യൂക്രെനിൽ ഇപ്പോഴും 7000 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു.. 3000 വിദ്യാർത്ഥികളെ യൂക്രെയ്ൻ സേന തടവിലാക്കിയെന്ന് വ്ളാദിമിർ പുട്ടിനും പറയുന്നു. ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എന്നാൽ... നമ്മുടെ അറ്റോർണി ജനറലും ഇന്ന് സുപ്രീംകോടതിയിൽ 7000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യൂക്രെയിനിൽ കുടുങ്ങിക്കിടക്കുന്നു എന്ന് വെളിപ്പെടിത്തുയിട്ടുണ്ട്. ഇത് വളരെ ഞെട്ടിപ്പിക്കുന്ന വിഷയമാണ്.
ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ ചോദിച്ചതുപോലെ ഇത്രയധികം വിദ്യാർഥികൾ മെഡിസിൻ പഠനത്തിനായി എന്തുകൊണ്ട് യൂക്രെയ്ൻ പോലുള്ള രാജ്യങ്ങളിലെക്ക് പോകേണ്ടിവരുന്നു. ഇവിടെ എന്തുകൊണ്ട് അതിനുള്ള സൗകര്യമില്ല.നമ്മുടെ സർക്കാരുകൾ എന്തുചെയ്യുകയാണ്. ആ വിഷയം നമുക്ക് വിശദമായി പിന്നീടൊരിക്കൽ ചർച്ചചെയ്യാൻ...
ഇപ്പോൾ നമ്മുടെ കുട്ടികൾ യൂക്രെയിനിൽ ദുരിതത്തിലാണ്. ആഹാരമില്ല. കയ്യിൽ പണമില്ല. വെള്ളത്തിനായി പുറത്തുവീഴുന്ന ഐസുകട്ടകൾ ശേഖരിച്ചു വെള്ളമാക്കിയാണ് ഉപയോഗിക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളോട് സൂപ്പർ മാർക്കറ്റുകളിൽ വംശീയ വിദ്വേഷം പുലർത്തുന്നതായും അവരെ അധിക്ഷേപിക്കുന്നതായും അവർക്ക് സാധനങ്ങൾ നിഷേധിക്കുന്നതായും പരാതി ഉയരുന്നു.
സർക്കാർ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും യൂക്രെയിനിലെ ഇന്ത്യൻ എംബസിപോലും സഹായത്തിനായി എത്തുന്നില്ലെന്നാണ് കുട്ടികൾ പരാതിപ്പെടുന്നത്.
യൂക്രെൻ്റെ റഷ്യയോട് ചേർന്ന കിഴക്കൻ മേഖലയായ സുമി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ബങ്കറുകളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് തിരിക്കാൻ 1500 കിലോമീറ്റർ യാത്രചെയ്തുവേണം യൂക്രെൻ്റെ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയിൽ എത്തപ്പെടാൻ.
ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം റഷ്യൻ ആക്രമണം നടന്നുകഴിഞ്ഞപ്പോൾ സൂപ്പർമാർക്കറ്റുകളിലേക്ക് പാഞ്ഞു തിക്കിലും തിരക്കിലുംപെട്ട് വാങ്ങിയ സാധനങ്ങളെല്ലാം തീർന്നുപോയിരിക്കുകയാണ്. പല എടിഎമ്മുകളിലും പണമില്ല. സൈറൺ കേൾക്കുമ്പോൾ ബങ്കറിലേക്കോടും. റഷ്യൻ ടാങ്കുകൾ ചീറിപ്പായുന്നതും ബോംബ് സ്ഫോടനം മുഴങ്ങുന്നതും ഭയപ്പാടോടെയാണ് കുട്ടികൾ നോക്കിക്കാണുന്നത്.
ഇന്ത്യയിലുള്ള മാതാപിതാക്കളുടെ തുടരെത്തുടരെയുള്ള ഫോൺ സന്ദേശമാണ് അവർക്ക് ഏക ആശ്വാസം. ഇന്ത്യയിൽ എത്താൻ കഴിയുമോ എന്ന് പലരും ഭയപ്പെടുകയാണ്.
