തിരുവനന്തപുരം: സിപിഎമ്മില്‍ പിണറായി എങ്ങനെയാണോ അങ്ങനെ ആയിരിക്കുകയാണിപ്പോള്‍ സിപിഐയില്‍ കാനം രാജേന്ദ്രന്‍. ബദ്ധവൈരികളായിരുന്ന കെഇ ഇസ്മയിലിനെയും സി ദിവാകരനെയും വെട്ടി നിരത്തി പടിക്ക് പുറത്തിരുത്തി. ഇനി ആകെയുള്ളത് വിഎസ് സുനില്‍ കുമാര്‍, സിഎന്‍ ചന്ദ്രന്‍, പ്രകാശ് ബാബു പോലുള്ള അല്‍പ പ്രാണികള്‍.
ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കുപോലും സമ്മേളനത്തില്‍ ഒരു റോളും ഉണ്ടായിരുന്നില്ല. വേണമെങ്കില്‍ വന്നു കൂടിയിട്ടു പൊയ്ക്കൊള്ളണം എന്ന ലൈനായിരുന്നു ദേശീയന്‍മാരോട് കാനം പുലര്‍ത്തിയത്.
75 വയസെന്ന പ്രായപരിധിയില്‍ പാര്‍ട്ടിയിലെ പ്രബല ശത്രുക്കള്‍ ഒന്നാകെ പുറത്തുപോയത് കാനത്തിനനുഗ്രഹമായി. അവസാനം പാര്‍ട്ടിയിലെ ഏകാധിപതിയായി പ്രതാപകാലത്ത് പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് കാനം രാജേന്ദ്രന്‍.
കാനത്തെ കൊണ്ട് വലിയ ഉപദ്രവം ഒന്നുമില്ലാതിരുന്നതിനാല്‍ ഇത്തവണ കാനത്തെ ഒതുക്കാന്‍ വിരുദ്ധചേരിക്ക് സിപിഎമ്മിലെ ബാഹ്യപിന്തുണകളൊന്നും ഉണ്ടായതുമില്ല. അതേസമയം ഏകാധിപതിയെന്ന ശൈലീവിമര്‍ശനം ശത്രുക്കള്‍കാനത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. പക്ഷേ ആരോട് പറയാന്‍ എന്നതാണ് ചോദ്യം.
ദേശീയ നേതൃത്വത്തിന് കാനത്തിന മുമ്പില്‍ നില്‍ക്കാനുള്ള ത്രാണിയില്ല. സമ്മേളനത്തിലെ പൊതുസമ്മേളനത്തിലേക്കു പോലും സ്ഥലത്തുണ്ടായിരുന്നിട്ടും ഡി രാജയ്ക്കു ക്ഷണമുണ്ടായില്ല.
സിപിഎം ദേശീയ നേതൃത്വത്തിന്‍റെ സ്ഥിതിയും ഇതാണെങ്കിലും വിലവിലെ ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ സീതാറാം യെച്ചൂരിയെ അങ്ങനെയങ്ങ് തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. അങ്ങനൊരു പ്രശ്നം പോലും സിപിഐയില്‍ കാനത്തിനില്ല.
മൂന്നു തവണയാണ് ഒരാള്‍ക്ക് സംസ്ഥാന സെക്രട്ടറി പദവിയില്‍ തുടരാവുന്ന കാലാവധി. അങ്ങനെയെങ്കില്‍ കാനത്തെ സംബന്ധിച്ച് ഇതവസാനത്തെ ഊഴമാണ്. പക്ഷേ സിപിഐയില്‍ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെ ആണെങ്കില്‍ അത്തരം മാനദണ്ഡങ്ങളൊക്കെയും വേണമെങ്കില്‍ എടുത്തു ചവറ്റുകൊട്ടയിലിടാം. ആവശ്യം വരുമ്പോള്‍ പ്രായപരിധിയും എടുത്തു മാറ്റാം. എന്തായാലും സിപിഐ ഇനി കാനം രാജേന്ദ്രന്‍ എന്ന അതികായന്‍റെ കൈകളില്‍ ഭദ്രമാണ്.