മദ്ധ്യപ്രദേശിനുപിന്നാലെ മഹാരാഷ്ട്രയും കാലാനുസൃതമായ മാറ്റം തങ്ങളുടെ മദ്യനയത്തിൽ കൊണ്ടുവന്നി രിക്കുന്നു. സൂപ്പർ മാർക്കറ്റുകളിലും ജനറൽ സ്റ്റോറുകളിലും (Walk-in-Store) ഇനിമുതൽ മദ്യവിതരണം ഉണ്ടാകും.
1000 സ്‌ക്വയർ ഫിറ്റോ അതിനു മുകളിലോ വിസ്ത്രീണ്ണമുള്ള സ്റ്റോറുകൾക്ക് 5000 രൂപ ഫീസ് നൽകി ഇതിനുള്ള ലൈസൻസ് നേടാവുന്നതാണ്. ആരാധനാലയങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ അടുത്തുള്ള കടകൾക്ക് ലിക്വർ ലൈസൻസ് നൽകുകയില്ല.
കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനുള്ള പഴങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈനുകൾക്ക് പ്രോത്സാഹനവും സഹായവും നൽകാൻ പുതിയ മദ്യനയത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിന്റെ 80 % മഹാരാഷ്ട്രയിൽ നിന്നാണ്. അതിൽ ഏറ്റവുമധികം 50 ഓളം മദ്യനിർമ്മാണശാലകൾ (Breweries) നാസിക്ക് ജില്ലയിലാണ് പ്രവർത്തിക്കുന്നത്.
ഇതിൽ അതീവ രസകരമായ വിഷയം എന്തെന്നാൽ ബിജെപി ഭരണം കയ്യാളുന്ന മദ്ധ്യപ്രദേശിൽ സർക്കാർ കൊണ്ടുവന്ന HOME BAR , AIRPORT LIQUOR Walk-in-Store, നാടൻ മദ്യ ഉൽപ്പാദനവും വിതരണവും സൂപ്പർ മാർക്കറ്റുകളിൽ മദ്യവിതരണ കൗണ്ടറുകൾ എന്നിവയെ നഖശിഖാന്തം എതിർക്കുകയാണ് അവിടുത്തെ പ്രതിപക്ഷമായ കോൺഗ്രസ്. എന്നാൽ ഇപ്പോൾ കോൺഗ്രസ്സ് കൂടി ഭരണത്തിലുള്ള മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ മദ്യനയത്തെ അവിടുത്തെ പ്രതിപക്ഷമായ ബിജെപി ശക്തിയുക്തം എതിർക്കുകയാണ്.
ഇതിനിടെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ബ്രിട്ടനുമായി Free trade Agreement (FTA) പ്രകാരമുള്ള വാർത്തകൾ ഡൽഹിയിൽ തുടങ്ങിയിരിക്കുന്നു. അതനുസരിച്ച് ബ്രിട്ടനിൽ നിർമ്മിക്കുന്ന സ്കോച് ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഇറക്കുമതി തീരുവ 150 % ത്തിൽ നിന്നും കേവലം 50 % ആയി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു.
അതിൻ പ്രകാരം ഇനിമുതൽ ബ്രിട്ടീഷ് സ്കോച്ചുകൾ ഫുൾ ബോട്ടിൽ 2000 രൂപയ്ക്കുള്ളിൽ വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ അവസാനവട്ട ചർച്ചകൾ 7 മുതൽ 18 വരെ ഡൽഹിയിൽ നടക്കും. ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയാകും ഈ തീരുമാനം.
കേരളത്തിലെ മദ്യനയമാണ് ലോകത്ത് ഏറ്റവും വിചിത്രമായുള്ളത്.സർക്കാർ നടത്തുന്ന മദ്യ ഔട്‍ലെറ്റുകൾ എല്ലാവിധത്തിലും പരാജയവും പോരായ്മകൾ നിറഞ്ഞതുമാണ്. 'തല്ലണ്ട അമ്മാവാ ഞാൻ നന്നാകില്ല' എന്ന നിലയാണ് അവർക്ക്. ബഹു.ഹൈക്കോടതിപോലും പറഞ്ഞു മടുത്തു എന്ന് തോന്നുന്നു.
കേരളത്തിൽ ബീവറേജുകളുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. ബ്രാൻഡഡ് കമ്പനികളുടെ മദ്യം പലപ്പോഴും ലഭ്യമല്ല. രേഖപ്പെടുത്തിയിരിക്കുന്ന വീര്യവും നിലവാര വുമില്ലാത്ത അപരിചമായ ബ്രാൻഡുകൾ കേരളത്തിൽ വ്യാപകമാണ്. ഔട്ട്ലെറ്റുകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെ പ്രതിനിധികളുടെയും മോശം ഇടപെടലും ധാർഷ്ട്യമായ പെരുമാറ്റങ്ങളും പലർക്കും ബുദ്ധിമുട്ടാകുന്നു.മദ്യവിതരണം സ്വകര്യമേഖലയെ ഏൽപ്പിച്ചാൽ വളരെ സുതാര്യമായി കാര്യങ്ങൾ മുന്നോട്ടുപോകും. മുൻപ് അങ്ങനെയായിരുന്നല്ലോ ?
രാഷ്ട്രീയക്കാരുടെ കണ്ണുപതിഞ്ഞാൽ ഒരു പ്രസ്ഥാനവും രക്ഷപ്പെടില്ല എന്ന് പറയേണ്ടിവരും. ഔട്ട്ലെറ്റു കൾക്ക് നൽകപ്പെടുന്ന ഭീമമായ വാടകയിലും അഴിമതി മണക്കുന്നുണ്ട്. ഒരു പഠനവും നടത്താതെ കേരളത്തിൽ നടപ്പാക്കിയ തലതിരിഞ്ഞ ചാരായനിരോധനവും അടിക്കടി മദ്യത്തിന് അമിതമായി വില വർദ്ധിപ്പിക്കുന്നതുമാണ് കേരളത്തിൽ കഞ്ചാവും മറ്റുള്ള മയക്കുമരുന്നുകളും വ്യാപകമാകാൻ കാരണം.
വിലകുറഞ്ഞ നടൻ മദ്യങ്ങൾ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ധാരാളം ലഭിക്കുന്നുണ്ട്. കേരളത്തിൽ മാത്രം അതെന്തുകൊണ്ട് നടപ്പാക്കുന്നില്ല ? ഇതിൽ വിദേശമദ്യലോബികളുടെ ഇടപെടൽ സംശയിച്ചാൽ തെറ്റുണ്ടോ? മദ്യനയത്തിൽ മറ്റു സംസ്ഥാനങ്ങൾ അവലംബിക്കുന്ന ജനകീയമായ മാറ്റങ്ങൾ കേരളത്തിൽ കൊണ്ടുവരുന്നതിനെ തുരങ്കം വയ്ക്കുന്നത് ചില രാഷ്ട്രീയ - ഉദ്യോഗസ്ഥ - സമുദായ ലോബികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ജനപിന്തുണയില്ലാത്ത ആളില്ലാ സംഘടനകൾ തങ്ങളുടെ കാര്യലബ്ധിക്കായി നടത്തുന്ന വിരട്ടലിൽ സർക്കാരുകൾ പലപ്പോഴും വീണുപോകുന്നു എന്ന് തോന്നാറുണ്ട്.
(മദ്യം ആരോഗ്യത്തിനു ഹാനികരം)