ഈ വിഷയത്തിൽ ഇന്നുവൈകിട്ട് നമ്മുടെ പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു ചർച്ച നടത്തിയിരുന്നു. ചർച്ചകളും പ്രസ്താവനകളുമല്ലാതെ ക്രിയാത്മകമായ നടപടികളാണ് യൂക്രെൻ്റെ ദൂരെ കിഴക്കൻ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഈ കുട്ടികളെ രക്ഷിക്കാൻ ആവശ്യമായുള്ളത്.
ഈ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. ജീവൻ പണയംവച്ചായാലും ട്രെയിനിൽ യാത്ര ചെയ്താൽ 20 മണിക്കൂർ കൊണ്ട് പടിഞ്ഞാറൻ യൂക്രെയിനിലെ അതിർത്തിയിലെത്താം. എന്നാൽ റെയിൽവേ സ്റ്റേഷനിൽ പോയ പല വിദ്യാർത്ഥികളെയും യൂക്രെയ്ൻ സേന മർദ്ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
പുറത്ത് വളരെ ശ്രദ്ധയോടെ മാത്രമേ സാധനങ്ങൾ വാങ്ങാനായി പോകാൻ കഴിയുകയുള്ളു. പകുതിതുറന്ന സൂപ്പർ മാർക്കറ്റുകാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സാധനം നൽകാനും മടിക്കുകയാണ്. യൂക്രെയ്ൻ സ്വദേശികൾക്കുവേണ്ടിയാണ് അവർ പരിഗണന നൽകുന്നത്.
രാത്രി 2 മണിക്കുശേഷമാണ് അൽപ്പം സുരക്ഷിതത്വം അനുഭവപ്പെടുന്നത്. അപ്പോഴാണ് ബങ്കറുകളിൽനിന്നും റൂമിലെത്തി അൽപ്പനേരം ഉറങ്ങുന്നത്. വെളുപ്പിന് പുറത്തുവീഴുന്ന മഞ്ഞുകട്ടകൾ ശേഖരിച്ചുവച്ചാണ് കുട്ടികൾ പകൽ സമയം ദാഹമകറ്റുന്നത്.
യൂക്രെൻ്റെ കിഴക്കൻ മേഖകളിൽ കുടുങ്ങിക്കിടക്കുന്ന ഈ വിദ്യാർത്ഥികൾക്ക് രക്ഷപെടാനുള്ള എളുപ്പ മാർഗം റഷ്യവഴിയാണ്. ഇവിടെനിന്നും റഷ്യക്കുള്ള ദൂരം കേവലം 40 - 45 കിലോമീറ്റർ മാത്രമാണ്. റഷ്യ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൂറിലധികം ബസ്സുകൾ തയ്യറാക്കിയിട്ടുണ്ടെന്ന് പറയുന്നുവെങ്കിലും അവർ എങ്ങനെ അവിടെവരെയെത്തും എന്നതാണ് വിഷയം.
ഈ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള സേഫ് കോറിഡോർ അടിയന്തരമായി ഒരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചേ മതിയാകുകയുള്ളു. റഷ്യയും യൂക്രെയിനുമായുള്ള നയതന്ത്ര ബന്ധം ഇക്കാര്യത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം.
ചർച്ചകൾ കൊണ്ടുമാത്രം കാര്യമില്ലെന്ന് നേതാക്കൾ മനസ്സിലാക്കണം. ഈയവസരത്തിൽ ആ കുഞ്ഞുങ്ങളെ എത്രയും വേഗം രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനമാണ് ഇപ്പോൾ അനിവാര്യം.
ഈ വിഷയത്തോടൊപ്പം നമ്മൾ ഓർക്കേണ്ട ഒരു വസ്തുത ഈ കുട്ടികളിൽ പലരും പലവിധത്തിലുള്ള രോഗങ്ങൾക്ക് അടിപ്പെട്ടിരിക്കുന്നു എന്നതുകൂടിയാണ്. അസഹ്യമായ തണുപ്പും ആഹാരമില്ലായ്മയും സുരക്ഷാഭീഷണിയും പലർക്കും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരിക്കുന്നതായി എന്‍ഡിടിവി നടത്തിയ വിശദമായ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.