ഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ച് സുരക്ഷാസേന. ഉത്സവകാലത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
നഗരത്തിലെ മാളുകൾ, തെരുവുകൾ, ചന്തകൾ തുടങ്ങി ജനക്കൂട്ടം ഉണ്ടാകുന്ന എല്ലാ പൊതുസ്ഥലങ്ങളിലും സേനയെ വിന്യസിച്ചതായും ജാഗ്രത വർദ്ധിപ്പിച്ചതായും ഡിസിപി ദീപക് യാദവ് അറിയിച്ചു.
ഡൽഹിയെന്ന നഗരത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നടപടികൾ സാധാരണമാണെങ്കിലും ഓഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ ദിവസങ്ങളിലും ആക്രമണ ഭീഷണിയുണ്ടാകുമ്പോഴും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുകയാണ് പതിവെന്നും ഡിസിപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ലക്ഷ്മി നഗറിൽ നിന്നും പാക് സ്വദേശിയായ ഭീകരനെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ പിടികൂടിയിരുന്നു. പാക്‌സിതാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള മുഹമ്മദ് അഷ്‌റഫ് എന്നയാളാണ് പിടിയിലായത്.
എകെ-47 റൈഫിളും ഗ്രനേഡും തോക്കുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടുമ്പോൾ ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ ഇന്ത്യൻ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഡൽഹിയിൽ കഴിഞ്ഞിരുന്നത്.