ രാജ്കോ ഇൻഡസ്ട്രി പ്രിയന്തയുടെ ഭാര്യയുടെ അക്കൗണ്ടിൽ 10 വർഷത്തേക്ക് ഓരോ മാസവും 2000 ഡോളർ (നാലു ലക്ഷത്തിലധികം ലങ്കൻ രൂപ) വീതം ശമ്പളം പോലെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് രാജ്കോ ഇൻഡസ്ട്രി അദ്ദേഹത്തിനുള്ള സർവീസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും വെവ്വേറെ നൽകുന്നതുമായിരിക്കും.
കുടുംബനാഥൻ നഷ്ടമായതിന് സാമ്പത്തികസഹായം പൂർണ്ണപരിഹാരമാകുന്നില്ലെങ്കിലും നിരാലംബരായ ആ കുടുംബത്തിന് കൈത്താങ്ങായി നിലകൊണ്ട വ്യക്തികളും സമൂഹവും കമ്പനിയും അഭിനന്ദനമർഹിക്കുന്നു. ഈ തീരുമാനങ്ങളെ പാക്ക് പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ അഭിനന്ദിക്കുകയുണ്ടായി.