പഞ്ചാബിൽ നിന്നുള്ള എഎപിയുടെ 5 രാജ്യസഭാ സ്ഥാനാർത്ഥികൾ ഇവരാണ്. ഇത് പോസ്റ്റ് ചെയ്യാനുള്ള കാരണം വേറിട്ട രാഷ്രീയ സമീപനങ്ങളും നിരവധി ജനകീയ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ആം ആദ്മി പാർട്ടി രാജ്യസഭയിലേക്കയക്കുന്ന വ്യക്തികളുടെ സവിശേഷതകൾ അറിയാനുള്ള താൽപ്പര്യം എല്ലാവർക്കു മുണ്ടാകുമല്ലോ. അതിലേക്കാണ് ഈ പോസ്റ്റ് വെളിച്ചം വീശുന്നത്.
രാഘവ് ഛദ്ദ
ചാർട്ടേഡ് അക്കൗണ്ടന്റായ ഈ 33 കാരൻ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ നിന്നുള്ള MLA ആണ്. 2013 മുതൽ AAP യിൽ പ്രവർത്തിക്കുന്ന ശ്രീ ഛദ്ദ , ഇപ്പോൾ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചതിൽ പ്രധാനി യായിരുന്നു അദ്ദേഹം. AAP യുടെ ദേശീയ സമിതിയംഗം കൂടാതെ മുഖ്യവക്താവുകൂടിയാണ്.
സന്ദീപ് പാഥക്
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും എനർജി സയൻസിലും എഞ്ചിനീയറിംഗിലും പി.എച്ച്.ഡി കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം IIT ഡൽഹിയിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ്. AAP യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ശ്രീ. സന്ദീപ് പാഥക് പഞ്ചാബിലെ AAP പാർട്ടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ്.
എപ്പോഴും തിരശീലയ്ക്കു പിറകിലായി നിലകൊണ്ടിരുന്ന ശ്രീ സന്ദീപ് പാഥക് ആഡംബരങ്ങളിൽനിന്നും അകന്ന് തീർത്തും ലളിതജീവിതം നയിക്കുന്ന വ്യക്തിയാണ്. ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനുള്ള നിരവധി പ്രോജക്റ്റുകൾ അദ്ദേഹം തയ്യറാക്കിയിട്ടുണ്ട്.
ഹർഭജൻ സിംഗ്
ഇദ്ദേഹത്തെ അറിയാത്തവർ വിരളമാണ്. 2007 ലും 2011 ലും ലോകകപ്പ് നേടിയ T 20 ടീമിന്റെ ഭാഗമായിരുന്ന ഹർഭജൻ ഏകദിനമത്സര ലോകകപ്പ് വിജയിച്ച ടീമിലും അംഗമായിരുന്നു. 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും കളിച്ച അദ്ദേഹം ക്രിക്കറ്റിൽ നിന്നും പൂർണ്ണമായും വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്.
ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയുമായും അവരുടെ പല തീരുമാനങ്ങൾക്കെതിരെയും പരസ്യമായി പ്രതിക രിച്ചിട്ടുള്ള ഹർഭജൻ തുറന്നുപറച്ചിലിന്റെ ആളായിട്ടാണ് അറിയപ്പെടുന്നത്. ശ്രീശാന്തിനെ കളിക്കളത്തിൽ തല്ലിയതിലൂടെ കുപ്രസിദ്ധി ക്ഷണിച്ചുവരുത്തിയ അദ്ദേഹം പിന്നീട് ക്ഷമപറഞ്ഞു രക്ഷപ്പെട്ടു.
അശോക് മിത്തൽ
എല്‍എല്‍ബി ബിരുദധാരിയായ ഇദ്ദേഹം ജലന്തറിൽ ഒരു ചെറിയ മിട്ടായിക്കടയിൽ നിന്ന് തുടങ്ങി (Lovely Sweets) ഇന്ന് പഞ്ചാബിലെ വിശ്വപ്രസിദ്ധമായ ലാവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറാണ്.
വിദേശത്തുനിന്നുള്ള നിരവധി വിദ്യാർഥികൾ ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. പ്രധാനമന്ത്രി, രാഷ്‌ട്രപതി, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ ഒക്കെ ഇവിടുത്തെ സന്ദർശകരിൽ ഉൾപ്പെടും.
ഇദ്ദേഹം സ്ഥാപിച്ച ഈ യൂണിവേഴ്സിറ്റി രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.
സഞ്ജീവ് അറോറ
പഞ്ചാബിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം തൻ്റെ ' കൃഷ്ണ പ്രാണ ബ്രെസ്റ്റ് ക്യാൻസർ ട്രസ്റ്റ് ' വഴി ആയിരക്കണക്കിന് ക്യാൻസർ രോഗികൾക്ക് ചികിത്സയും പരിചരണവും നൽകിവരുന്നുണ്ട്.
സഞ്ജീവ് അറോറയുടെ മാതാപിതാക്കൾ ക്യാൻസർ മൂലമാണ് മരണപ്പെട്ടത്. അതിനുശേഷമാണ് തൻ്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ക്യാൻസർ രോഗികൾക്കായി നീക്കിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ 15 വർഷക്കാലമായി അദ്ദേഹം പഞ്ചാബിലെ സാമൂഹ്യ സേവന മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ്.