ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള സ്റ്റണ്ടല്ല. അങ്ങനെ കരുതുന്നവർക്ക് അതുമാകാം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മറ്റു നേതാക്കളിൽനിന്നും വ്യത്യസ്തനും ജനകീയനുമാക്കുന്നത് അദ്ദേഹത്തിൻ്റെ സിംപ്ലിസിറ്റിയും ലളിത ജീവിതവും തന്നെയാണ്.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലുധിയാനയിലെ പഞ്ചാബ് ഹൗസിൽ ഓട്ടോ -ടാക്സി ഡ്രൈവർമാരെ അഭിസംബോധനചെയ്യവേ സദസ്സിലിരുന്ന ഓട്ടോഡ്രൈവറായ ദിലീപ് കുമാർ അരവിന്ദ് കെജ്‌രിവാളിനെ തൻ്റെ വീട്ടിൽ ആഹാരം കഴിക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം. കെജ്രിവാളിനോട് എന്തോ ചോദിക്കാനാണ് മൈക്ക് ദിലീപ് കയ്യിലെടുത്തതെന്നാണ് എല്ലാവരും ആദ്യം കരുതിയത്.
ദിലീപിന്റെ ക്ഷണം തൽക്ഷണം സ്വീകരിച്ച കെജ്‌രിവാൾ ദിലീപ് കുമാറിന്റെ അനുമതിയോടുകൂടി ഇപ്പോൾ മുഖ്യമന്ത്രിയായ ഭഗവന്ത് മാനിനെയും മറ്റൊരു AAP നേതാവായ ഹർപാൽ ചീമയെയും ഒപ്പം കൂട്ടി ദിലീപ് കുമാറിന്റെ ഓട്ടോറിക്ഷയിൽ അദ്ദേഹത്തിൻ്റെ വസതിയിലെത്തുകയും ദിലീപിൻ്റെ ഭാര്യ തയ്യാറാക്കിയ ആഹാരം അവർ മൂവരും കഴിച്ചശേഷം മടങ്ങുകയുമായിരുന്നു.
ദിലീപ് കുമാർ ഉത്തർപ്രദേശിലെ ബരാബാങ്കി സ്വദേശിയാണ്. ലുധിയാനയിൽ വർഷങ്ങളായി ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്.കുടുംബത്തോടൊപ്പം വാടകവീട്ടിൽ കഴിയുന്ന ദിലീപിൻ്റെ പിതാവ് റോഡുവക്കിൽ പച്ചക്കറിവ്യാപാരം നടത്തിവരുന്നു.
അരവിന്ദ് കെജ്‌രിവാൾ ആരോഗ്യപരമായ കരാണങ്ങളാൽ മുളകിട്ട എരിയുള്ള ആഹാരങ്ങൾ ഒന്നും കഴിക്കാറില്ല. എന്നാൽ വർഷങ്ങൾക്കുശേഷം ദിലീപ് കുമാറിന്റെ വീട്ടിൽ ആ പതിവും അദ്ദേഹം തെറ്റിച്ചു. ദിലീപിൻ്റെ ഭാര്യ തയ്യറാക്കിയ ഉരുളക്കിഴങ്ങു് - ക്വാളി ഫ്ലവർ കൂട്ടുകറിക്ക് നല്ല എരിവുണ്ടായിരുന്നു.
