Advertisment

ഷഹീദ് ഭഗത് സിംഗ് - ഭാരതത്തിന്റെ ധീരപുത്രൻ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഷഹീദ് ഭഗത് സിംഗ് - ഭാരതത്തിന്റെ ധീരപുത്രൻ. ഇന്നലെ അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വ ദിവസമായിരുന്നു (23 മാർച്ച് 1931). ഭഗത് സിംഗുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളിൽനിന്നും ശേഖരിച്ച ചില വിവരങ്ങളാണ് ഈ ലേഖനത്തിനാധാരം.

1928 ഡിസംബർ മാസം ഭഗത് സിംഗിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനായിരുന്ന 21 കാരൻ ജോൺ സാൻഡേഴ്സിനെ വെടിവച്ചുകൊലപ്പെടുത്തി എന്ന കുറ്റവും 1929 ഏപ്രിൽ 8 ലെ ഡൽഹിയിലെ സെൻട്രൽ അസംബ്‌ളിയിൽ ബോംബെറിഞ്ഞു എന്നതിനും കൂടാതെ ബോംബ് നിർമ്മാണം നടത്തിയതിനും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 1931 മാർച്ച് 23 ന് ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ ധീരദേശാഭിമാനികളെ ബ്രിട്ടീഷ് സർക്കാർ ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റുകയായിരുന്നു.

publive-image

ഭഗത് സിംഗ് ലാഹോര്‍ ജയിലില്‍

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ തീജ്വാലയായി അറിയപ്പെട്ട വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ജനപിന്തുണയിൽ ബിട്ടീഷ് സർക്കാരിനും അങ്കലാപ്പുണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരേ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ (എച്ച്എസ്ആര്‍എ) എന്ന സംഘടന രൂപീകരിച്ചായിരുന്നു ഭഗത് സിംഗിന്റെ പ്രവർത്തനങ്ങൾ.

മഹാത്മാഗാന്ധിയുടെ പല ആശയങ്ങളോടും വിയോജിപ്പുണ്ടായിരുന്ന ലാലാ ലാജ് പത് റായ്ക്ക് സൈമൺ കമ്മീഷനെതിരെ 1928 ഒക്ടോബർ 30 ന് നടത്തിയ പ്രക്ഷോഭത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും പിന്നീടദേഹം മരണപ്പെടുകയുമായിരുന്നു.

ഇതിനു പ്രതികാരമായി ആ പ്രക്ഷോഭം അടിച്ചമർത്താൻ നിർദ്ദേശം നൽകിയ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ജെയിംസ് എ സ്കോട്ടിനെ വധിക്കുമെന്ന് ഭഗത് സിംഗും കൂട്ടരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷേ തീരുമാനം നടപ്പാക്കിയപ്പോൾ ആളുമാറി ജെയിംസ് എ സ്കോട്ടിനുപകരം പോലീസ് ഉദ്യോഗസ്ഥനായ ജോൺ സാൻഡേഴ്സിനെയാണ് ഇവർ അബദ്ധ ത്തിൽ വെടിവച്ചു കൊലപ്പെടുത്തിയത്.

publive-image

ഭഗത് സിംഗ് ജനിച്ചുവളർന്ന വീട്

1929 ൽ എച്ച്എസ്ആര്‍എ ലാഹോറിലും സഹാറൻപൂരിലും ബോംബ് നിർമ്മാണ ഫാക്ടറികൾ തുടങ്ങിയത് ബ്രിട്ടീഷ് പട്ടാളം റെയ്‌ഡ്‌ ചെയ്യുകയും ഭഗത് സിംഗ്, സുഖ് ദേവ്, രാജ്‌ഗുരു എന്നിവരെ വെവ്വേറെ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബ്രിട്ടീഷ് പട്ടാളം തടവിലാക്കിയ മൂവർക്കുമെതിരേ കൊലക്കുറ്റം, ബോംബ് നിർമ്മാണം, ബോംബാക്രമണം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വിചാരണ തീർത്തും ഏകപക്ഷീയമായിരുന്നു. പ്രതികൾക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ഒരവസരവും നല്കപ്പെട്ടില്ല..

