വി.എസ് അച്യുതാനന്ദനെ പാലാ ലോക്കപ്പിലിട്ട് മർദ്ദിച്ചവശനാക്കി മരിച്ചെന്നുറപ്പായപ്പോൾ ശരീരം ചുടുകാട്ടിൽ മറവു ചെയ്യാൻ ലോക്കപ്പിൽ കിടന്ന ഒരു കള്ളനെയും കൂട്ടിയാണ് പോലീസ് ജീപ്പിൽ യാത്രയായത്.
എന്നാൽ വഴിയിൽ വി.എസ് ചെറുതായൊന്നു ഞരങ്ങിയപ്പോൾ മരിച്ചില്ലെന്ന് ബോദ്ധ്യമായ കള്ളൻ ആ വിവരം പോലീസുകാരോട് പറഞ്ഞു. ജീപ്പിലുണ്ടായിരുന്ന അൽപ്പം മനസ്സാക്ഷിയുള്ള പോലീസുകാർ വി.എസുമായി ആലപ്പുഴ ആശുപത്രിയിൽ ചെന്നു . ബാക്കിയുള്ള ജീവനും കൂടി ഇല്ലാതാക്കി കൊന്നിട്ട് കൊണ്ടുവരമായിരുന്നില്ലേ എന്നാണ് അന്ന് പോലീസുകാരോട് ഡോക്ടർ ചോദിച്ചത്.
ഈ പോലീസ് ക്രൂരതയ്ക്ക് വി.എസ് മുഖ്യമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞാദിവസം തന്നെ ഡിജിപി പരസ്യമായി മാപ്പുചോദിക്കുകയുണ്ടായി.
അതുപോലെ അടിയന്തരാവസ്ഥക്കലത്തു പോലിസ് തല്ലിച്ചതച്ചതിനെത്തുടർന്ന് ചോരവാർന്നൊലിച്ച വസ്ത്രങ്ങളുമായി നിയമസഭയിൽ വന്ന വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ.
വി.എസ് ഭരണത്തിലേറിയെങ്കിലും ആഭ്യന്തരം അദ്ദേഹത്തിന് നൽകിയില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ഭരണകലത്തുനടന്ന പോലീസ് ക്രൂരതകളിൽ അദ്ദേഹത്തെ വിമര്ശിക്കാനാകില്ല.
എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാർട്ടിയിൽ സർവാധിപത്യവും എതിർസ്വരങ്ങളും ഇല്ലാത്ത വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യൻ. പോലീസിനെ നിലയ്ക്ക് നിര്ത്താൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ ആഭ്യന്തരം ഒഴിയുകയാണ് വേണ്ടത്. കാരണം മുഖ്യമന്ത്രിക്ക് ഒരു പഴുതുമില്ലാത്ത സുരക്ഷയൊരുക്കാൻ പോലീസ് ബദ്ധശ്രദ്ധരാണെന്നിരിക്കേ പൊതുജനങ്ങളുടെ കാര്യത്തിൽ അതുണ്ടാകുന്നില്ല പലപ്പോഴും.
പോലീസ് ക്രൂരതകൾ നേരിട്ടനുഭവിച്ചവർ ഭരണ നേതൃത്വം കയ്യാളിയിട്ടും പോലീസ് സേനയിലെ ഒരു വിഭാഗത്തിന്റെ മനോഭാവത്തിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല എന്ന ദുഃഖസത്യം യാഥാർഥ്യമായി ഇന്നും നിലനിൽക്കുന്നു.