അതിഥികൾ അപ്രതീക്ഷിതമായി വീട്ടിലെത്തിയ അമ്പരപ്പിലും വളരെ പെട്ടെന്നാണ് ദിലീപ് കുമാറും ഭാര്യയും ചേർന്ന് ആഹാരം തയ്യാറാക്കിയത്. ഉത്തരേന്ത്യക്കാർക്ക് പ്രിയങ്കരമായ കട്ടിത്തുമരയുടെ പരിപ്പുകറി ,ഉരുളക്കിഴങ്ങു് - ക്വാളി ഫ്ലവർ കൂട്ടുകറി, റൊട്ടി, ചെറിയ ബിരിയാണിയരിയുടെ ( ഖൈമ റൈസ് ) ചോറ്, സലാഡ് എന്നിവയായിരുന്നു വിഭവങ്ങൾ.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ആ വീട്ടിൽ ഡൈനിങ്ങ് ടേബിളോ, മികച്ച ഫർണിച്ചറുകളോ ,വിലകൂടിയ പാത്രങ്ങളോ ഒന്നുമില്ലായിരുന്നു എന്നതാണ്. ഗ്യാസിലും ,വിറകടുപ്പിലുമാണ് ആഹാരം പാചകം ചെയ്തത്. തീർത്തും നിർദ്ധനരായ ഒരു സാധാരണ കുടുംബം.സ്റ്റീൽ പത്രങ്ങളിലാണ് ആഹാരം വിളമ്പിയത്. പുതിയ പാത്രങ്ങളും ഗ്ളാസുകളും അടുത്തവീടുകളിൽ നിന്നും സംഘടിപ്പിക്കുകയും ചെയ്തു.
ഒരു നാട്യവുമില്ലാതെയാണ് അരവിന്ദ് കെജ്‌രിവാൾ ആ ഓട്ടോറിക്ഷ തൊഴിലാളിയുടെ ചെറിയ വാടകവീട്ടിലെത്തി നിലത്തു കുത്തിയിരുന്ന് ആഹാരം കഴിച്ചതും അവർക്ക് നന്ദി പ്രകടിപ്പിച്ചു പിരിഞ്ഞതും.
ഇന്നത്തെ മിക്ക നേതാക്കൾക്കും അപരിചമായതാകാം ഈ രീതികൾ. വോട്ടുവാങ്ങി ജയിച്ചുകഴിഞ്ഞാൽ പിന്നെ സ്വയം സർവ്വാധികാരിയായി മാറപ്പെടുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനും ജനകീയനും ഉത്തമ ജനാധിപത്യ സംസ്കാരത്തിൻറെ ഉദാത്ത മാതൃകയുമാണ് അരവിന്ദ് കെജ്‌രിവാൾ.
ഈ വാർത്ത വളരെ പ്രസക്തമാകാൻ കാരണം ജനകീയനും പാവങ്ങളുടെ പടത്തലവനുമായിരുന്ന സഖാവ് എ.കെ.ജിയുടെ ഓർമ്മദിനം കൂടിയാണ് മാര്‍ച്ച് 22 എന്നതുതന്നെ. ഒരു സാധാരണ അദ്ധ്യാപകനായിരുന്ന എ.കെ.ജി, എം.പി യായി ഡെൽഹിയിലെത്തിയശേഷം നടത്തിയ പ്രസക്തമായ വിലയിരുത്തലുകൾ ഇന്ന് പല നേതാക്കൾക്കും അണികൾക്കും ഓർമ്മയുണ്ടാകില്ല.
വലിയ ബംഗ്ളാവ്, സ്റ്റാഫുകൾ, വാഹനം, സൗജന്യ യാത്ര പാസുകൾ, മികച്ച ശമ്പളം, ഉന്നതരുടെ സാമീപ്യം ഒരു സാധാരണക്കാരൻ വഴിപിഴയ്ക്കാൻ ഇതിൽക്കൂടുതലെന്തുവേണം എന്നായിരുന്നു ആദ്യമായി ലോക്‌സഭാ എം.പിയായി ഡെൽഹിയിലെത്തിയശേഷം അദ്ദേഹം നടത്തിയ പരാമർശം.
ഇന്ന് ആഡംബര വാഹനങ്ങളിൽ മുന്നിലും പിന്നിലും പോലീസ് അമ്പടിയും വാഹനവ്യൂഹവുമായി ട്രാഫിക്ക് വരെ നിരോധിച്ചു യാത്ര ചെയ്യുന്ന ഭരണാധികാരികൾ അവരെ തെരഞ്ഞെടുത്ത ജനങ്ങളാണ് ജനാധിപത്യ ത്തിൽ യഥാർത്ഥ യജമാനന്മാർ എന്ന യാഥാർഥ്യം പലപ്പോഴും വിസ്മരിക്കുന്നു.