ഭഗത് സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റിയത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ബ്രിട്ടീഷ് പത്രങ്ങൾ വരെ വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. രാജ്യത്ത് പലയിടത്തും ജനം തെരുവിലിറങ്ങി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരേ ജനരോഷം വലിയതോതിൽ ആളിക്കത്താൻ ഈ സംഭവം കാരണമായി.

publive-image

ഭഗത് സിംഗ് ഉൾപ്പെടെ മൂവരെയും തൂക്കിലേറ്റിയ ശേഷം ലാഹോറിലെത്തിയ മഹാത്മാഗാന്ധിയെ ക്രൂദ്ധരായ ജനങ്ങൾ കരിങ്കൊടി കാട്ടി ആക്രമിക്കാൻ വരെ ശ്രമമുണ്ടായി. ഗാന്ധിക്കെതിരേ ജനം മുദ്രാവാക്യങ്ങൾ മുഴക്കി. വലിയ എതിർപ്പാണ് ഗാന്ധിജി നേരിട്ടത്.

ഈ ലേഖനം വെളിച്ചം വീശുന്നത് ആ ചരിത്രത്തിലേക്കാണ്...

നാമറിയാത്ത എത്രയോ സംഭവങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ താളുകളിൽ ഇന്നും നിശബ്ദമായിക്കിടക്കുന്നു. പലതും നമ്മൾ അറിയുന്നില്ല, അഥവാ നമുക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. അതിന്റെ ആവശ്യകതയിൽ നിന്ന് ചരിത്രകാരന്മാരും പിൽക്കാല ഭരണാധികാരികളും നമ്മെ മനപ്പൂർവ്വം അകറ്റിനിർത്തിയതാണോ ?

അതീവ ഗൗരവമായി കാണേണ്ട വിഷയം തന്നെയാണിത്. കാലം മറച്ചുവച്ചു അത്തരമൊരു ചരിത്രസംഭവത്തിലേക്ക് ഇവിടെ വളിച്ചം വീശുകയാണ്.

1931 മാര്‍ച്ച് 23 ന് വൈകിട്ട് 7.33 ന് ഭാരതത്തിന്‍റെ വീരപുത്രന്മാരായിരുന്ന ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി.

അന്ന് തങ്ങളുടെ ബാരക്കില്‍ നിന്ന് തൂക്കുമരത്തിലെക്കുള്ള യാത്രക്കിടയില്‍ മൂവരും നിര്‍ഭയരായി ഉച്ചത്തില്‍ പാടി..

" മേരി രംഗ് ദേ ബസന്തി ചോലാ ..മേരെ രംഗ് ദേ..

മേരി രംഗ് ദേ ബസന്തി ചോലാ ..മയ രംഗ് ദേ ബസന്തി.."

അതീവരഹസ്യമായായിരുന്നു ഇവരെ തൂക്കിലേറ്റിയത്. തൂക്കുകയർ കഴുത്തിൽ വീണതുമുതൽ മൂവരും ഉച്ചത്തിൽ വിളിച്ചത് "ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ" എന്നീ മുദ്യാവാക്യങ്ങളാണ്. ഈ ശബ്‌ദം കേട്ട് ജയിലിലെ മറ്റുള്ള തടവുകാരും അതേറ്റു വിളിച്ചു. ലാഹോർ സെൻട്രൽ ജയിൽ അന്നാദ്യമായി ഇൻക്വിലാബ് വിളികളാൽ മുഖരിതമായി.

അതിനു ശേഷം എല്ലാ മാനവമൂല്യങ്ങളെയും കാറ്റില്‍പ്പറത്തി ഇംഗ്ലീഷുകാര്‍ മൂവരുടെയും മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കി ചാക്കുകളില്‍ കെട്ടി രഹസ്യമായി സത് ലജ് നദിക്കരയിലുള്ള 'ഹുസൈനിവാല' എന്ന സ്ഥലത്ത് കൊണ്ടുപോയി വിറകും മണ്ണെണ്ണയുമൊഴിച്ചു കത്തിച്ചു. ജനപ്രിയരായിരുന്ന ഈ ധീരദേശാഭിമാനികളെ തൂക്കിലേറ്റിയ വിവരമറിഞ്ഞാൽ ഉണ്ടാകാവുന്ന ജനാക്രോശം ഭയമായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ രഹസ്യനീക്കമെല്ലാം നടത്തിയത്.

അതുകൊണ്ടാണ് വധശിക്ഷ നടപ്പാക്കേണ്ട നിശ്ചിത ദിവസത്തിനും ഒരു നാള്‍ മുന്‍പുതന്നെ മൂവരെയും അതീവരഹസ്യമായി തൂക്കിലേറ്റിയതും.

