പഞ്ചാബിൽ ഇനി വൺ എംഎല്‍എ വൺ പെൻഷൻ... ഇതെന്തനീതിയാണ് ? 7 പെൻഷൻ വരെയാണ് ചില എംഎല്‍എമാർ കൈപ്പറ്റുന്നത്. 3 ലക്ഷം മുതൽ 6 ലക്ഷത്തോളം തുക പപലരും പെൻഷനായി മാസംതോറും വാങ്ങുന്നു. ജനപ്രതിനിധികൾ ജനസേവയ്ക്കയാണ് രാഷ്ട്രീയ ത്തിൽ സ്വമേധയാ പ്രവർത്തിക്കുന്നത്. പിന്നെന്തിനാണ് ലക്ഷങ്ങളുടെ പെൻഷൻ അതും ജനങ്ങൾ നൽകുന്ന നികുതിപ്പണം പെൻഷനായി കൈപ്പറ്റുന്നത് ?
ജനങ്ങളോട് കൈകൂപ്പി വോട്ടു യാചിച്ച് വോട്ടുനേടി വിജയിച്ചുവരുന്ന എംഎല്‍എമാർ ജനസേവകരെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പിന്നെന്തിനാണിവർ ലക്ഷങ്ങൾ മാസാമാസം പെൻഷൻ വാങ്ങുന്നത് ? ചിലർ എംപിമാരായുമിരുന്നിട്ടുണ്ട്. അവർ ഇരട്ട പെൻഷനും കൈപ്പറ്റുന്നു ? സംസ്ഥാനം ഇപ്പോൾ മൂന്നുലക്ഷം കോടിയുടെ കടത്തിലാണ്. അപ്പോഴും ഈ നേതാക്കൾക്ക് ലഭിക്കുന്ന ലക്ഷങ്ങൾ ത്യജിക്കാൻ ഇവർ എന്തുകൊണ്ട് തയ്യാറല്ല ?
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇന്ന് നടത്തിയ പ്രഖ്യാപനത്തിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. എത്ര തവണ ജയിച്ചാലും ഒരു തവണ മാത്രമേ ഇനി പെൻഷൻ ലഭിക്കുകയുള്ളു. എംഎല്‍എമാർക്ക് ലഭിക്കുന്ന ഫാമിലി പെൻഷനും വളരെ അധികമാണ്. അതും ഉടൻ റിവ്യൂ ചെയ്യപ്പെടും.
എഎപി സർക്കാർ കൈക്കൊണ്ട ഈ തീരുമാനം പഞ്ചാബിലെ കോൺഗ്രസ്സ് - അകാലിദൾ നേതാക്കൾക്കാണ് വലിയ തിരിച്ചടിയാകാൻ പോകുന്നത്. 5 തവണ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിന് ഏകദേശം 6 ലക്ഷം രൂപയാണ് പെൻഷൻ. എന്നാൽ ഏതാനും നാളുകൾക്കു മുന്പ് തനിക്ക് പെൻഷൻ വേണ്ടതില്ല എന്നദ്ദേഹം സ്വമേധയാ തീരുമാനിക്കുകയായിരുന്നു. 5 തവണയും 6 തവണയും എംഎല്‍എമാരായവർ പലരുമുണ്ട്. ഇവരിൽത്തന്നെ ലോക്‌സഭാ - രാജ്യസഭാ എം.പി മാരായവരുമുണ്ട്. അതിൻ്റെ പെൻഷനും ഇവർ അധികമായി കൈപ്പറ്റുന്നു.
പഞ്ചാബിൽ നിലവിലെ കണക്കനുസരിച്ച്: ആദ്യതവണ എംഎല്‍എ ആകുന്ന വ്യക്തിക്ക് ലഭിക്കുന്ന മാസ പെൻഷൻ - 75,100 രൂപയാണ്. രണ്ടാം തവണ -1,25,250 രൂപ, മൂന്നാം തവണ -1,75,350 രൂപ, നാലാം തവണ -2,25,350 രൂപ, അഞ്ചാം തവണ -2,75,550 രൂപ, ആറാം തവണ - 3,25,650 രൂപ. 11 തവണ ജയിച്ചാൽ -5,76,150 രൂപ യും പെൻഷൻ ലഭിക്കുന്നു. (മുൻമുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ 10 തവണ നിയമസഭയിലേക്കും ഒരു തവണ പാര്ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്)
വൺ എംഎല്‍എ വൺ പെൻഷൻ രീതി നിലവിൽ വന്ന സ്ഥിതിക്ക് ഇനി എംഎല്‍എമാർക്കും മാസം 75,100 രൂപ. മാത്രമേ പെൻഷനായി ലഭിക്കുകയുള്ളു. ഈ തുകയും പെൻഷനെന്ന രീതിയിൽ വളരെ കൂടുതലാണെന്നും അതും ഉടനടി റിവ്യൂ ചെയ്യുമെന്നും ഭഗവന്ത് മാൻ പറഞ്ഞു.