ഒരു വ്യക്തി വിവരാവകാശനിയമം 2005 പ്രകാരം സമർപ്പിക്കുന്ന അപേക്ഷയിൽ 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടത് അനിവാര്യമാണ്. കെഎസ്ആര്‍ടിസി പോലുള്ള ചില വകുപ്പുകളിൽ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ല, അവർക്ക് 10 രൂപയുടെ പോസ്റ്റൽ ഓർഡറാണ് സ്വീകാര്യം.
അപ്രകാരം നമ്മൾ നൽകുന്ന ആര്‍ടിഐ അപേക്ഷയ്ക്ക് കൃത്യമായ മറുപടിയോ രേഖകളോ ലഭിക്കാതിരുന്നാൽ ആദ്യത്തെ അപ്പീൽ നൽ കേണ്ടത് അപ്പീൽ അധികാരിക്കാണ്. ആ അപ്പീൽ സമർപ്പിക്കാൻ യാതൊരുവിധ ഫീസോ, സ്റ്റാമ്പോ ആവശ്യമില്ലാത്തതാണ്. അതും കഴിഞ്ഞ് രണ്ടാമത്തെ അപ്പീൽ നൽകേണ്ടത് വിവരാവകാശ കമ്മീഷനാണ്. അതിനും ഒരു വിധമായ ഫീസുമില്ല. ഇതാണ് ഇന്ത്യയൊട്ടാകെയുള്ള നിയമം.
ഇവിടെ ഇതാ പാലക്കാട് സ്‌പെഷ്യൽ തഹസീൽദാർ ആര്‍ടിഐ അപേക്ഷകനായ അബ്ദുൽ ഖാദറിന് നൽകിയിരിക്കുന്ന കത്തു കാണുക. അപ്പീൽ അപേക്ഷയിൽ കോർട്ട് ഫീസ് സ്റ്റാമ്പ് ഇല്ലത്രേ ? ഇത് വിചിത്രം മാത്രമല്ല, വിവരക്കേടും കൂടിയാണ്. വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അപ്പീൽ അപേക്ഷയിൽ സ്റ്റാമ്പ് വേണമെന്ന നിയമം ഇന്ത്യയിൽ ഇന്നുവരെ നിലവിലില്ലാത്തതാണ്.
സർക്കാർ സംവിധാനങ്ങളിലെ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് വിവരാവകാശ നിയമം 2005. ഈ നിയമപ്രകാരം ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും രേഖകളും ഓരോ പൗരനും ലഭിക്കാൻ അർഹതയുണ്ട് എന്നതാണ്. ഇതിനായി അപ്പപ്പോൾ വിവരാവകാശ കമ്മീഷൻ നൽകിയിട്ടുള്ള പ്രത്യേക നിർദ്ദേശങ്ങളും ആര്‍ടിഐ നിയമത്തിൻ്റെ പൂർണ്ണരൂപവും എല്ലാ സർക്കാരോഫീസുകളിലും ലഭ്യവുമാണ്.
എന്നാൽ പല ഉദ്യോഗസ്ഥരും അധികാരികളും കൃത്യമായ വിവരങ്ങളും രേഖകളും നൽകാതിരിക്കാൻ ആര്‍ടിഐ അപേക്ഷകരെ ഇത്തരത്തിൽ വട്ടം ചുറ്റിക്കുന്നത് പതിവാണ്. വിവരാവകാശ നിയമത്തിലെ പഴുതുകൾ പലതും ഇക്കൂട്ടർ മുതലെടുക്കുന്നുമുണ്ട്.
ഈ നിയമം എല്ലാ പഴുതുകളുമടച്ച് കൂടുതൽ ശക്തമാക്കുകയും ആര്‍ടിഐ അപേക്ഷകളിൽ അനാസ്ഥയും അനാവശ്യമായ കാലതാമസവും ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കും അധികാരികൾക്കുമെതിരേ ശക്തമായ നടപടി കൈക്കൊള്ളാൻ കമ്മീഷന് അധികാരം ലഭിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
പാലക്കാട് സ്‌പെഷ്യൽ തഹസീൽദാർ നൽകിയിരിക്കുന്ന നിയവിരുദ്ധമായ ഈ കത്തിന്മേൽ അദ്ദേഹത്തി നെതിരേ നടപടി കൈക്കൊള്ളാൻ ബഹു. വിവരാവകാശ കമ്മീഷൻ തയ്യാറാകേണ്ടതും മുൻപും ഇത്തരത്തിൽ അദ്ദേഹം സമാനമായി പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്.