ആളൊഴിഞ്ഞ നദിക്കരയില്‍ രാത്രിയില്‍ അഗ്നികണ്ടു സംശയം തോന്നിയ ജനങ്ങള്‍ ഓടിക്കൂടി. വിവരം കാട്ടൂതീപോലെ നാട്ടുകാരറിഞ്ഞു. അവർ ആബാലവൃദ്ധം കയ്യിൽക്കിട്ടിയ ആയുധങ്ങളുമായി നദിക്കരയിലേക്കു പാഞ്ഞു. ജനക്കൂട്ടം കണ്ടു ഭയന്ന ഇംഗ്ലീഷുകാര്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു. അതിനുശേഷം പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ജന൦ പുറത്തെടുത്തു..

publive-image

ജനാവലി മൂവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചപ്പോൾ

ധീരദേശാഭിമാനികളുടെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയതും, അത് നിന്ദ്യമായ രീതിയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചതും ജനങ്ങളെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്. ജനങ്ങള്‍ ഗാന്ധിജിയെയും കുറ്റക്കാരനാക്കി. ലാലാ ലാജ് പത് റായിയുടെ മകള്‍ പാര്‍വതി ദേവി, ഭഗത് സിംഗിന്റെ സഹോദരി ബീവി അമര്‍ കൌര്‍ എന്നിവരും അവിടെ എത്തിച്ചേര്‍ന്നു.

മഹാത്മാഗാന്ധി വിചാരിച്ചിരുന്നെങ്കിൽ ഭഗത് സിംഗിന്റെ തൂക്കുകയർ ഒഴിവാക്കാമായിരുന്നെന്ന് ജനം വിശ്വസിച്ചു. ഗാന്ധിജിയുടെ അഭ്യർത്ഥന നിരസിക്കാൻ ബ്രിട്ടീഷ് സർക്കാരിനാകുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. പക്ഷേ ഗാന്ധിജി ഭഗത് സിംഗിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല. ഭഗത് സിംഗിന്റെ തീവ്രനിലപാടുകളായിരുന്നിരിക്കാം അതിനുള്ള കാരണം. ഗാന്ധിജിയുടെ ഈ നിസ്സംഗത ജനരോഷം കൂടുതൽ വ്യാപിപ്പിക്കാൻ കാരണമായി.

1931 മാര്‍ച്ച് 24 നു വൈകിട്ട് മൂവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ ലാഹോറില്‍ നിന്ന് വിലാപയാത്രയായി 'രവി' നദിക്കരയിലെത്തിച്ച് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നല്‍കുന്ന എല്ലാ ആദരവോടും മൃതദേഹങ്ങള്‍ അവിടെ ലാലാ ലാജ് പത് റായിയുടെ സ്മൃതി സ്ഥലത്തിനടുത്ത് സംസ്കരിച്ചു.

ജനരോഷം വളരെ ശക്തമായിരുന്നു. ഭഗത് സിംഗ് ന്‍റെയും കൂട്ടരുടെയും മരണത്തിന് ഇംഗ്ലീഷ് കാര്‍ക്കൊപ്പം ഗാന്ധിജിയെയും അവര്‍ കുറ്റവാളിയായിക്കണ്ടു. ഗാന്ധിജി ശ്രമിച്ചിരുന്നെങ്കില്‍ ഇവരുടെ മോചനം സാദ്ധ്യമാകുമായിരുന്നു എന്ന് ജനം വിശ്വസിച്ചു.

മൂവരെയും തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞു തമിഴ്നാട്ടില്‍ പെരിയോര്‍ രാമസ്വാമി 'കുടൈ അരശു' എന്ന വാരാന്ത്യപ്പതിപ്പില്‍ ഇങ്ങനെ ലേഖനമെഴുതി..'ഇത് ഗാന്ധിസത്തിന് മേല്‍ പുരോഗമനവാദികള്‍ നേടിയ വിജയം '. എന്ന്.

പിന്നീട് നടന്ന ലാഹോര്‍ കോൺഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ ആള്‍ക്കാര്‍ കരിങ്കൊടി കാട്ടി. ഗാന്ധിക്ക് നേരേ ഒന്നിലേറെ തവണ ആക്രമണമുണ്ടായി. സിവില്‍ വേഷം ധരിച്ച് അദ്ദേഹത്തിനു ചുറ്റും സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരാണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത്‌. പിന്നീട് കുറേക്കാലത്തേക്ക്ഗാ അതായത് ജനരോഷം ശമിക്കുംവരെ ന്ധിജി ലാഹോറിൽ പോയിരുന്നില്ല.

Advertisment